ഹോം ← മുൻ ഭാഗങ്ങൾ

മസാജ് തെറാപ്പിസ്റ്റ് 21

 

എന്റെ വണ്ടി കണ്ടതും 55 വയസ്സ് തോന്നിക്കുന്ന ഒരു ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് വേഗം ഇറങ്ങി വന്നു. എനിക്ക് അറിയാവുന്ന സോളമന്‍ ചേട്ടൻ ആയിരുന്നു.

 

“ചേച്ചി, നിങ്ങൾ രണ്ടുപേരും പുറത്തേയ്ക്ക് വരൂ.” അവരോട് പറഞ്ഞിട്ട് ഞാൻ പുറത്തിറങ്ങി നിന്നു. ടീച്ചറും മിസ്സും വേഗം പുറത്തേക്ക്‌ വന്ന് എന്റെ അടുത്തായി നിന്നിട്ട് അവർ ചുറ്റുപാടും നോക്കി.

 

“ഹാ ജിനു മോനോ…!” സോളമന്‍ ചേട്ടൻ പുഞ്ചിരിച്ചു കൊണ്ട്‌ വന്നിട്ട് എന്റെ കൈ പിടിച്ചു കുലുക്കി. എന്നിട്ട് അയാള്‍ മിസ്സും ടീച്ചറേയും നോക്കി.

 

“അപ്പോ ഞാൻ അവരെയും സോളമന്‍ ചേട്ടനേയും പരസ്പരം പരിചയപ്പെടുത്തി കൊടുത്തു.”

 

“ഓക്കെ, അവരേയും നിന്റെ കൂടെ കൊണ്ട് പോകുന്നുണ്ടോ..?” സോളമന്‍ ചേട്ടൻ ചോദിച്ചു.

 

“അതേ ചേട്ടാ, പക്ഷേ അവര്‍ക്ക് പാസില്ല. അവരെ ഇങ്ങോട്ട് കൊണ്ടുവരുമെന്ന് ഞാൻ വിചാരിച്ചതല്ല, അതുകൊണ്ട അവര്‍ക്കുള്ള പാസ് ഞാൻ എടുക്കാതിരുന്നത്.”

 

“നി അകത്ത് ക്യാമ്പ് ചെയ്യുമോ അതോ ഉടനെ തിരികെ വരുമോ..?” അയാൾ ചോദിച്ചു.

 

“ഉടനെ തിരിച്ചു വരും ചേട്ടാ. എനിക്ക് ആവശ്യമുള്ള സാധനങ്ങളുമായി ആളുകള്‍ കാത്തിരിക്കുന്നുണ്ടാവും. അതൊക്കെ എനിക്ക് കളക്റ്റ് ചെയ്യണം. പിന്നെ ഇവരെ അവര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കണം, അത്രതന്നെ.”

 

“ഹ്മ്… സാരമില്ല, നീയായത് കൊണ്ട്‌ ഞാൻ സഹായിക്കാം, ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റ് പോർട്ടൽ ഓപ്പണ് ചെയ്ത് അവര്‍ക്കുള്ള ഓൺലൈൻ പാസ് ഞാൻ റെഡിയാക്കി തരാം. പക്ഷേ നീയും എനിക്കൊരു സഹായം ചെയ്യണം.” അയാള്‍ പറഞ്ഞു.

 

“ഓക്കെ ചേട്ടാ, എന്താണ് സഹായം..?”

 

“എനിക്ക് ശുദ്ധമായ കാട്ടുതേൻ വേണം, ജിനു. എന്റെ ഇളയ മോള് പ്രെഗ്നന്റ് ആണ്, അവള്‍ എന്നോട് കാട്ടുതേൻ ചോദിക്കാൻ തുടങ്ങിയിട്ട് ഇപ്പൊ രണ്ടാഴ്ചയായി. പക്ഷേ ഞങ്ങൾ ഫോറസ്റ്റ് സ്റ്റാഫാണെന്ന് പറഞ്ഞിട്ട് എന്താ കാര്യം,  അതൊന്നും ഞങ്ങളെ കൊണ്ട്‌ കഴിയില്ല. എന്തായാലും നി വന്നത് എന്റെ ഭാഗ്യമായി മാറി. എന്നെ സഹായിക്കില്ലേ..?” അയാള്‍ പ്രതീക്ഷയില്‍ ചോദിച്ചു.

 

“സഹായിക്കാം ചേട്ടാ. നാളെ രാവിലെ ചേട്ടന്റെ ഷിഫ്റ്റ്‌ തീര്‍ന്ന് പോകുന്നതിന് മുമ്പ്‌ തന്നെ കാട്ടില്‍ നിന്ന് ആരെങ്കിലും തേനുമായി ഇങ്ങോട്ട് വരും. പോരെ.” ഞാൻ പറഞ്ഞു.

 

“മതി, താങ്ക്സ് മോനെ.” അയാള്‍ക്ക് പെട്ടന്ന് സന്തോഷമായി.

 

“ശെരി മക്കളെ നിങ്ങൾ വണ്ടിയില്‍ കേറി ഇരുന്നോളൂ, ഞാനും ജിനുവും പോയി നിങ്ങള്‍ക്കുള്ള പാസ് റെഡ്യാക്കി ജിനുവിന് കൊടുക്കാം.” സോളമന്‍ ചേട്ടൻ മിസ്സിനോടും ടീച്ചറോടും പറഞ്ഞിട്ട് എന്നെ സെക്യൂരിറ്റി റൂമിലേക്ക് കൂട്ടി കൊണ്ടുപോയി.

 

അങ്ങനെ അവർക്കുള്ള പാസ് റെഡിയാക്കി പ്രിന്റ് ഔട്ട് എടുത്തുകൊണ്ട് ഞാൻ തിരികെ വന്നു.

 

ഞാൻ വണ്ടിയില്‍ കേറിയതും സോളമന്‍ ചേട്ടൻ ചെക്ക്പോസ്റ്റ് തുറന്നു തന്നു. ഞാൻ വണ്ടി എടുത്ത് അകത്തേക്ക് കേറി.

 

“ഇത് കാടല്ലല്ലോ ജിനു. കുറച്ച് മരങ്ങളും ചെടികളും മാത്രമല്ലേയുള്ളു..?” മിസ്സ് പുറത്തേക്ക്‌ നോക്കി പറഞ്ഞു.

 

“ശെരിയാണ്, അതുകൊണ്ടല്ലേ ചേച്ചി യാഥാര്‍ത്ഥ എൻട്രൻസ് ഉള്ളിലാണെന്ന് ഞാൻ പറഞ്ഞത്.” ചിരിച്ചുകൊണ്ട് ഞാൻ വണ്ടി ഓടിച്ചു.

 

“വാവ്…..!!!” ഒടുവില്‍ കുറച്ചകലേ പടർന്നു കിടക്കുന്ന കൊടും കാടിനെ കണ്ടപ്പോ അവർ രണ്ടുപേരും ഒരുപോലെ കണ്ണും തള്ളി നോക്കിയിരുന്നു.

 

മുന്നില്‍ വലിയ രണ്ട് മരങ്ങൾ ആർച്ച് പോലെ നിന്നു. ആ മരങ്ങളില്‍ നിന്നുമാണ് കമ്പി വേലികൾ തുടങ്ങി രണ്ട് സൈഡിലായി അതിർത്തി സൃഷ്ടിച്ച് കൊണ്ട്‌ കണ്ണെത്താ ദൂരത്ത് പോയി മറഞ്ഞിരുന്നത്. അതിർത്തിയിൽ മുഴുവനും സോളാര്‍ ലൈറ്റ് സംവിധാനം ഉണ്ടായിരുന്നു. അതുകൊണ്ട്‌ നല്ല പ്രകാശമായിരുന്നു അവിടമാകെ.

 

“ആ രണ്ട് മരങ്ങൾക്കിടയിലൂടേയാണ് യാഥാര്‍ത്ഥ എൻട്രൻസ്.” ഞാൻ പറഞ്ഞു. എന്നിട്ട് അതിലൂടെ എന്റെ വണ്ടി ഓടിച്ചു കേറ്റി കാട്ടിലേക്ക് ഞങ്ങൾ പ്രവേശിച്ചു. കുറച്ച് ദൂരം പോയതും എന്റെ വണ്ടിയുടെ ഹെഡ് ലൈറ്റിന്റെ വെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളു. ചെറിയൊരു മൺ പാതയിലൂടേയാണ് ഞാൻ ഓടിച്ചത്. രണ്ട് സൈഡിലും വലിയ വലിയ മരങ്ങളും ചെടികളും വള്ളികളും ഒക്കെ നിറഞ്ഞ് നിന്നിരുന്നു.

 

“ദൈവമേ… എനിക്ക് പേടിയാവുന്നു കണ്ണാ..” ടീച്ചർ ഭയന്ന കണ്ണുകളോടെ എന്നെ നോക്കി പറഞ്ഞു.

 

“പേടിക്കേണ്ട ചേച്ചി. ഒന്നും സംഭവിക്കില്ല.” അതും പറഞ്ഞ്‌ ഞാൻ എന്റെ വണ്ടിയില്‍ സെറ്റ് ചെയ്തിരുന്ന സ്പെഷ്യൽ ലൈറ്റ് സിസ്റ്റം ഓണാക്കി.

 

ഉടനെ എന്റെ വണ്ടിക്ക് ചുറ്റും മുപ്പത് മീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങള്‍ മൊത്തവും പകൽ പോലെ മാറി.

 

“വാവ്….!!” ടീച്ചറും മിസ്സും ഒരുപോലെ വിടര്‍ന്ന കണ്ണുകളോടെ പുറത്തേക്ക്‌ നോക്കി.

 

“നിന്റെ വണ്ടി കൊള്ളാമല്ലോ കണ്ണാ.” മിസ്സ് ചുറ്റുമുള്ള കാഴ്ചകൾ ഒക്കെ വിസ്മയത്തോടേ നോക്കി പറഞ്ഞു.

 

ഞാൻ വെറുതെ ചിരിച്ചുകൊണ്ട് ഓടിച്ചു. ഒടുവില്‍ ഒരു ചെറിയ ഗ്രൗണ്ടിന്റെ നടുവിലായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ മരവീടിന് മുന്നില്‍ കൊണ്ട്‌ എന്റെ വണ്ടി നിര്‍ത്തി.

 

“ആ വീട്, എന്താണത്, ജിനു..?” മിസ്സ് ആ വീടിനെ ചൂണ്ടിക്കാണിച്ച് ചോദിച്ചു.

 

“അതൊരു മീറ്റിംഗ് പോയിന്റ് ആണ്‌, ചേച്ചി. എന്തെങ്കിലും കാര്യത്തിനായി ആരെങ്കിലുമൊക്കെ ആദിവാസികളുമായി കൂടിക്കാഴ്ച നടത്താൻ ഉപയോഗിക്കുന്ന മീറ്റിംഗ് പോയിന്റ്.”

 

“ഓ.. ഓക്കെ.”

 

“പുറത്തിറങ്ങാൻ നിങ്ങള്‍ക്ക് പേടിയുണ്ടോ..?” ഞാൻ അവരോട് ചോദിച്ചു.

 

അപ്പോ അവർ പേടിയോടെ എന്നെ നോക്കി. പക്ഷേ ഞാൻ പുറത്തിറങ്ങിയപ്പോ അവരും എന്റെ കൂടെ ഇറങ്ങി വന്നു.

 

ഞാൻ അവരെയും കൂട്ടി ആ വീടിന്റെ അടഞ്ഞു കിടന്ന വാതിലിന് കുറുകെ സെറ്റ് ചെയ്ത് വാതിലിനേ ലോക്ക് ചെയ്തു പിടിച്ചിരുന്ന തടി മാറ്റി വാതിൽ തുറന്ന് അകത്തേക്ക് കേറി.

 

അന്‍പത് മീറ്റർ ചുറ്റളവുള്ള ഗ്രൗണ്ട് ആയിരുന്നു വീടിന്‌ പുറത്ത്‌. അതിന്റെ നടുക്കാണ് ഈ മരവീട്. നല്ല സ്ട്രോങ് തടികൾ കൊണ്ട്‌ പണിത വീടാണ്. അകത്ത് മൂന്ന്‌ മുറികളും, ഒരു ബാത്റൂമും, ഒരു കിച്ചനും ഉണ്ട്. ബാത്റൂമിലൂം കിച്ചനിലും കുഴൽ കിണറ് ഉണ്ടാക്കി അതിലേക്ക് ഹാന്‍ഡ് പമ്പ് സെറ്റ് ചെയ്തിരുന്നു. അതുകൊണ്ട്‌ വെള്ളം വേണമെങ്കിൽ ആ പമ്പ് കൈ കൊണ്ട്‌ അടിച്ചാല്‍ മതിയാവും, ശുദ്ധമായ വെള്ളം തന്നെ കിട്ടും.

 

ടീച്ചർ അടുക്കളയില്‍ ചെന്ന് വെളളത്തിന്റെ പമ്പ് അടിച്ചു നോക്കി. അതിൽ നിന്നും വന്ന വെള്ളത്തെ ടീച്ചർ കുടിച്ചു നോക്കിയിട്ട് വിടര്‍ന്ന കണ്ണുകളോടെ ഞങ്ങൾ നോക്കി.

 

“നല്ല ടേസ്റ്റ് ഉണ്ട് വെള്ളത്തിന്‌.”

 

അപ്പോ മിസ്സും ചെന്ന് കുടിച്ചു നോക്കി.

 

അന്നേരം പുറത്ത്‌ കള്ളവണ്ടിയുടെ ശബ്ദം കേട്ടപ്പോ ടീച്ചറും മിസ്സും പെട്ടന്ന് എന്നെ ചോദ്യ ഭാവത്തിൽ നോക്കി.

 

“അവർ തന്നെയാണ്.” ഞാൻ പറഞ്ഞു.

 

എന്നിട്ട് ഞങ്ങൾ മൂന്ന്‌ പേരും  വീട്ടിന് പുറത്തേക്ക്‌ പോയി.

 

പുറത്ത്‌ ചെന്നപ്പോ മിസ്സും ടീച്ചറും ശെരിക്കും അന്തംവിട്ട്, വായും പൊളിച്ച്, കണ്ണുകൾ മിഴിച്ച് നിന്നുകൊണ്ട് ഇങ്ങോട്ട് വന്ന ആ പാര്‍ട്ടിയെ നോക്കി.

 

“ജി… ജിനു. അത് കാട്ടുപോത്ത് തന്നെയല്ലേ…?!” വലിയ തടികൾ കൊണ്ട്‌ ഉണ്ടാക്കിയ ആ വലിയ മരത്തിന്റെ വണ്ടിയേയും, അതിനെ വഹിക്കുന്ന രണ്ട് വലിയ മരത്തിന്റെ ചക്രങ്ങളേയും, പിന്നെ ആ വണ്ടിയെ വലിച്ചു കൊണ്ട്‌ വരുന്ന രണ്ട് കൂറ്റന്‍ കാട്ടുപോത്തുകളേയും വിസ്മയപൂർവ്വം നോക്കി കൊണ്ടാണ് മിസ്സ് അതിൽ നിന്നൊക്കെ കണ്ണുകൾ എടുത്തു മാറ്റാതെ എന്നോട് ചോദിച്ചത്‌.

 

“ജിനു, ആ കാട്ടാനയെ കണ്ടോ..!? അതിന്റെ മുകളില്‍ ഇരിക്കുന്ന ആ ഭീമനെ കണ്ടോ…?!” ടീച്ചര്‍ പെട്ടന്ന് വിസ്മയത്തോടും അതിനേക്കാൾ പേടിയോടുമാണ് ദൂരെ നിന്ന് വരുന്ന ആ കാട്ടാനയും, അതിന്റെ മുകളില്‍ ഇരുന്ന് വരുന്ന ആളിനേയും ചൂണ്ടിക്കാണിച്ച് എന്നോട് പറഞ്ഞത്. മിസ്സും പെട്ടന്ന് അങ്ങോട്ട് പേടിയോടെ നോക്കി.

 

പേടി മാത്രമല്ല, വിസ്മയവും സന്തോഷവും, ഏതോ അല്‍ഭുത ലോകത്ത് വന്നത് പോലെയും, അവര്‍ക്ക് ചുറ്റിലും പെട്ടന്ന് മഹാ അല്‍ഭുതങ്ങൾ സംഭവിക്കുന്നത് പോലെയുമാണ് ഗോള്‍ഡ മിസ്സും നിത്യ ടീച്ചറും എല്ലാം നോക്കി നിന്നത്.

 

എനിക്ക് ഇതൊക്കെ പുതുമ അല്ലായിരുന്നു. പക്ഷേ ഞാൻ കാരണം മിസ്സിനും ടീച്ചർക്കും ഇങ്ങനെയുള്ള അപൂര്‍വ കാഴ്ചകളെ വിസ്മയപൂർവ്വം കാണാനും, കുഞ്ഞുങ്ങളുടെ ശുദ്ധമായ മനസ്സ് പോലെ എല്ലാം മറന്ന് സന്തോഷിക്കാനും കഴിഞ്ഞത് വിചാരിച്ച് ഞാൻ പരമാനന്ദസുഖം അനുഭവിച്ച് വലുതായി പുഞ്ചിരിച്ചു.

 

“ആ കാട്ടാനപ്പുറത്തിരുന്ന് വരുന്നതാണ് അലഞ്ചി മൂപ്പൻ.” ആനപ്പുറത്തിരിക്കുന്ന ആളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

 

അലഞ്ചി മൂപ്പൻ ആജാനുബാഹുവായിരുന്നു. ഏറെകുറെ 7 അടിയോളം അടുപ്പിച്ച് പൊക്കമുണ്ട്. 6 അടിയും അര ഇഞ്ച് പൊക്കവുമുള്ള ഞാൻ പോലും ചെറിയ മനുഷ്യനെ പോലെ തോന്നിപ്പോകും അയാള്‍ക്കടുത്തായി നില്‍ക്കുമ്പോ. അയാളുടെ കൈയിൽ 9 അടി ഉയരമുള്ള ഒരു വണ്ണമുള്ള തടി ഉണ്ട്, അതിന്റെ തല ഭാഗം മാത്രം കുറച്ചുകൂടി വീര്‍ത്താണിരുന്നത്.

 

പിന്നേ അയാളുടെ വസ്ത്രം — അതിന്റെ രഹസ്യം അദേഹം എന്നോട് പറഞ്ഞിട്ടുണ്ട് : പുറം ലോകത്തിൽ നിന്നും രഹസ്യമായി സൂക്ഷിക്കുന്ന ഒരു പ്രത്യേകതകളുള്ള മരത്തിന്റെ പട്ടയെ ശേഖരിച്ച് പൊടിച്ച്, ചില അപൂര്‍വ്വ ചെടികളുടെ തോലും എടുത്ത്, പിന്നെ ചില അപൂര്‍വ്വ മരങ്ങളില്‍ നിന്നു മാത്രം ലഭിക്കുന്ന ഒരുതരം ചുവന്നു കൊഴുത്ത മരപ്പശയും ഒരുമിച്ച് വലിയ മൺ പാനയിൽ ഇട്ട് തീയില്‍ കേറ്റി വേവിച്ചാൽ അതൊക്കെ ഉരുകി ഒന്നായി ചേര്‍ന്ന് വ്യത്യസ്ഥമായ ചുവന്ന നിറത്തിലുള്ള ലെദർ ഷീറ്റ് പോലെയായി തീരും. ആ വസ്തു ഉപയോഗിച്ചാണ് മുണ്ട് ഉണ്ടാക്കി അതിനെ അയാൾ കച്ച കെട്ടിയിരുന്നത്. അരയ്ക്ക് മുകളില്‍ നഗ്നനായിരുന്നു. പിന്നെ എന്തെങ്കിലുമൊക്കെ വസ്തുക്കൾ ഉപയോഗിച്ച് കൊണ്ടുള്ള ഒരു അലങ്കാരവും അയാളുടെ ദേഹത്ത് ഇല്ലായിരുന്നു.

 

“ആരാണ് അയാള്‍.” മിസ്സ് അയാളെ ഭയവും ബഹുമാനവും കലര്‍ന്ന നോട്ടം നോക്കിക്കൊണ്ട് എന്നോട് ചോദിച്ചു.

 

“ആദിവാസി വിഭാഗങ്ങളിൽ പെട്ട ഇരുളാസ് ഗോത്രത്തിന്റെ നേതാവാണ് അദ്ദേഹം. വൈദ്യന്‍, സിദ്ധന്‍, ജ്യോത്സ്യന്‍, യുക്തിവാദി, മാന്ത്രികന്‍, തുടങ്ങി ഒരുപാട്‌ ടൈറ്റിൽ അയാള്‍ക്കുണ്ട്. മൃഗങ്ങളുടേയും, പക്ഷികളുടെയും, മത്സ്യങ്ങളുടേയും, സസ്യങ്ങളുടെ, പിന്നെ പ്രകൃതിയുടെ പോലും ഭാഷകൾ അറിയുന്ന യോഗി എന്നാണ് എല്ലാ ആദിവാസി ഗോത്രങ്ങളുഓ അവകാശപ്പെടുന്നത്. തമിഴാണ് പുള്ളി പൊതുവേ സംസാരിക്കാറുള്ളത്, പക്ഷേ മലയാളം ഉള്‍പ്പെടെ ഇന്ത്യയിലുള്ള സകല ബാഷകളും അദ്ദേഹത്തിന് നന്നായിട്ട് അറിയാം. അലഞ്ചി മാമാ എന്നാണ് അദ്ദേഹത്തെ ഞാൻ വിളിക്കുന്നത്.” ഞാൻ മൂപ്പനെ കുറിച്ചുള്ള ചില കാര്യങ്ങൾ മാത്രം അവരോട് പറഞ്ഞു.

 

അപ്പോ മിസ്സും ടീച്ചറും എനിക്ക് ഭ്രാന്ത് ഉള്ളതുപോലെ എന്നെ മുഖം ചുളിച്ചു നോക്കി.

 

ഒടുവലില്‍ രണ്ട് കാട്ടുപോത്തുകളും അതിന്റെ വണ്ടിയെ വലിച്ചു കൊണ്ട് വന്ന് എന്റെ വണ്ടിക്ക് പുറകിലായി ബ്രേക്കിട്ട പോലെ നിന്നു. പക്ഷേ മൂപ്പനേ പേറി കൊണ്ടുവരുന്ന കാട്ടാന മരവീട്ടിനു മുന്നില്‍ നില്‍ക്കുന്ന ഞങ്ങൾക്കടുത്തേക്കാണ് വന്നത്. അപ്പൊ ടീച്ചറും മിസ്സും ഭയന്ന്‌ എന്റെ രണ്ട് സൈഡിലായി എന്റെ ഓരോ കൈ പിടിച്ചു കൊണ്ട്‌ പേടിച്ച് എന്നോട് ചേര്‍ന്നു നിന്നു.

 

“പേടിക്കേണ്ട. അത് കാട്ടാന ആണെങ്കിലും അലഞ്ചി മാമയുടെ ഉറ്റ മിത്രമാണ് അവന്‍. അവന്റെ പേരാണ് ‘സെർനു’… പ്രാചീനകാലത്ത് ഉണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന വന ദൈവത്തിന്റെ പേരിന്റെ പകുതിയാണ് അവന് കൊടുത്തിരിക്കുന്നത്. പിന്നെ അവന്‍ തന്നെയാണ്‌ ആ ദൈവം എന്നും ഒരുപാട്‌ ആളുകൾ വിശ്വസിക്കുന്നു. സാധാരണ ആനകളേക്കാളും സെർനുവിന് നൂറിരട്ടി ബുദ്ധി കൂടുതലാണെന്നാണ് മൂപ്പന്റെ അവകാശം. ബുദ്ധിയുടെ കാര്യത്തിൽ ചിലപ്പോഴൊക്കെ എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്. പിന്നെ സെർനുവിന് മൂപ്പനേ പോലെതന്നെ എന്നേയും ഭയങ്കര കാര്യമാണ്.” ഞാൻ വിശദമായി അവര്‍ക്ക് പറഞ്ഞു കൊടുത്തു.

 

അന്നേരം സെർനു മല പോലെ ഞങ്ങൾക്ക് മുന്നില്‍ വന്നിട്ട് അവന്റെ നിലം തൊട്ട് നില്‍ക്കുന്ന നീണ്ട കൊമ്പുകളെ നിലത്തിനുള്ളിൽ കുത്തി താഴ്ത്തി പിടിച്ചു കൊണ്ട്‌ നിന്നു. അപ്പോ മിസ്സും ടീച്ചറും നന്നായി പേടിച്ചു പോയി.

 

അലഞ്ചി മൂപ്പന് ഇറങ്ങാനായി സെർനു അവന്റെ മുൻകാല് ഉയർത്തി കൊടുത്തു. പക്ഷേ മൂപ്പൻ ഇറങ്ങാതെ ടീച്ചറെയും മിസ്സിലേയും സൂക്ഷ്മമായി നോക്കി പഠിക്കുകയായിരുന്നു.

 

അന്നേരം സെർനു അവന്റെ കൊമ്പുകളെ നിലത്ത് നിന്നും ഉയർത്തി ഊരി എടുത്തിട്ട് തുമ്പിക്കൈ നീട്ടി എന്റെ തലയിലും മുഖത്തും സ്നേഹത്തോടെ തൊട്ടു തലോടി. എന്നിട്ട് കുസൃതിയോടെ തുമ്പിക്കൈ അറ്റം ഉപയോഗിച്ച് ആദ്യം എന്റെ മൂക്കും ശേഷം എന്റെ ചെവിയും പതിയെ പിടിച്ചു വലിച്ചിട്ട് വിട്ടു. അവന്റെ കുസൃതി കാരണം ഞാൻ ഉലഞ്ഞാടി നിന്നു.

 

“സെർനു…! നിന്റെ ഈ കുസൃതി ഒരിക്കലും മാറില്ല, അല്ലേ..!?” ഞാൻ അവന്റെ തുമ്പിക്കൈയിൽ തടവി ചിരിച്ചു. അപ്പൊ മിസ്സും ടീച്ചറും പേടി കലര്‍ന്ന ആശ്ചര്യവും ആരാധനയോടും അവന്‍ എന്നോട് കാണിക്കുന്ന കുസൃതിയേയും എന്നെയും മാറിമാറി നോക്കി നിന്നു.

 

അപ്പോ, കുസൃതി മാറില്ലെന്ന് പറയുന്നത് പോലെ അവന്‍ തല കുലുക്കി കാണിച്ചിട്ട് ചെറിയ ശബ്ദത്തിൽ ചിന്നം വിളിച്ചു. എന്നിട്ട് അവന്റെ ചെറിയ കണ്ണുകൾ കൊണ്ട്‌ അവന്‍ മിസ്സിനേയും ടീച്ചറിന്റേയും കര്‍മ്മ ഫലം വായിക്കുന്നത് പോലെ അവരെ നോക്കി നിന്നു.

 

“ജിനു ….!” പേടിയോടെ മിസ്സ് വിളിച്ചു. ടീച്ചർ പേടിയോടെ എന്റെ കയ്യില്‍ പിടിത്തം മുറുക്കി.

 

“പേടിക്കേണ്ട ചേച്ചി. ഒരു വിചിത്ര സ്വഭാവമാണ് അവന്. എല്ലാവരോടും അവന്‍ സ്നേഹം കാണിക്കില്ല. അര്‍ഹിക്കുന്നു എന്ന് അവന്‍ വിശ്വസിക്കുന്ന ആളുകളോട് മാത്രമേ അവന്‍ സ്നേഹം കാണിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുകയുള്ളു.”

 

“അപ്പോ ഞങ്ങൾ അര്‍ഹിക്കുന്നില്ലെന്ന് തോന്നിയാല്‍ അവന്‍ എന്തു ചെയ്യും..?” ടീച്ചർ പേടിയോടെ ചോദിച്ചു.

 

“അവന്‍ നിങ്ങളെ അവഗണിക്കും…, നിങ്ങളുടെ അടുത്ത് പോലും അവന്‍ നില്‍ക്കില്ല. പക്ഷേ ഒരിക്കലും അവന്‍ നിങ്ങളെ ഉപദ്രവിക്കില്ല. പിന്നെ അവന്‍ നിങ്ങളെ അവഗണിച്ചാൽ മൂപ്പനും നിങ്ങളെ അവഗണിക്കും.” ഞാൻ അല്പം ടെൻഷനോടേ പറഞ്ഞു.

 

“ഇതിനു മുമ്പ് അങ്ങനെ വല്ലതും സംഭവിച്ചിട്ടുണ്ടോ, ജിനു…?” മിസ്സ് വിഷമത്തോടെ ചോദിച്ചു.

 

“ഒരുപാട്‌ ആളുകളുമായി സംഭവിച്ചിട്ടുണ്ട്. കൂടാതെ പലപ്പോഴായി ഞാൻ കൊണ്ടുവന്നിട്ടുണ്ടായിരുന്ന 16 പേരില്‍ 14 ആളുകളെയും അവന്‍ അവഗണിച്ചായിരുന്നു.”

 

“അപ്പോ—” മിസ്സ് എന്തോ പറയാൻ തുടങ്ങി.

 

പക്ഷേ അന്നേരം, സെർനു സാവധാനത്തിൽ അവന്റെ തുമ്പിക്കൈ ഉയർത്തി ഗോള്‍ഡ മിസ്സിന്റെ തലയില്‍ വച്ചു തഴുകി അനുഗ്രഹിച്ചു. മിസ്സ് നന്നായി പേടിച്ചു പോയെങ്കിലും എന്റെ കൈയിൽ മുറുകെ പിടിച്ചുകൊണ്ട് അനങ്ങാതെ നിന്നു കൊടുത്തു.

 

എന്തോ അര്‍ത്ഥമുള്ളത് പോലെ സെർനു മിസ്സിന്റെ തലയില്‍ തുമ്പിക്കൈ വച്ച് അനുഗ്രഹിച്ചു. ശേഷം അവന്‍ മിസ്സിന്റെ നെറ്റിയിൽ ഒന്ന് തൊട്ടിട്ട് എന്റെ നെറ്റിയിലും അവന്‍ തൊട്ടു, എന്നിട്ട് അവന്‍ തല കുലുക്കി കൊണ്ട്‌ എന്തോ പറയുന്നത് പോലെ പെട്ടന്ന് തുമ്പിക്കൈ ഉയർത്തി വളച്ച് മുകളില്‍ ഇരിക്കുന്ന അലഞ്ചി മൂപ്പന്റെ കൈയിലും തൊട്ടു.

 

ശേഷം സേർനു അവന്റെ തുമ്പിക്കൈ താഴേക്ക് കൊണ്ടുവന്ന് നിത്യ ടീച്ചറിന്റെ തലയില്‍ വച്ച് അനുഗ്രഹിച്ചു. എന്നിട്ട് ടീച്ചറിന്റെ നെറ്റിയിലും തൊട്ട ശേഷം തുമ്പിക്കൈ മാറ്റി എന്റെയും നെറ്റിയിൽ തൊട്ടു. എന്നിട്ട് നേരത്തെ ചെയ്തത് പോലെ പിന്നെയും തുമ്പിക്കൈ ഉയർത്തി മൂപ്പന്റെ കൈയിൽ തൊട്ടു.

 

മൂപ്പൻ എല്ലാം സൂക്ഷ്മമായി നിരീക്ഷിച്ച് കൊണ്ടിരുന്നു. ഒടുവില്‍ രണ്ടാമതും സെർനു മൂപ്പന്റെ കൈയിൽ തൊട്ടിട്ട് അവന്റെ തുമ്പിക്കൈ താഴ്ത്തിയപ്പോ എല്ലാം മനസിലായത് പോലെ മൂപ്പൻ പുഞ്ചിരിച്ചു. എന്നിട്ട് ശബ്ദം താഴ്ത്തി ആനയോട് എന്തോ പറഞ്ഞിട്ട് മൂപ്പൻ സെർനുവിന്റെ കാലിൽ ചവിട്ടി താഴെ ഇറങ്ങി വന്നിട്ട് ഞങ്ങൾക്ക് മുന്നില്‍ നിന്നു.

 

അപ്പോ ടീച്ചറും മിസ്സും അന്ധാളിപ്പോടേ തല മലർത്തി പിടിച്ചാണ് അയാളുടെ മുഖത്തേക്ക് നോക്കാൻ കഴിഞ്ഞത്. ഞാനും ചെറുതായി മുഖമുയർത്തി അയാളെ നോക്കി പുഞ്ചിരിച്ചു. അയാളും പുഞ്ചിരിച്ചു. പക്ഷേ അയാളുടെ നോട്ടം മറ്റ് രണ്ടുപേരുടെ മുഖത്ത് നട്ട് സീരിയസ്സായി എന്തോ പഠിക്കുകയായിരുന്നു.

 

മൂപ്പൻ ഇറങ്ങിയ ശേഷം കാട്ടാന നടന്നു പോയി എന്റെ വണ്ടിക്കടുത്ത് നിന്നിട്ട് വണ്ടിയുടെ മുകളില്‍ തുമ്പിക്കൈ വച്ച ശേഷം എന്നെനോക്കി ശബ്ദം ഉണ്ടാക്കിക്കൊണ്ട് തലയും കുലുക്കി.

 

ഞാൻ ഉടനെ ചിരിച്ചു. എന്നിട്ട് ടീച്ചറെയും മിസ്സിന്റെയും കൈകളിൽ നിന്ന് എന്റെ കൈ പതിയെ വിടുവിച്ച് കൊണ്ട്‌ കുറച്ച് മുന്നോട്ട് മാറി അവരേയും മൂപ്പനേയും ഞാൻ ഒന്ന് നോക്കി.

 

“നമ്മൾ മൂന്നാറിൽ ഉള്ളപ്പോൾ മറയൂർ ഗ്രാമത്തിലുള്ള കരിമ്പ് തോട്ടമൊക്കെ കറങ്ങീട്ട് അവിടെ നിന്നും വളരെ ഫേമസായ ശുദ്ധ ശര്‍ക്കര വാങ്ങിയില്ലേ..? ആ ശര്‍ക്കരയ്ക്ക് വേണ്ടിയാണ് അവന്‍ എന്നെ വിളിക്കുന്നത്.” ചിരിച്ചുകൊണ്ട് ഞാൻ മിസ്സോടും ടീച്ചറോടുമായി പറഞ്ഞു.

 

അപ്പോ ടീച്ചറും മിസ്സും വിടര്‍ന്ന കണ്ണുകളോടെ ആ കാട്ടാനയെ നോക്കി. അവരുടെ കണ്ണുകളിൽ സന്തോഷവും സ്നേഹവും ഉണ്ടായിരുന്നു.

 

“അപ്പോ ഇതൊക്കെ മുന്‍കൂട്ടി കണ്ടിട്ടാണോ നീ ആ 6 വല്യ കുട്ടകളോടെ 60 കിലോ ശര്‍ക്കര മേടിച്ചത്.” ഇപ്പോഴാണ് എന്റെ ശെരിക്കുള്ള ഉദ്ദേശം മനസിലായത് പോലെ മിസ്സ് ചോദിച്ചിട്ട് ചിരിച്ചു.

 

“ശെരി, ജിനു, നീ പോയി അവന് വേണ്ടത്ര ശര്‍ക്കര എടുത്തു കൊടുക്ക്. ആ പാവം നിന്നെതന്നെ നോക്കി കുഞ്ഞിനെ പോലെ തലയും കുലുക്കി നില്‍ക്കുന്നത് കണ്ടില്ലേ.” ടീച്ചർ സെർനുവിനെ നോക്കി ആശ്ചര്യവും സ്നേഹത്തോടും പറഞ്ഞു.

 

ഉടനെ ഞാൻ അലഞ്ചി മാമാനേ നോക്കി ടീച്ചറേയും മിസ്സിനേയും പരിചയപ്പെടുത്തി കൊടുത്തു.

 

അപ്പോ പിച്ചും പേയും പറയുന്നത് പോലെ മൂപ്പൻ ആദ്യം എന്നെ നോക്കി പറഞ്ഞു, “നി അവങ്ക രണ്ട് പേരോട ജീവാത്മവ്.” എന്നിട്ട് അയാൾ മിസ്സിന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു, “നീ അവനോട ജീവശ്വാസം.” അതുകഴിഞ്ഞ്‌ അയാൾ ടീച്ചറെ നോക്കി പറഞ്ഞു, “നീ അവനോട ജീവചൈതന്യം.” എന്നിട്ട് അയാള്‍ കണ്ണുകളടച്ചു കൊണ്ട്‌ ആരോടെന്നില്ലാതെ വ്യക്തമായ ശുദ്ധ മലയാളത്തിൽ പറഞ്ഞു, “ഹോ കഷ്ടം, നിങ്ങളിൽ നിന്നൊരു പുതിയ വംശം ഉണ്ടാകുമായിരുന്നെങ്കിൽ അത് മഹത്വവുള്ള വംശമായി രൂപാന്തരപ്പെടുമായിരുന്നു. പക്ഷേ വംശം എവിടെ..?  വംശമോ നിങ്ങള്‍ക്കില്ല — ജനിക്കുമോ അതുമില്ല —  നിങ്ങൾ മൂന്നും സ്വന്തമാവുകയുമില്ല മറ്റാർക്കും — വിശിഷ്ട ജന്മങ്ങളായ നിങ്ങൾ അവസാനിപ്പിച്ചിരിക്കും നിങ്ങളിൽ തന്നെ.” അത്രയും പറഞ്ഞിട്ട് മൂപ്പൻ പെട്ടന്ന് സ്വബോധം വന്നത് പോലെ കണ്ണുകൾ തുറന്നിട്ട് എന്തോ തലയ്ക്കകത്ത് നിന്നും കളയാൻ എന്നപോലെ തല കുറെ പ്രാവശ്യം വെട്ടി കുടഞ്ഞു.

 

എന്നിട്ട് ഒന്നും മനസ്സിലാവാത്ത പോലെ ഞങ്ങളെ മാറിമാറി നോക്കി.

 

മിസ്സും ടീച്ചറും ഞാനും ഒന്നും മനസ്സിലാവാതെ അന്തംവിട്ട് നിന്നു.

 

അന്നേരം സെർനു ചെറുതായി ചിന്നം വിളിച്ച് എന്നോട് അതൃപ്തി പ്രകടിപ്പിച്ചു.

 

“ശെരി, നിങ്ങൾ മൂന്ന്‌ പേരും സംസാരിച്ച് നില്‍ക്കു, ഞാൻ അവന് ശര്‍ക്കര കൊടുത്തിട്ട് വരാം.” അതും പറഞ്ഞ്‌ ഞാൻ എന്റെ വണ്ടിക്കടുത്തേക്ക് പോയി. അന്നേരം മൂപ്പൻ അവരോട് എന്തൊക്കെയോ ധൃതിയില്‍ സംസാരിക്കാൻ തുടങ്ങി.

 

ഈ മുപ്പന് എന്താണ്‌ സംഭവിച്ചത്..! 23 വർഷത്തെ ബന്ധമുണ്ട് ഞങ്ങൾ തമ്മില്‍, പക്ഷേ ഇതിന് മുമ്പൊന്നും പ്രവചനം പോലെ  എന്നോട് ഒന്നുംതന്നെ പറഞ്ഞിട്ടില്ല…! എന്നാൽ ഇപ്പൊ മിസ്സും ടീച്ചറേയും, എന്നെയും, ഒരുമിച്ച കണ്ടപ്പോഴാണ് അയാള്‍ ഞങ്ങൾ മൂന്ന്‌ പേരെയും ഉൾപ്പെടുത്തി അങ്ങനെയൊക്കെ പ്രവചിച്ചത്.

 

അദ്ദേഹം പറഞ്ഞ കാര്യങ്ങളൊക്കെ ആദ്യം മനസിലായത് പോലെ എനിക്ക് തോന്നിയെങ്കിലും, ചിന്തിച്ചപ്പോ എനിക്ക് നല്ല കൻഫ്യഷനുണ്ടായി. ഞാൻ തലയാട്ടികൊണ്ട്‌ പോയി വണ്ടി തുറന്ന് ഓരോ ശര്‍ക്കര കുട്ടയായി എടുത്ത് 6 കുട്ടകളും പുറത്തേക്കെടുത്ത് സെർനുവിന്റെ മുന്നിലായി വച്ചു കൊടുത്തു. പക്ഷേ അവൻ രണ്ട് കൂട്ട ശര്‍ക്കര മാത്രം കഴിച്ചിട്ട് കുസൃതിയോടെ അവന്റെ തുമ്പികള്‍ കൊണ്ട്‌ എന്റെ മൂക്കില്‍ പിടിച്ചു വലിച്ചിട്ട് കളിയാക്കി ചിരിക്കുന്നത് പോലെ അവന്‍ അവന്റെ തല കറക്കി കുലുക്കി. എന്നിട്ട് അവന്‍ നടന്ന് മൂപ്പന്റെ അടുത്തേക്ക് പോയി.

 

എന്റെ എട്ടാം വയസ്സിൽ ആദിവാസികൾ എന്നെ അവരുടെ അഞ്ച് ഗോത്രത്തലും അംഗമായി സ്വീകരിക്കാനായി നടത്തിയ ചടങ്ങിൽ വച്ചാണ് സെർനുവിനെ ഞാൻ ആദ്യമായി കണ്ടത്. അലഞ്ചി ഒഴികെ അവിടെ ഉണ്ടായിരുന്നു ആയിരത്തോളം ആളുകളും ഈ ആനയുടെ മുന്നില്‍ കൈ കൂപ്പി തല വണങ്ങി നിന്ന് ബഹുമാനം കൊടുക്കുകയാണ് ചെയ്തത്. അത്രയും ആളുകളുടെ മുന്നില്‍ വച്ച് സെർനു എന്റെ തലയിൽ അവന്റെ തുമ്പിക്കൈ വച്ച് അനുഗ്രഹിച്ച ശേഷം അവന്‍ എന്നെ തൂക്കിയെടുത്ത് അവന്റെ മുകളില്‍ ഇരുത്തുകയും ചെയ്തു. അപ്പോ അലഞ്ചി ഉള്‍പ്പെടേയുള്ള സകല ജനങ്ങളും ആശ്ചര്യപ്പെട്ടുകൊണ്ട് ശ്വാസം ഉൾവലിച്ചു പിടിച്ച് നില്‍ക്കുകയാണ് ചെയ്തത്.

 

അന്ന് എനിക്ക് അവരുടെ അക്ഷരത്തിന്റെ കാരണം മനസ്സിലായില്ലായിരുന്നു. പക്ഷേ രണ്ട് വര്‍ഷം കഴിഞ്ഞാണ് അലഞ്ചി മൂപ്പൻ എന്നോട് പറഞ്ഞത്, “അന്ന്, ആ ദിവസം, ഞങ്ങൾ അഞ്ച് വിഭാഗത്തിൽ പെട്ട ഗോത്രങ്ങളും നിന്നെ ഞങ്ങളില്‍ ഒരാളായി മാത്രമാണ് സ്വീകരിച്ചത്, പക്ഷേ അന്ന് സെർനു നിന്നെ സകല കാടിന്റേയും പുത്രനായിട്ടാണ് കണ്ട് അംഗീകരിച്ചത്.”

 

എന്നെ സകല കാടിന്റേയും പുത്രനായി സെർനു സ്വീകരിച്ചതിന് ശേഷം തുടങ്ങിയ ആ കുസൃതിയാണ് ഇതുവരെ മാറാതെ അവന്‍ എന്നോട് തുടർന്നു കൊണ്ടിരിക്കുന്നത്.

 

പുഞ്ചിരിയോടെ തലയാട്ടിക്കൊണ്ട് ബാക്കി ഉണ്ടായിരുന്ന കുട്ടകളിൽ ഒരു കൂട്ട മാത്രം എന്റെ വണ്ടിയില്‍ ഞാൻ എടുത്തു വച്ച്. എന്നിട്ട് ബാക്കിയുള്ള മൂന്ന്‌ കുട്ടകളും സെർനുവിന് വേണ്ടി തന്നെ മൂപ്പനേ ഏല്‍പ്പിക്കാനായി പുറത്ത്‌ തന്നെ വച്ചു.

 

എന്നിട്ട് ഞാൻ മൂപ്പനും മിസ്സും ടീച്ചറും നില്‍ക്കുന്ന ഭാഗത്തേക്ക് നോക്കി. അന്നേരം മൂപ്പൻ കാട്ടുപോത്ത് വലിച്ചു കൊണ്ട്‌ വന്ന വണ്ടി നോക്കി, “മക്കളെ, ജിനു തമ്പിക്ക് കൊടുക്കാൻ വേണ്ടി കൊണ്ടുവന്ന സാധനങ്ങള്‍ എല്ലാം എടുത്ത് അവന്റെ വണ്ടിയിലാക്കി കൊടുക്കു.” മൂപ്പൻ തമിഴില്‍ വിളിച്ചു പറഞ്ഞു.

 

ഉടനെ ആ വണ്ടിയുടെ പുറകില്‍ കവർ ചെയ്തിരുന്ന ആ കട്ടിയുള്ള കർട്ടനെ ആരോ ചുരുട്ടി പൊക്കി കൊളുത്തി വച്ചു. എന്നിട്ട് അകത്ത് നിന്നും, 15 വയസ്സ് തോന്നിക്കുന്ന രണ്ട് ആദിവാസി പയ്യൻമാരും, പിന്നെ 19 വയസ്സ് തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയും അതിൽ നിന്നിറങ്ങി.

 

“അച്ചാച്ചാ….!” ആ പെണ്‍കുട്ടി പെട്ടന്ന് എന്നെ നോക്കി സന്തോഷത്തോടെ ചിരിച്ചുകൊണ്ട് എന്റെ നേര്‍ക്ക് ഓടി വരാൻ തുടങ്ങി.

 

“അല്ല, ഇതാര്, മിൺമിണി മോളുവോ…!” അവള്‍ ആരാണെന്ന് മനസ്സിലായതും ഞാനും വാത്സല്യപൂർവ്വം ചിരിച്ചുകൊണ്ട് വിളിച്ചു പറഞ്ഞു. എന്നിട്ട് ആ പയ്യൻമാരേ ഞാൻ സൂക്ഷിച്ചു നോക്കി. അവർ അവളുടെ കസിൻസ് ആയിരുന്നെന്ന് അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്. ഞാൻ അവര്‍ക്ക് കൈ പൊക്കി കാണിച്ച ശേഷം ആ കൈ എന്റെ ഹൃദയത്തിൽ വച്ച് മൂന്ന്‌ പ്രാവശ്യം തടി കാണിച്ചു, അപ്പൊ അവർ ചിരിച്ചുകൊണ്ട് തിരികെ കൈ പൊക്കി കാണിച്ച ശേഷം അവരും മൂന്ന്‌ ഒരാവശ്യം അവരുടെ ഹൃദയത്തിൽ തട്ടി കാണിച്ചു.

 

എന്റെ അടുത്തേക്ക് ഓടി വരുന്നതിനിടയ്ക്ക്, എനിക്കുവേണ്ടി കൊണ്ടുവന്ന സാധനങ്ങള്‍ എല്ലാം എടുത്ത് എന്റെ വണ്ടിയില്‍ വച്ചോളാൻ മിൺമിണി അവളുടെ കസിൻസിനോടായി വിളിച്ചു പറഞ്ഞു.

 

മിൺമിണി മൂപ്പന്റെ മകന്റെ പേരക്കുട്ടിയാണ്. ആദിവാസി ജനങ്ങളിൽ തുച്ഛമായ ചിലരെ പോലെ പഠിക്കാൻ ഭയങ്കര താൽപര്യം കാണിക്കുന്ന കൂട്ടത്തിൽ പെടും. അവള്‍ BSc ഫസ്റ്റ് ഇയറിലാണ്. അവളുടേയും, അതുപോലെ വേറെ കുറെ കുട്ടികളുടേയും കംപ്ലീറ്റ് ഫീസും മറ്റ് ചിലവുകളും എല്ലാം ഞാനാണ് ഏറ്റെടുത്തിരിക്കുന്നത്.

 

“എടി മോളു, നീ ഇവിടെ ഉണ്ടായിരുന്നിട്ടും എന്തേ നേരത്തെ പുറത്ത്‌ വരാതെ അകത്ത് തന്നെ ഇരുന്നു കളഞ്ഞത്..?” ഓടി വന്ന് എന്നെ കെട്ടിപിടിച്ച് കവിളിൽ ഉമ്മ തന്നിട്ട് അവളുടെ കവിളും എനിക്ക് കാണിച്ചു നിന്നു.

 

ഞാനും അവള്‍ക്ക് കവിളിൽ ഉമ്മ കൊടുത്ത ശേഷം അവള്‍ എന്നെ വിട്ട് അല്‍പ്പം പുറകോട്ട് മാറി നിന്നിട്ട് എന്റെ കൈ പിടിച്ചു കൊണ്ട്‌ ഭംഗിയായി ഒന്ന് ചിരിച്ചു.

 

എന്നിട്ട് സാധനങ്ങള്‍ എടുത്തുകൊണ്ട് വന്ന് എന്റെ വണ്ടിയില്‍ വയ്ക്കുന്ന അവളുടെ കസിൻസിനേ അവള്‍ തുറിച്ചു നോക്കി. അവന്മാർ പെട്ടന്ന് ജാള്യതയോടെ അവളുടെ മുഖത്ത് നിന്നും വേഗം നോട്ടം മാറ്റി.

 

“ഒന്നും പറയണ്ട, അച്ചാച്ചാ,” അവള്‍ ഒന്ന് കൂടി അവളുടെ കസിൻസിനേ ഇരുത്തി നോക്കിയിട്ട് എന്റെ മുഖത്തേക്ക് നോക്കി. “ഞാനും മുത്തശ്ശനും കൂടി എത്ര സമയമെടുത്താണ് എല്ലാ സാധനങ്ങളും വേര്‍തിരിച്ച് വെച്ചിരുന്നതെന്ന് അറിയാമോ..! പക്ഷേ ആ മണ്ടന്‍മാരാണ് അതൊക്കെ വണ്ടിയിലോട്ട് എടുത്ത് വച്ചത്‌. ഞങ്ങൾ വേര്‍തിരിച്ച് വെച്ചിരുന്നതിനെ എല്ലാം അവർ രണ്ടുപേരും കൂട്ടി കളി തമാശ കാണിക്കുന്നതിനിടയിൽ അറിയാതെ തട്ടി മറിച്ച് ഒരുമിച്ച് മിക്സ് ചെയ്തേക്കുന്നു. കവറിൽ മണ്ണ് നിറച്ചാണ് മരുന്ന് ചെടികള്‍ എല്ലാം ഞാൻ നട്ട് വെച്ചിരുന്നത്, അതിനെയും അവന്മാര് നശിപ്പിച്ചു.. കവറും പൊട്ടിച്ച് മണ്ണും കളഞ്ഞാണ് അതൊക്കെ വണ്ടിയില്‍ എടുത്തുകൊണ്ട് വച്ചിരിക്കുന്നത്.” അവള്‍ പിന്നെയും അവന്മാരെ തുറിച്ചു നോക്കിയിട്ട് തുടർന്നു,

 

“ഇവിടെ വന്ന ശേഷമാണ് അവർ ചെയ്തു വച്ചിരിക്കുന്ന കാര്യങ്ങളൊക്കെ എന്റെ ശ്രദ്ധയിൽ പെട്ടത്. ഞാൻ അവന്മാരുടെ ചെവിയൊക്കെ തിരുമ്മി ചുവപ്പിച്ച് കൊടുത്തിട്ടുണ്ട്. എന്നിട്ട് ഞാൻ പിന്നെയും അതൊക്കെ വേര്‍തിരിച്ച് വയ്ക്കുകയായിരുന്നു. പക്ഷേ കവറും മണ്ണും ഇല്ലാത്തത് കൊണ്ട്‌ നട്ട് വയ്ക്കാൻ കഴിഞ്ഞില്ല, പക്ഷേ രണ്ട് ദിവസത്തേക്ക് ആ ചെടി ജീവനോടെ തന്നെ ഉണ്ടാവും. അതുകൊണ്ട്‌ സമാധാനമുണ്ട്. അതുകൊണ്ടാണ് അച്ചാച്ച, ബിസിയായി ജോലി ചെയ്തു കൊണ്ടിരുന്നത് കൊണ്ടാണ് നേരത്തെ ഞാൻ പുറത്തേക്ക്‌ വരാതിരുന്നത്. ഇതുവരേയും ആ ജോലി കഴിഞ്ഞില്ലായിരുന്നു, പക്ഷേ ഇപ്പൊ മുത്തശ്ശൻ വിളിച്ചത് കൊണ്ട പുറത്തേക്ക്‌ വന്നത്.” അവൾ വിഷമത്തോടെ പറഞ്ഞു.

 

“ഓ, അത് സാരമില്ലായിരുന്നല്ലോ മോളു. അതൊക്കെ ഞാൻ കൊണ്ടുപോയ ശേഷം ഞാൻ തന്നെ എല്ലാം നോക്കി ചെയ്യുമായിരുന്നല്ലോ.”

 

അപ്പോ അവളുടെ വിഷമം മാറി അവള്‍ ചിരിച്ചു. “അപ്പോ അച്ചാച്ചന് കുഴപ്പമില്ലയിരുന്നോ..?” എന്റെ കൈ വിട്ടിട്ട് അവള്‍ ചോദിച്ചു.

 

“ഇല്ല ഒരു കുഴപ്പവും ഇല്ലായിരുന്നു.” ഞാൻ അവളുടെ തലയിൽ സ്നേഹത്തോടെ തൊട്ട് പറഞ്ഞു.

 

“ഓക്കെ, ഇപ്പൊ സമാധാനമായി. പിന്നെ അച്ചാച്ച, ജെസ്സി ചേച്ചിയെ പോലെ തന്നെയല്ലേ ഞാനും നിങ്ങള്‍ക്ക്. എന്നോടും ഒത്തിരി സ്നേഹം ഇല്ലേ..?” അവള്‍ കുസൃതിയോടെ ചോദിച്ചു.

 

“എന്താ സംശയം. നീ എനിക്ക് അവളെ പോലെ എന്റെ അനിയത്തി തന്നെയാണല്ലോ മോളൂ. അതിൽ ഒരു സംശയവും വേണ്ട.” ഞാൻ പറഞ്ഞു.

 

“എന്ന ഈ വര്‍ഷം കോളേജ് ലിവ് വിട്ടതും എന്നെ കുറച്ച് ദിവസത്തേയ്ക്ക് ജെസ്സി ചേച്ചിയുടെ കൂടെ പോയി നിൽക്കാൻ സമ്മതിക്കുമോ..? എനിക്ക് ഈ കാടും, ഇവിടെ ചടഞ്ഞ് കൂടിയുള്ള ജീവിതവും മടുത്തു.” അവൾ വിമ്മിഷ്ട്ടം പ്രകടിപ്പിച്ചു.

 

കാട് മടുത്തു എന്ന് കേട്ടപ്പോ എനിക്ക് ശെരിക്കും ആശ്ചര്യം തോന്നി പോയി. എനിക്ക് ഒരിക്കലും മടുക്കാത്ത ഒന്നാണ് കാടും മറ്റ് പ്രകൃതികളും.

 

“അച്ചാച്ചൻ മുത്തച്ഛനോട് പറഞ്ഞാൽ മാത്രമേ എന്നെ അവർ എവിടെയെങ്കിലും വിടാൻ സമ്മതിക്കുകയുള്ളു… അതും അച്ചാച്ചൻ തന്നെ ഇങ്ങോട്ട് വന്ന് എന്നെ അച്ചാച്ചന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു എന്ന് പറഞ്ഞാൽ എന്റെ അച്ഛനും അമ്മയും മുത്തച്ഛനും മറ്റുള്ളവരും പേടി കൂടാതെ ഉടനെ സമ്മതിക്കുകയും ചെയ്യും.” അവള്‍ ഭയങ്കര ആഗ്രഹത്തോടെ എന്നോട് കെഞ്ചുന്നത് പോലെ പറഞ്ഞു.

 

“ജെസി എന്താ പറഞ്ഞത്..?” പുഞ്ചിരിയോടെ ഞാൻ ചോദിച്ചു.

 

“ചേച്ചിക്ക് ഓക്കെയാണ്. ഭയങ്കര ത്രില്ലിലാണ് ചേച്ചി. പിന്നെ കഴിഞ്ഞ വര്‍ഷം ചേച്ചിയുടെ എല്ലാ ഫ്രണ്ട്സിനേയും ഫോണിലൂടെ എനിക്ക് പരിചയപ്പെടുത്തി തന്നായിരുന്നു. ഇനി ഞാൻ അങ്ങോട്ട് പോയ ശേഷം എല്ലാവരെയും എനിക്ക് നേരിട്ട് പരിചയപെടുത്തി തരാമെന്നും പറഞ്ഞിട്ടുണ്ട്. എല്ലാ ഇടത്തും എന്നെ കൊണ്ടുപോയി കാണിച്ച് തരാമെന്നും ഏറ്റിട്ടുണ്ട്. പക്ഷേ ജെസ്സി ചേച്ചി പറഞ്ഞാൽ ഒന്നും എന്നെ ഇവിടെ നിന്ന് വിടില്ല, അച്ചാച്ചൻ തന്നെ പറയണം.”

 

“ഓക്കെ മോളൂ, ഞാൻ എല്ലാവരോടും സംസാരിച്ച് അവരെ കൊണ്ട്‌ സമ്മതിപ്പിക്കാം. നിനക്ക് ലീവ് വിട്ടതും ഞാൻ തന്നെ ഇങ്ങോട്ട് വന്ന് നിന്നെ ജെസ്സിയുടെ അടുത്തേക്ക് കൊണ്ടുപോകുകയും ചെയ്യാം, പോരെ. ചിലപ്പോ നിന്നെ കൂട്ടിക്കൊണ്ടു പോകാനായി ജെസ്സിയും എന്റെ കൂടെ വരാനാണ് 99 ശതമാനവും സാധ്യത.”

 

ഉടനെ അവള്‍ സന്തോഷത്തോടെ ചിരിച്ചുകൊണ്ട് എനിക്ക് ചുറ്റും തുള്ളിച്ചാടി കൊണ്ട്‌ നടന്നു. ഞാൻ അവളുടെ ഉത്സാഹം കണ്ട് ചിരിച്ചു.

 

അന്നേരം മൂപ്പനും മിസ്സും ടീച്ചറും കൂടി അവരുടെ എന്തോ സീരിയസ് ചർച്ച മതിയാക്കി, മിൺമിണിയുടെ കുട്ടിത്തവും ഉത്സാഹവും കണ്ട് പുഞ്ചിരിച്ചു കൊണ്ട്‌ ഞങ്ങളുടെ അടുത്തേക്ക് വന്നു നിന്നു.

 

“ഓഹോ, അപ്പോ, അവനോട് ഉള്ള പരാതിയൊക്കെ പറഞ്ഞ്‌ അവന്റെ പിന്തുണയും നീ നേടിയല്ലേ..?” മൂപ്പൻ കണ്ണുരുട്ടി കൊണ്ട്‌, പക്ഷേ വാത്സല്യത്തോടേ അവളോട് ചോദിച്ചു. അതിന്‌ അവള്‍ കൊഞ്ഞനം കുത്തി കാണിച്ചിട്ട് എന്റെ കൈ പിടിച്ചുകൊണ്ട് നിന്നു.

 

അപ്പോ മൂപ്പൻ തലയാട്ടി പുഞ്ചിരിച്ചു, ശേഷം മിൺമിണിയെ മിസ്സിനും ടീച്ചർക്കും പരിചയപ്പെടുത്തി കൊടുത്തു.

 

ഉടനെ, എന്തോ ഒരു ബോണ്ട് അവർ തമ്മില്‍ ഉണ്ടായത് പോലെ മിൺമിണിയും ടീച്ചറും മിസ്സും ഒരുമിച്ച് ക്യാഷ്വലായി ഒരുമിച്ചു പോയി ദൂരത്തേക്ക് മാറിനിന്ന് എന്തൊക്കെയോ സംസാരിക്കാൻ തുടങ്ങി. ഞാനും മൂപ്പനും പരസ്പരം ഒന്ന് നോക്കി പുഞ്ചിരിച്ചു.

 

“അലഞ്ചി മാമാ, നേരത്തെ നിങ്ങൾ പ്രവചനം പോലെ എന്തൊക്കെയാ ഞങ്ങളോട് പറഞ്ഞത്…?”

 

“അതൊന്നും എനിക്ക് ഓര്‍മയില്ല, തമ്പി.” അയാൾ എന്നോട് കല്ല് വച്ച നുണ പറഞ്ഞു. അതെനിക്ക് അയാളുടെ കണ്ണില്‍ നിന്നും വ്യക്തമായി തന്നെ മനസ്സിലായി. “പെട്ടന്ന് എന്റെ മനസ്സിൽ എന്തോ കൂടിയത് പോലെ ആരോ എന്നെകൊണ്ട് അതൊക്കെ പറയിപ്പിച്ചു. അത്രതന്നെ എനിക്ക് പറയാന്‍ കഴിയു. പിന്നെ നി വളരെ സൂക്ഷിക്കണം ജിനു. നമ്മൾ ഒരിക്കലും, ചില ബുദ്ധിയില്ലാത്ത മൃഗങ്ങളേ പോലെ ജീവികരുത്…, നല്ല വിവേകമുള്ള മനുഷ്യനായി തന്നെ ജീവിക്കണം.”

 

“എനിക്ക് വിവേകമില്ല എന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത്..?” ഞാൻ ചോദിച്ചു.

 

“എത്ര നല്ല മനുഷ്യനും വിവേകം ഇല്ലെങ്കിൽ പ്രലോഭനങ്ങളിൽ കുറച്ചു കുറച്ചായി വീണ് അതിന്‌ അടിമപ്പെട്ട് പൂര്‍ണമായി മോശപ്പെട്ട ജീവിത ശൈലിയിലേക്ക് വീണു പോകും. അങ്ങനെ നിനക്ക് സംഭവിക്കാതിരിക്കട്ടേ.” താക്കീത് പോലെയാണ്, പക്ഷേ അയാൾ അനുകമ്പയോടെ തന്നെ പറഞ്ഞത്.

 

ഞാൻ ശെരിക്കും വിരണ്ടു പോയി.

 

“ഞാനും ഇവരും തമ്മിലുള്ള ബന്ധം ശെരിയല്ലെന്ന് ഉദ്ദേശിച്ചാണോ ഈ താക്കീത്..?” മിസ്സും ടീച്ചറും നില്‍ക്കുന്ന ഭാഗത്തേക്ക് എന്റെ തല കൊണ്ട്‌ കാണിച്ചിട്ട് ഞാൻ ചോദിച്ചു.

 

“നിനക്ക് അവർ ഉള്ളത് കൊണ്ടു മാത്രമാണ് നിന്റെ വിവേകം നിനക്ക് പൂര്‍ണമായി ഇതുവരെ നഷ്ടപ്പെടാത്തത്.” മൂപ്പൻ പറഞ്ഞു.

 

അപ്പോ ഞാൻ അന്തംവിട്ട് നിന്നു. എന്താണ് മൂപ്പൻ പറഞ്ഞു വരുന്നത്..? എനിക്കൊന്നും മനസ്സിലായില്ല.

 

അതുകൊണ്ട്‌ ഞാൻ അതിനെക്കുറിച്ചൊക്കെ മൂപ്പനോട് കൂടുതൽ വ്യക്തമായി ചോദിച്ച് മനസ്സിലാക്കാൻ ശ്രമിച്ചു. പക്ഷേ ഞാൻ എത്രയൊക്കെ ശ്രമിച്ചിട്ടും അയാള്‍ ആ കാര്യങ്ങളെ കുറിച്ച് കൂടുതലൊന്നും സംസാരിക്കാൻ കൂട്ടാക്കിയില്ല.

 

ഒടുവില്‍ ടീച്ചറും മിസ്സും മിൺമിണിയും കൂടി ഞങ്ങളുടെ അടുത്തേക്ക് തിരികെ വന്നപ്പോ ഞാൻ ആ പ്രശ്നം വിട്ടുകളഞ്ഞു.

 

“ശെരി മാമാ, ഓക്കെ മോളൂ, ഞങ്ങൾ പോയിട്ട് വരാം.” ഞാൻ അവരോട് യാത്ര പറഞ്ഞു. എന്നിട്ട് എന്റെ വണ്ടിയില്‍ സാധനങ്ങള്‍ എല്ലാം എടുത്ത് വച്ചിട്ട് മാറി നില്‍ക്കുന്ന ആ പയ്യന്മാരെ നോക്കി ഞാൻ വീണ്ടും കൈ കാണിച്ചിട്ട് ഹൃദയത്തിൽ തട്ടി. അവരും തിരികെ അതുപോലെ ചെയ്തു.

 

ഞാൻ മൂപ്പനോട് സോളമന്‍ ചേട്ടന്റെ ആവശ്യം അറിയിച്ചു. അപ്പൊ സോളമന്‍ ചേട്ടൻ പുള്ളിയുടെ ഷിഫ്റ്റ്‌ കഴിഞ്ഞ് പോകുന്നതിന് മുമ്പ്‌ കാട്ടുതേൻ എത്തിച്ചു കൊടുക്കാനുള്ള ഏര്‍പ്പാട് ചെയ്യാമെന്ന് മൂപ്പൻ വാക്ക് തന്നു.

 

“പിന്നേ, ദാ ആ മൂന്ന്‌ പെട്ടി ശര്‍ക്കര സെർനുവിനുള്ളതാണ്.” ഞാൻ മൂപ്പനോട് പറഞ്ഞു. മൂപ്പൻ പുഞ്ചിരിച്ച് തലയാട്ടി.

 

ഒടുവില്‍, എന്നെപോലെ ടീച്ചറും മിസ്സും അവരോടൊക്കെ യാത്ര പറഞ്ഞു. അന്നേരം സെർനു ഞങ്ങളുടെ അടുത്തേക്ക് വന്നിട്ട് എന്നെയും മിസ്സിനേയും ടീച്ചറെയും തലയില്‍ തൊട്ട് അനുഗ്രഹിച്ചു. എന്നിട്ട് പതിവ് പോലെ എന്റെ മൂക്കും ചെവിയും പിടിച്ചു വലിച്ചു. അപ്പൊ മൂപ്പൻ ഒഴികെ എല്ലാവരും പൊട്ടിച്ചിരിച്ചു. മിൺമിണി പിന്നെയും എന്നെ കെട്ടിപിടിച്ച് കവിളിൽ ഉമ്മ തന്നു കൊണ്ട് യാത്ര പറഞ്ഞു.

 

അങ്ങനെ ഞാനും ഗോള്‍ഡ മിസ്സും നിത്യ ടീച്ചറും വണ്ടിയില്‍ കേറി വീട്ടിലേക്ക് യാത്രയായി.

*********************

 

“ഹ്മ്, ശെരിക്കും ഒരു അല്‍ഭുത ലോകത്ത് പോയിട്ട് വന്നപോലെ എനിക്ക് തോന്നുന്നു…!!” മുന്നില്‍ ഇരുന്നുകൊണ്ട് വണ്ടി ഓടിക്കുന്ന എന്നെ നോക്കി മിസ്സ് നെടുവീർപ്പോടേ പറഞ്ഞു.

 

“എനിക്കും അങ്ങനെ തന്നെയാ തോന്നുന്നത്.” പുറകില്‍ നിന്ന് ടീച്ചറും പറഞ്ഞു.

 

ഞാൻ പുഞ്ചിരിക്കുക മാത്രം ചെയ്തു.

 

“സെർനുവും അലഞ്ചി മൂപ്പനേയും ആദ്യം കണ്ടപ്പോ ഞാൻ പേടിച്ചുപോയി. പക്ഷേ പെട്ടന്നു തന്നെ അവരോടുള്ള പേടി മാറി. അലഞ്ചി മൂപ്പൻ ശെരിക്കും എല്ലാ വിഷയങ്ങളെ കുറിച്ചും അറിയാവുന്ന ഒരു പണ്ഡിതനും, സകല കാര്യങ്ങളും അറിയാവുന്ന ഒരു സിദ്ധന്‍ എന്നുമാണ് എനിക്ക് തോന്നിപ്പോകുന്നത്.” മിസ്സ് വിസ്മയം അടക്കാൻ ശ്രമിക്കുന്നത് പോലെ പറഞ്ഞു.

 

“പുള്ളി നിങ്ങളോട് ഏതോ സീരിയസ്സായി സംസാരിക്കുന്നത് കണ്ടല്ലോ, നിങ്ങളും എന്തൊക്കെയോ ഗൗരവമായ എന്തോ ചോദിക്കുകയും പറയുന്നതും ഞാൻ കണ്ടായിരുന്നു. എന്താ അത്ര സീരിയസ്സായി നിങ്ങൾ സംസാരിച്ചത്..?” ഞാൻ മിസ്സിനേ നോക്കി ചോദിച്ച ശേഷം റിയർവ്യൂ മിററിലൂടേ ടീച്ചറെയും നോക്കി. ഉടനെ അവർ രണ്ടുപേരും പെട്ടന്ന് പരസ്പരം ഒന്ന് നോക്കിയിട്ട് അവരുടെ നോട്ടം എന്നിലേക്ക് തിരിച്ചു.

 

“അങ്ങനെ സീരിയസ്സായി ഒന്നും തന്നെ ഞങ്ങൾ സംസാരിച്ചില്ലല്ലോ. ഞങ്ങൾ രണ്ടുപേരേയും കുറിച്ചൊക്കെ പുള്ളി ചോദിച്ചു. ഞങ്ങളും അദ്ദേഹത്തെ കുറിച്ചും ആദിവാസി ജനങ്ങളെ കുറിചൊക്കേയാണ് ചോദിച്ചും പറഞ്ഞും നിന്നത്.” മിസ്സ് എന്റെ മുഖത്ത് നിന്ന് നോട്ടം മാറ്റി റോഡില്‍ നോക്കി പറഞ്ഞു.

 

“വേറെ ഒന്നും നിങ്ങൾ രണ്ടുപേരോടും പുള്ളി പറഞ്ഞില്ലേ..? എന്തൊക്കെയോ പ്രവചനം പോലെ അദ്ദേഹം നമ്മളോട് പറഞ്ഞതിനെ കുറിച്ചൊന്നും നിങ്ങൾ അങ്ങോട്ട് ചോദിച്ചില്ല..?”

 

“ഞങ്ങൾ ചോദിച്ചു, പക്ഷേ പുള്ളി അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല.” നിത്യ ടീച്ചർ ചെറിയ വെപ്രാളം ഉള്ളത് പോലെ പറഞ്ഞു.

 

അപ്പോ, എന്നോട് നുണ പറഞ്ഞ അവരോട് കൂടുതൽ എന്തെങ്കിലും ചോദിച്ച് അവരെ ബുദ്ധിമുട്ടിക്കാൻ തോന്നാത്തത് കൊണ്ട്‌ ഞാൻ മിണ്ടാതെ റോഡില്‍ മാത്രം ശ്രദ്ധിച്ചു.

 

ഇടക്കിടക്ക് മിസ്സോ ടീച്ചറോ എന്നോട് എന്തോ സംസാരിക്കാൻ വരുന്നത് പോലെ വായ തുറക്കുമായിരുന്നെങ്കിലും അവർ ഒന്നും സംസാരിക്കാതെ ഉടനെ വായ അടയ്ക്കുകയും ചെയ്തു.

 

കുറച്ച് ദൂരം പോയപ്പോ നല്ലോരു ഹോട്ടൽ കണ്ടിട്ട് അവിടെ നിര്‍ത്തി ഞങ്ങൾ ഫുഡ് കഴിച്ചു. എന്നിട്ട് ഞങ്ങൾ പിന്നെയും യാത്രയായി.

 

കുറേനേരം അവർ രണ്ടുപേരും എന്നോട് ടൂറിനെ കുറിച്ചുള്ള അനുഭവങ്ങളും, കാട്ടില്‍ പോയ അനുഭവങ്ങളെ കുറച്ചൊക്കെ സംസാരിച്ചു. ഞാൻ വെറുതെ പുഞ്ചിരിയോടെ അതൊക്കെ കേള്‍ക്കുക മാത്രം ചെയ്ത് വണ്ടി ഓടിച്ചു.

 

ഞാൻ തിരിച്ചൊന്നും സംസാരിക്കാതെ റോഡില്‍ മാത്രം ശ്രദ്ധിക്കുന്നു എന്ന് കണ്ടപ്പോ അവരുടെ മുഖത്ത് ചെറിയൊരു വിഷമം വന്നു. പക്ഷേ മൂപ്പൻ അവരോട് പറഞ്ഞ എന്തൊക്കെയോ കാര്യങ്ങളെ ഇവർ രണ്ടുപേരും എന്നോട് ഷെയർ ചെയ്യാതെ രഹസ്യമായി വച്ചിരിക്കുന്നത് കൊണ്ട്‌ എനിക്കും നല്ല വിഷമം ഉണ്ടായിരുന്നു. ആരോടെന്നില്ലാതെ ദേഷ്യവും മനസ്സിൽ നിറഞ്ഞു നിന്നു.

 

ഞാൻ വെറുതെ വണ്ടിയുടെ ഡിസ്പ്ലേയിൽ സമയം നോക്കി. 10:20 ആയിരുന്നു.

 

“ചേച്ചി, രാവിലെ ഏഴു മണി അല്ലെങ്കിൽ ഏഴര എങ്കിലുമാകും വീട്ടില്‍ എത്തി ചേരാൻ. അത്രയും നേരം ചേച്ചി ഇങ്ങനെ സീറ്റില്‍ ചാരി ഉറങ്ങിയാൽ കഴുത്ത് ഉളുക്കി പോകും. പുറകില്‍ രണ്ടുപേര്‍ക്കും സുഖമായി കിടക്കാൻ കഴിയും വേണമെങ്കിൽ—”

 

“വേണ്ട, ഞാൻ ഇവിടെ ഇരുന്നോളാം.” നേരത്തെ ഞാൻ മിണ്ടാതെ ഇരുന്നത് കൊണ്ടാണെന്ന് തോന്നുന്നു, മിസ്സ് അല്‍പ്പം കടുപ്പിച്ചാണ് എന്നോട് അത്രയും പറഞ്ഞത്.

 

പിന്നേ ഞാനൊന്നും മിണ്ടിയില്ല. മിസ്സ് സീറ്റിനേ മാക്സിമം പുറകോട്ട് മലർത്തി വച്ചപ്പോ ഏറെകുറെ നിവര്‍ന്നു കിടക്കാൻ മിസ്സിന് കഴിഞ്ഞു. മിസ്സ് അങ്ങനെ കിടന്നിട്ട് കണ്ണുകൾ അടച്ചു.

 

നിത്യ ടീച്ചർ കുറേനേരം റിയർവ്യ മിററിലൂടേ എന്നെ തന്നെ നോക്കി കിടന്നു. ടീച്ചറിന്റെ മുഖത്ത് സങ്കടവും ഉണ്ടായിരുന്നു.

 

“നിനക്ക് എന്തിനാ ഈ പിണക്കം..?” മിസ്സ് പെട്ടന്ന് എഴുനേറ്റിരുന്നു കൊണ്ട്‌ എന്നോട് ദേഷ്യത്തില്‍ ചോദിച്ചു. ഉടനെ മിസ്സും കണ്ണുകൾ തുറന്ന് സീറ്റ്‌ നേരേയാക്കി ഇരുന്നിട്ട് എന്നെ നോക്കി.

 

“അതേ, എന്തിനാ നീ പിണങ്ങിയിരിക്കുന്നത്..?” മിസ്സും ദേഷ്യത്തില്‍ ചോദിച്ചു.

 

“നിങ്ങൾ എന്നോട് നുണ പറഞ്ഞാല്‍ ഞാൻ പിന്നെ എന്തു ചെയ്യണം..? ഇനിയും നിങ്ങളോട് വെറുതെ ഓരോന്ന് ചോദിച്ച് ബുദ്ധിമുട്ടിച്ച് നിങ്ങളെ കൊണ്ട്‌ നുണ പറയിപ്പിക്കണോ..? അതിലും ഭേദം ഞാൻ മിണ്ടാതിരിക്കുന്നത് തന്നെയല്ലേ..!!” ഞാൻ ചൂടായി പറഞ്ഞു.

 

ഉടനെ അവരുടെ മുഖം ഒരുപോലെ ഇരുണ്ടു കേറി.

 

“ജിനു, നമ്മൾ മൂന്ന്‌ പേർക്കും അവരവരുടേതായ സ്വാതന്ത്ര്യമുണ്ട്. അത് നമ്മൾ പരസ്പരം ബഹുമാനിക്കുകയാണ് വേണ്ടത്. നമ്മൾ എല്ലാവർക്കും അവരവരുടേതായ രഹസ്യങ്ങളും ഉണ്ട്, അതിനെ നമ്മൾ മാനിക്കണം.. അല്ലാതെ അതിനെ നിർബന്ധപൂർവ്വം അറിയാനല്ല ശ്രമിക്കേണ്ടത്, അത് തെറ്റാണ്.” മിസ്സ് ദേഷ്യത്തില്‍ പറഞ്ഞു.

 

“ചേച്ചി പറഞ്ഞതിനോട് ഞാനും യോജിക്കുന്നു, ജിനു.” ടീച്ചർ മിസ്സിനേ സപ്പോര്‍ട്ട് ചെയ്തു. “പിന്നേ, നിനക്ക് ദോഷം വരുത്തുന്ന എന്തെങ്കിലും ഞങ്ങൾ ചെയ്യുമെന്ന് നിനക്ക് തോനുന്നുണ്ടോ കുട്ടാ..? ഒരിക്കലും ഞങ്ങൾ ചെയ്യില്ല. അതുകൊണ്ട്‌ ഞങ്ങൾ എന്തെങ്കിലും നിന്നില്‍ നിന്നും രഹസ്യമാക്കി വച്ചാല്‍ പോലും നീ വിഷമിക്കേണ്ട കാര്യമില്ല, ഇങ്ങനെ പിണങ്ങി ഇരിക്കേണ്ട കാര്യവുമില്ല.”

 

“ശെരിയാണ്…., എന്റെ തെറ്റ് തന്നെയ. കഴിഞ്ഞ ദിവസങ്ങളില്‍ നിങ്ങൾ എന്നോട് ചോദിച്ചപ്പോ ഞാൻ ആരുടെ കൂടേയൊക്കെ തെറ്റ് ചെയ്തു, എത്ര പേരുടെ കൂടെ തെറ്റ് ചെയ്തു എന്ന് എന്റെ രഹസ്യം ഒക്കെയും ഞാൻ നിങ്ങളോട് പറഞ്ഞായിരുന്നു. നിങ്ങൾ എന്നോട് എന്തൊക്കെ ചോദിച്ചാലും ഞാൻ സത്യസന്ധമായി തന്നെ എല്ലാം തുറന്ന് പറഞ്ഞിട്ടുമുണ്ട്. അതുകൊണ്ട്‌, നമ്മൾ തമ്മില്‍ രഹസ്യം ഒന്നും ആവശ്യമില്ലെന്ന് തെറ്റായി എന്റെ മനസ്സിൽ ഞാൻ ധരിച്ചുപോയി. ആ ഒരു ചിന്തയിലാണ് നിങ്ങൾ എന്നിൽ നിന്നും എന്തൊക്കെയോ രഹസ്യമാക്കി വച്ചപ്പോ വിഷമം തോന്നി ഞാൻ പിണങ്ങി പോയത്. സോറി നിത്യേച്ചി, സോറി ഗോള്‍ഡേച്ചി, നിങ്ങൾ പറഞ്ഞതാണ് ശെരി… എല്ലാവർക്കും അവരവരുടേതായ രഹസ്യങ്ങള്‍ സൂക്ഷിക്കാനുള്ള അവകാശമുണ്ട്. അതിനെ അറിയാൻ മറ്റുള്ളവർ ഒരിക്കലും നിര്‍ബന്ധം പിടിക്കരുത്.” ഞാൻ റോഡിലും ശ്രദ്ധിച്ച് അവർ രണ്ടുപേരെയും മാറിമാറി നോക്കിയും പുഞ്ചിരിയോടെ പറഞ്ഞു.

 

പക്ഷേ അപ്പോഴും എന്റെ മനസ്സിൽ നല്ല വിഷമവും പിണക്കവും ഉണ്ടായിരുന്നത് അവർ മനസ്സിലാക്കുക തന്നെ ചെയ്തു.

 

എനിക്കുള്ള മറുപടി എങ്ങനെ തരണമെന്ന് അറിയാത്ത പോലെ അവർ തമ്മില്‍ ഒന്ന് നോക്കിയ ശേഷം അവർ എന്റെ മുഖത്തേക്ക് നോക്കി ഇരുന്നു.

 

പക്ഷേ ഒടുവില്‍ സങ്കടത്തോടെ അവർ രണ്ടുപേരും ഉറങ്ങാൻ തീരുമാനിച്ചു.

*********************

 

അവർ രണ്ടുപേരും നല്ല ഉറക്കത്തിൽ ആയിരുന്നത് കൊണ്ട്‌ ഞാൻ വണ്ടി എങ്ങും നിര്‍ത്താതെ ഓടിച്ചു. അനുകൂല സാഹചര്യങ്ങളിൽ ഞാൻ നല്ല സ്പീഡായിട്ടാണ് ഓടിച്ചത്.

 

അങ്ങനെ വിചാരിച്ച സമയത്തേക്കാളും രണ്ട് മണിക്കൂര്‍ നേരത്തേക്കൂടി തന്നെ ഞാൻ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചു.

 

മിസ്സും ടീച്ചറും താമസിക്കുന്ന വീടിന്റെ ഗെയിറ്റിന് മുന്നില്‍ എത്തിയതും, ആരോടെന്നില്ലാതെ മനസ്സിൽ ഉണ്ടായിരുന്ന ദേഷ്യം കാരണം അറിയാതെ ബ്രേക്കിന് നല്ലൊരു ചവിട്ടാണ് ഞാൻ കൊടുത്തു പോയത്. അതുകൊണ്ട്‌ വണ്ടി സഡനായി നിന്നിട്ട് ശെരിക്കൊന്ന് കുലുങ്ങി.

 

ടീച്ചറും മിസ്സും ഞെട്ടി പിടഞ്ഞ് എഴുനേറ്റ് നോക്കി.

 

“ഇത്ര പെട്ടന്ന് വീട്ടില്‍ എത്തിയോ…!?” അവർ പുറത്തുള്ള ഇരുട്ടത്ത് നോക്കിയ ശേഷം വണ്ടിയുടെ ഡിസ്പ്ലേയിൽ സമയം നോക്കി.

 

5:03 എന്ന് കണ്ടപ്പോ അവർ രണ്ടുപേരും എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.

 

“രാത്രിയല്ലേ ചേച്ചി. ട്രാഫിക് കുറവായിരുന്നു. പിന്നെ എവിടെയൊക്കെ റോഡ് മോണിറ്റർ ചെയ്യുന്നില്ലെന്ന് എനിക്ക് നന്നായിട്ടറിയാം… അവിടെയൊക്കെ ഞാൻ കുറച് സ്പീഡിൽ ഓടിച്ചു. എന്തായാലും നേരത്തെ എത്താൻ കഴിഞ്ഞില്ലേ..!”

 

അപ്പോ മിസ്സ് തലയാട്ടി കൊണ്ട്‌ വണ്ടിയില്‍ നിന്നിറങ്ങി ചെന്ന് ഗെയിറ്റ് തുറന്നു. ശേഷം വീടും തുറന്നിട്ടു. ഞാൻ വണ്ടി അകത്തേക്ക് കേറ്റി നിര്‍ത്തി, എൻജിൻ ഓഫ് ചെയ്യാതെ ഞാൻ പുറത്തിറങ്ങി.

 

ഞങ്ങൾ മൂന്ന്‌ പേരും ചേര്‍ന്ന് ഞങ്ങൾ ടൂർ സമയത്ത്‌ വാങ്ങിച്ച സാധനങ്ങള്‍ ഒക്കെ എടുത്തുകൊണ്ട് വീട്ടില്‍ വച്ചു. എന്നിട്ട് മിസ്സും ടീച്ചറും അവരുടെ സാധനങ്ങളും എടുത്തു കൊണ്ട്‌ വീട്ടില്‍ കേറി, പക്ഷേ ഞാൻ പുറത്തു തന്നെ നിന്നു.

 

“എന്താ കണ്ണാ, എന്തിനാ അവിടേ തന്നെ നിന്നു കളഞ്ഞത്..?” എന്റെ മനസ്സ് വായിച്ചത് പോലെ മിസ്സ് നല്ല വിഷമത്തോടെ ചോദിച്ചു.

 

“ഞാൻ എന്റെ വീട്ടിലേക്ക് പോകുന്നു, ചേച്ചി.” അവർ രണ്ടുപേരെയും മാറിമാറി നോക്കി ഞാൻ പറഞ്ഞു.

 

“എന്താ കുട്ടാ ഇത്, നീ ഇങ്ങനെ പിണങ്ങി പോകുന്നത് ശെരിയല്ല.” ടീച്ചർ സങ്കടപ്പെട്ട് പുറത്തേക്കിറങ്ങി വന്ന് എന്റെ കൈയിൽ പിടിച്ചു. മിസ്സും പുറത്തേക്ക്‌ വന്ന് എന്റെ അടുത്ത കൈയിലും പിടിച്ചു.

 

“അയ്യേ, ഞാൻ പിണങ്ങി ഒന്നുമല്ല പോകുന്നത്..,” ഞാൻ പെട്ടന്ന് ചിരിച്ചു. “എനിക്ക് ഈ മരുന്ന് ചെടികളെ കൊണ്ട്‌ എന്റെ ഗ്രീന്‍ ഹൗസിൽ നട്ടു പിടിപ്പിക്കണം. പിന്നെ മറ്റ് സാധനങ്ങള്‍ ഒക്കെ ശെരിയായ രീതിക്ക് സ്റ്റോക്ക് ചെയ്യണം. അതുകഴിഞ്ഞ്‌ മുടങ്ങി കിടക്കുന്ന എന്റെ യാത്ര ഞാൻ തുടങ്ങും. ഇന്ത്യയിലുള്ള കാടുകളിലും മലകളിലുമൊക്കെ പോകുന്ന യാത്ര. ചിലപ്പോ ഒരു മാസം കഴിഞ്ഞേ തിരിച്ച് വരികയുള്ളൂ.” ഞാൻ പറഞ്ഞു.

 

“അതിന്‌ വെപ്രാളം പിടിച്ച് ഇപ്പൊ തന്നെ നിന്റെ വീട്ടിലേക്ക് പോയി അതൊക്കെ ചെയ്യണമെന്നില്ലലോ കണ്ണാ. രണ്ട് ദിവസം വരെ ആ ചെടികള്‍ ജീവനോടെ ഇരിക്കുമെന്ന് മിൺമിണി നിന്നോട് പറയുന്നത് ഞങ്ങൾ കേട്ടായിരുന്നലോ.” മിസ്സ് വിഷമത്തോടെ പറഞ്ഞു. “അതുകൊണ്ട്‌ വൈകിട്ട് വരേയെങ്കിലും നീ ഇവിടെ കിടന്നുറങ്ങ് കണ്ണാ. അപ്പൊ നിന്റെ ക്ഷീണം കുറച്ചെങ്കിലും മാറി കിട്ടും. എന്നിട്ട് നീ പോയാൽ മതി.”

 

“ശരിയാവില്ല ചേച്ചി. ഈ ജോലിയൊക്കെ ഉള്ളപ്പോ എനിക്ക് ഉറങ്ങാൻ കഴിയില്ല. എനിക്ക് പോണം. അപ്പൊ നമുക്ക് പിന്നെ കാണാം.” ഞാൻ അവർ രണ്ടുപേരേയും നോക്കി തറപ്പിച്ച് പറഞ്ഞിട്ട് മെല്ലെ അവരുടെ പിടിയില്‍ നിന്നും എന്റെ കൈകൾ ഞാൻ വിടുവിച്ചു. എന്നിട്ട് വിഷമത്തോടെ അവർ നോക്കി നില്‍ക്കേ ഞാൻ എന്റെ വണ്ടിയില്‍ കേറി എന്റെ വീട്ടിലേക്ക് യാത്രയായി.

(തുടരും)

 

Leave a Comment

Your email address will not be published. Required fields are marked *