ഹോം ← മുൻ ഭാഗങ്ങൾ

ഇടവപാതിയിലെ ആദ്യാനുരാഗം 1

ഈ കഥ വായിക്കുന്നതിനു മുൻപായി ഒരു ചെറിയ ആമുഖം…

​”നിലവിൽ എഴുതിക്കൊണ്ടിരിക്കുന്ന കഥകൾ പൂർത്തിയാക്കിയിട്ട് പോരേ പുതിയതൊന്ന് എന്ന് നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നുണ്ടാകും. സത്യത്തിൽ, ഞാനും അങ്ങനെ തന്നെയാണ് കരുതിയത്. പക്ഷേ, കുറച്ചു നാളുകളായി ഈയൊരു കഥ എന്റെ മനസ്സിൽ ഇങ്ങനെ കിടന്ന് വിങ്ങുകയാണ്. ഇതൊന്ന് അക്ഷരങ്ങളിലേക്ക് പകർത്തിയില്ലെങ്കിൽ മറ്റൊന്നും എഴുതാൻ എനിക്ക് കഴിയില്ല എന്ന് തോന്നി.

​അതുകൊണ്ടുതന്നെ, എല്ലാവരും ഇത് വായിക്കണം എന്ന് ഞാൻ നിർബന്ധിക്കില്ല. പൂർണ്ണമായും എന്റെയൊരു ആത്മസംതൃപ്തിക്ക് വേണ്ടി മാത്രം എഴുതുന്ന ഒന്നാണിത്; അതൊരു ചെറിയ കഥയായി ഒതുക്കാനാണ് നിലവിലെ ഉദ്ദേശം.

​ഇതൊരുപക്ഷേ ഞാൻ തുടർന്നെന്ന് വരില്ല, എന്റെ ഓരോ നേരത്തെ തോന്നലുകൾ പോലെയിരിക്കും ഇതിന്റെ ഭാവി. എന്റെ ഈ വട്ടുചിന്തകളിലേക്ക് നിങ്ങളെ വെറുതെ വലിച്ചിഴച്ച് അവസാനം ഞാൻ തന്നെ കുറ്റക്കാരനാകാൻ ആഗ്രഹിക്കുന്നില്ല.

​അതുകൊണ്ട്, വായിക്കുന്നവർ യാതൊരു മുൻവിധികളുമില്ലാതെ ഈ കഥയെ സമീപിക്കുക. ഇനി വായിച്ചില്ലെങ്കിലും കുഴപ്പമില്ല….. 🫂”

ബസിന്റെ വിൻഡോ സീറ്റിലിരുന്ന് പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു തനു എന്ന തൻവിക….

 

പുറത്ത് ഇടവപാതിയുടെ ഭാരം നിറഞ്ഞ ആകാശം കറുത്തിരുണ്ടു കവിഞ്ഞൊഴുകുകയായിരുന്നു. ആർത്തലച്ചുവീഴുന്ന മഴത്തുള്ളികൾ ബസിന്റെ ചില്ലുകളിൽ തട്ടി ചിതറിത്തെറിക്കുന്നുണ്ട്…..

 

ഇടയ്ക്കിടെ അടിച്ചുവീശുന്ന തണുത്ത കാറ്റിലൂടെ മഴവെള്ളം അവളുടെ മുഖത്തേക്ക് നേരിയതായി വീഴുന്നുണ്ട്. തണുപ്പ് അരിച്ചിറങ്ങുമ്പോഴും ആ ഗ്ലാസ്സ് വലിച്ചടയ്ക്കാൻ അവൾക്ക് തോന്നിയില്ല.

 

മണ്ണിലേക്ക് പെയ്തിറങ്ങുന്ന മഴയുടെ വല്ലാത്തൊരു ഗന്ധവും, ടയറുകൾ വെള്ളം തെറിപ്പിച്ചു പായുന്ന ശബ്ദവും അവൾ ശരിക്കും ആസ്വദിക്കുകയായിരുന്നു…..

 

ബസ് പാലക്കാടിന്റെ അതിർത്തികളിലേക്ക് കടന്നതോടെ ജനാലയ്ക്കൽ നിന്നുള്ള കാഴ്ചകൾക്ക് കൂടുതൽ മിഴിവേകി.

 

പാലക്കാടിന്റെ തനതായ പച്ചപ്പ് മഴയത്ത് കൂടുതൽ സുന്ദരിയായിരിക്കുന്നു. കണ്ണെത്താ ദൂരത്തോളം പച്ചപ്പട്ടു വിരിച്ചു കിടക്കുന്ന നെൽപ്പാടങ്ങൾ! മഴവെള്ളം വീണ് കുതിർന്ന ആ പാടങ്ങൾക്കും അങ്ങിങ്ങായി കാവൽക്കാരെപ്പോലെ തലയുയർത്തി നിൽക്കുന്ന കരിമ്പനകൾക്കും വല്ലാത്തൊരു വശ്യതയുണ്ടായിരുന്നു.

 

ദൂരെ കോടമഞ്ഞ് മൂടിയതുപോലെ പുകമറ തീർത്തുനിൽക്കുന്ന മലനിരകൾ. കാറ്റിലാടുന്ന തെങ്ങിൻ തോപ്പുകളും, മഴത്തുള്ളികൾ ഇറ്റുവീഴുന്ന വാഴയിലകളും അവളുടെ കണ്ണുകളെ അവിടെത്തന്നെ തറപ്പിച്ചു നിർത്തി. മഴയും പാലക്കാടിന്റെ ഹരിതാഭയും കൂടിച്ചേർന്നപ്പോൾ പ്രകൃതി കാൻവാസിൽ വരച്ചെടുത്ത ഒരു ജീവനുള്ള ചിത്രം പോലെ അവൾക്കത് തോന്നി.

 

പുതിയൊരു ജീവിതത്തിലേക്കുള്ള യാത്രയിലാണവൾ. തന്റെ ഉപരിപഠനത്തിനായി, കൂട്ടുകാരിയുടെ നാട്ടിലേക്കാണ് ഈ യാത്ര. മനസ്സിൽ ചെറിയൊരു ആകാംക്ഷയുണ്ടെങ്കിലും അവൾ ഒട്ടും തനിച്ചായിരുന്നില്ല….

 

അവൾക്ക് കൂട്ടായി രണ്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളും ഒപ്പമുണ്ട്.

 

പിന്നിലെ സീറ്റിലിരുന്ന് ആൺകുട്ടികൾ എന്തോ പഴയ ക്യാമ്പസ് തമാശ പറഞ്ഞ് ഉറക്കെ ചിരിക്കുന്നുണ്ടായിരുന്നു. അവളുടെ തൊട്ടടുത്തിരിക്കുന്ന കൂട്ടുകാരികൾ ഫോണിലെ പാട്ടിന്റെ താളത്തിനൊപ്പിച്ച് പതിയെ മൂളിപ്പാടുന്നുണ്ട്.

 

ഇടയ്ക്ക് അവരിലൊരാൾ തനുവിന്റെ തോളിൽ തട്ടി അവളെയും ആ പാട്ടിലേക്ക് ക്ഷണിച്ചു.

 

ചിരിച്ചുല്ലസിക്കുന്ന കൂട്ടുകാർക്കും, പുറത്ത് പെയ്തു തീരാ മഴയ്ക്കും, അതിമനോഹരമായ പാലക്കാടൻ പ്രകൃതിക്കും നടുവിലിരുന്ന് തനു ഒന്നുകൂടി ആഴത്തിൽ ശ്വാസമെടുത്ത് പുഞ്ചിരിച്ചു.

 

**********

 

 

മഴയുടെ ആസ്വാദനത്തിനിടയിലാണ് ബസ് പതുക്കെ വേഗത കുറച്ചത്. കണ്ടക്ടറുടെ നീട്ടിയുള്ള വിസിൽ ശബ്ദത്തിനൊപ്പം അവർക്കിറങ്ങാനുള്ള സ്റ്റോപ്പ് എത്തിയിരിക്കുന്നു എന്ന് കൂട്ടുകാരി വിളിച്ചു പറഞ്ഞു.

 

തനുവും കൂട്ടുകാരും തങ്ങളുടെ ബാഗുകൾ എടുത്ത് ധൃതിയിൽ എഴുന്നേറ്റു. വാതിൽക്കൽ എത്തുമ്പോൾ തന്നെ പുറത്തെ മഴയുടെ ഇരമ്പൽ കൂടുതൽ വ്യക്തമായി കേൾക്കാമായിരുന്നു. ബസ് നിന്നതും അവർ ഓരോരുത്തരായി പുറത്തേക്ക് ഇറങ്ങി.

 

കാൽ കുത്തിയത് വെള്ളം കെട്ടിക്കിടക്കുന്ന റോഡിലേക്കാണ്. ആകാശം അപ്പോഴും തുള വീണത് പോലെ പെയ്യുകയാണ്. ബാഗിൽ നിന്നെടുത്ത കുടകൾ വേഗത്തിൽ നിവർത്താൻ അവർ പാടുപെട്ടു. തനുവും അവളുടെ കുട പെട്ടെന്ന് തന്നെ നിവർത്തി. എന്നാൽ പാലക്കാടൻ കാറ്റിന് അപ്പോൾ നല്ല ശക്തിയുണ്ടായിരുന്നു.

 

കാറ്റിൽ മഴത്തുള്ളികൾ വശങ്ങളിൽ കൂടെ അടിച്ചു കയറി. കുടയുണ്ടായിട്ടും കാറ്റിന്റെ ഗതിമാറ്റത്തിൽ പറന്നുവന്ന മഴവെള്ളം തനുവിനെയും കൂട്ടുകാരെയും ചെറുതായി നനച്ചു. അവളുടെ വെളുത്ത ചുരിദാറിന്റെ അരികുകളും കാറ്റിൽ പാറിയ മുടിയുടെ തുമ്പും മഴവെള്ളത്തിൽ കുതിർന്നു. കൂട്ടുകാരുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല.

 

“വേഗം നടക്ക്, ആ വെയ്റ്റിംഗ് ഷെഡിലേക്ക് കയറാം!”

 

കാറ്റിന്റെ ശബ്ദത്തെ മറികടക്കാൻ കൂട്ടത്തിലൊരാൾ ഉറക്കെ വിളിച്ചു പറഞ്ഞു.

 

മഴയിൽ കൂടുതൽ നനയാതിരിക്കാൻ അവർ തൊട്ടടുത്ത് തന്നെ കണ്ട ചെറിയ ബസ് സ്റ്റോപ്പിലേക്ക് ഓടിക്കയറി.

 

ഷെഡിന്റെ മേൽക്കൂരയ്ക്ക് താഴെ എത്തിയതും എല്ലാവരും നനഞ്ഞ കുടകൾ കുടഞ്ഞു മടക്കി. കാറ്റത്ത് ചെറുതായി നനഞ്ഞെങ്കിലും, തണുത്തു വിറച്ചു നിൽക്കുന്ന പരസ്പരം നോക്കി അവർ പൊട്ടിച്ചിരിച്ചു. കുളിരുള്ള ആ കാറ്റിൽ, നനഞ്ഞ വസ്ത്രങ്ങളുമായി ആ പുതിയ നാട്ടിലെ ചെറിയ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ, വലിയൊരു യാത്രയുടെ മനോഹരമായ തുടക്കമായിരുന്നു അത്.

 

 

ബസ് സ്റ്റോപ്പിന്റെ മേൽക്കൂരയ്ക്ക് താഴെ നിന്ന് ദേഹത്തു വീണ മഴത്തുള്ളികൾ കുടഞ്ഞു തെറിപ്പിക്കുന്നതിനിടയിലാണ് ചുറ്റുമുള്ള അന്തരീക്ഷം പതിയെ ശാന്തമാകുന്നത് അവർ ശ്രദ്ധിച്ചത്.

 

തിമിർത്തു പെയ്തിരുന്ന മഴയുടെ ശക്തി കുറഞ്ഞ് അതൊരു നേരിയ ചാറ്റൽ മഴയായി മാറിയിരുന്നു. കാറ്റിന്റെ ഇരമ്പലും പതിയെ അടങ്ങി. അപ്പോഴാണ് ആ ചാറ്റൽ മഴയിലൂടെ, റോഡിലെ ചെറിയ വെള്ളക്കെട്ടുകൾ വകഞ്ഞുമാറ്റി അവരുടെ അടുത്തേക്ക് നടന്നു വരുന്ന ആളെ തനു കണ്ടത്.

 

ജാനകി!

 

അവളായിരുന്നു തനുവിനെയും കാത്ത് അവിടെ നിന്നിരുന്നത്. ഏറെ നാളുകൾക്ക് ശേഷം പ്രിയ കൂട്ടുകാരിയെ നേരിൽ കണ്ട സന്തോഷത്തിൽ തനുവിന്റെ കണ്ണുകൾ തിളങ്ങി. അവൾ ഒറ്റയടിക്ക് മുന്നോട്ടേക്ക് കുതിച്ച് ജാനകിയെ ഇറുകെ കെട്ടിപ്പിടിച്ചു. ആ ചെറിയ ബസ് സ്റ്റോപ്പിൽ അവരുടെ സൗഹൃദത്തിന്റെ ഊഷ്മളത ആ തണുപ്പിനെയും തോൽപ്പിക്കുന്നതായിരുന്നു.

 

കെട്ടിപ്പിടുത്തത്തിന്റെ ആവേശമൊന്ന് അടങ്ങിയപ്പോൾ, തനുവിന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചുകൊണ്ട് ജാനകി ചോദിച്ചു,

 

“എന്തൊക്കെയുണ്ട് വിശേഷം? പിന്നേ… എന്റെ നാടൊക്കെ നിനക്ക് ഇഷ്ടപ്പെട്ടോ?”

 

ആ ചോദ്യം കേട്ടതും സന്തോഷം അടക്കാനാവാതെ തനു വീണ്ടും അവളെ ഒന്നുകൂടി ചേർത്തുപിടിച്ച് കവിളിലൊരു കുഞ്ഞുമ്മ കൊടുത്തു. ശേഷം നിറഞ്ഞ ചിരിയോടെ അവൾ മറുപടി പറഞ്ഞു:

 

“Oh my god, Janu! I absolutely love it here. The rain, this beautiful greenery… it’s just magical! I missed you so much.”

 

തനുവിന്റെ ആവേശത്തോടെയുള്ള മറുപടി കേട്ട് ജാനകി പൊട്ടിച്ചിരിച്ചു. അപ്പോഴേക്കും തനുവിന് പിന്നിലായി, മഴ നനഞ്ഞ കുടകളുമായി നിന്നിരുന്ന ആ നാൽവർ സംഘം അവരുടെ അടുത്തേക്ക് എത്തിയിരുന്നു.

 

കൊച്ചിയിലെ ക്യാമ്പസിൽ ഒരുമിച്ച് പഠിച്ച ആ പഴയ സൗഹൃദവലയം പാലക്കാടിന്റെ മണ്ണിൽ വീണ്ടും ഒന്നിക്കുകയായിരുന്നു.

 

കൂട്ടത്തിലുണ്ടായിരുന്ന രണ്ട് പെൺകുട്ടികൾഅഞ്ജലിയും, മായയും ജാനകിയെ കണ്ടതും ഓടിവന്ന് അവളെ വട്ടംപിടിച്ചു. കൊച്ചിയിലെ പഠിത്തം കഴിഞ്ഞതോടെ വീട്ടുകാർ പതിയെ കല്യാണക്കാര്യങ്ങൾ പറഞ്ഞു തുടങ്ങിയപ്പോൾ, അതിൽ നിന്നും തൽക്കാലം ഒന്നൊഴിവാകാൻ ഉപരിപഠനം എന്ന ഒറ്റമൂലി പ്രയോഗിച്ച് വീട്ടിൽ നിന്നിറങ്ങിയവരാണ് ആ രണ്ടുപേരും. തുടർപഠനം എവിടെ വേണം എന്ന ചർച്ച വന്നപ്പോൾ, അത് ജാനുവിന്റെ നാടായ പാലക്കാട് തന്നെയാക്കാം എന്ന് എല്ലാവരും കൂടെ തീരുമാനിക്കുകയായിരുന്നു.

 

ആ തീരുമാനം കേട്ടപ്പോൾ ഏറ്റവും കൂടുതൽ ആഗ്രഹിച്ചതും സന്തോഷിച്ചതും തനുവാണ്. സ്വന്തം വീടുവിട്ട് മറ്റൊരു നാട്ടിലേക്ക് പഠിക്കാൻ പോകുമ്പോൾ, തന്റെ പ്രിയ കൂട്ടുകാരി ജാനുവിന്റെ വീട്ടിൽ അവളോടൊപ്പം താമസിച്ച് പഠിക്കാമല്ലോ എന്നതായിരുന്നു അവളുടെ മനസ്സിൽ നിറയെ. ആ വലിയ ആഗ്രഹമാണ് ഇപ്പോൾ ഈ മഴയത്ത്, ഈ ചെറിയ ബസ് സ്റ്റോപ്പിൽ വന്നു നിൽക്കുന്നത്.

 

അവർക്കൊപ്പം കൊച്ചിയിലെ ക്യാമ്പസ് കാലം തൊട്ടേ കൂട്ടായി നടക്കുന്ന ആ രണ്ട് ആൺകുട്ടികളും(അതുൽ, നീരജ് ) ചിരിച്ചുകൊണ്ട് ജാനകിയോട് കുശലാന്വേഷണങ്ങൾ തുടങ്ങി.

 

“ഇനി ഇവിടെ നിൽക്കണ്ട, കാറ്റടിച്ച് നല്ല തണുപ്പുണ്ട്. ബാക്കി വിശേഷങ്ങളൊക്കെ നമുക്ക് വീട്ടിൽ പോയിട്ട് പറയാം. വാ… അച്ഛനും അമ്മയും നിങ്ങൾക്കായി കാത്തിരിപ്പുണ്ട്.”

 

ജാനകി അവരെ നോക്കി പറഞ്ഞു…..

 

ശേഷം വിശേഷങ്ങൾക്ക് വിരാമമിട്ട് മഴ തോർന്ന, നനഞ്ഞ പാടവരമ്പിലൂടെ അവർ ജാനകിയുടെ വീട് ലക്ഷ്യമാക്കി നടന്നു തുടങ്ങി…..

 

ഇരുവശത്തും കാറ്റിലാടുന്ന നെൽച്ചെടികളും, നനഞ്ഞ മണ്ണിന്റെ ഗന്ധവും ആ അന്തരീക്ഷത്തെ കൂടുതൽ മനോഹരമാക്കിയിരുന്നു. കൂട്ടുകാർ അവർക്ക് പിന്നിലായി ഓരോരോ തമാശകൾ പറഞ്ഞ് നടക്കുന്നുണ്ട്. ഏറ്റവും മുന്നിലായി നടക്കുകയായിരുന്ന ജാനകിയുടെ മുഖത്ത് ചെറിയൊരു ആശങ്കയുണ്ടായിരുന്നു. അവൾ നടത്തത്തിന്റെ വേഗതയൊന്ന് കുറച്ച്, തനുവിന്റെ അടുത്തേക്ക് ചേർന്നു നടന്നു.

 

“തനു…”

 

ജാനകി പതിയെ വിളിച്ചു,

 

“നിനക്ക് എന്റെ തറവാട് ഇഷ്ടപ്പെടുമോ എന്നൊന്നും എനിക്കറിയില്ല കേട്ടോ. നിന്റെ കൊച്ചിയിലെ ആ വലിയ ബംഗ്ലാവിലെ പോലത്തെ ആഡംബരങ്ങളും സൗകര്യങ്ങളൊന്നും ഞങ്ങളുടെ വീട്ടിലുണ്ടാവില്ല…”

 

അവളുടെ ആ വിമുഖത കണ്ടതും തനു ചിരിച്ചുകൊണ്ട് അവളുടെ തോളിലൂടെ കയ്യിട്ടു.

 

“അതൊന്നും സാരമില്ലെടീ ജാനു… അതൊന്നും ഞാൻ നോക്കുന്നില്ലല്ലോ,”

 

വളരെ കൂളായി അവൾ മറുപടി പറഞ്ഞു.

 

പുറത്തേക്ക് അങ്ങനെ പറഞ്ഞെങ്കിലും, തനു അത്ര നിസ്സാരക്കാരിയായിരുന്നില്ല. കൊച്ചിയിലെ വലിയൊരു സമ്പന്ന കുടുംബത്തിന്റെ പശ്ചാത്തലമാണ് അവളുടേത്. പണത്തിന്റെ അഹങ്കാരവും തന്നിഷ്ടവും അവളുടെ സ്വഭാവത്തിൽ നന്നായി കലർന്നിരുന്നു. ആരെയും തന്റെ ചൊൽപ്പടിക്ക് നിർത്തണമെന്ന വാശിയും, മറ്റുള്ളവരെ തന്റെ കീഴിൽ മാത്രം കാണാൻ ആഗ്രഹിക്കുന്ന പ്രകൃതവുമാണ് അവളുടേത്.

 

ക്യാമ്പസിലായാലും പുറത്തായാലും അവളുടെ വാക്കുകൾക്ക് അപ്പുറം ആരും കടക്കുന്നത് അവൾക്ക് ഇഷ്ടമല്ലായിരുന്നു. എന്നാൽ, ആ വലിയ അഹങ്കാരിയുടെ മുന്നിൽ യാതൊരു നിബന്ധനകളുമില്ലാതെ ഇടം പിടിച്ച ഒരേയൊരാൾ ജാനകിയായിരുന്നു. ലോകത്ത് തനു തന്റെ ഒരേയൊരു ആത്മാർത്ഥ സുഹൃത്തായി കണക്കാക്കിയിരുന്നത് ജാനുവിനെ മാത്രമാണ്. അവളുടെ മുന്നിൽ മാത്രം തനുവിലെ ആ അധികാരഭാവം അലിഞ്ഞില്ലാതാകും.

 

പക്ഷെ തനു കൂളായി മറുപടി പറഞ്ഞെങ്കിലും, ജാനകിയുടെ വീട് എങ്ങനെയുള്ളതായിരിക്കും എന്ന ചിന്ത അവളുടെ മനസ്സിലൂടെ പാഞ്ഞുപോകുന്നുണ്ടായിരുന്നു. ജാനകിയുടെ കുടുംബം അത്യാവശ്യം സാമ്പത്തികമുള്ളവരാണെന്ന് തനുവിന് അറിയാം. എങ്കിലും ആ തറവാട് തന്റെ നിലവാരത്തിന് ഒത്തതാണോ എന്നൊരു സംശയം അവൾക്കുണ്ടായിരുന്നു.

 

പാടവരമ്പിലൂടെ നടക്കുമ്പോഴും അവളുടെ ഉള്ളിലിരുപ്പ് മറ്റൊന്നായിരുന്നു: ‘ഇനിയിപ്പോ എന്തെങ്കിലും ആവട്ടെ… കാണാൻ കൊള്ളാത്ത വല്ല പട്ടിപ്പുരയോ പഴയ കുടിലോ മറ്റോ ആണെങ്കിൽ അവിടെ നിൽക്കേണ്ട കാര്യമില്ലല്ലോ. അവിടുന്ന് മാറി വേറെ നല്ലൊരു ഫ്ലാറ്റോ വീടോ എടുത്ത് അങ്ങോട്ട് താമസം മാറ്റാം. അത്രേയുള്ളൂ.’ ആ ചിന്തയിൽ അവൾ വീണ്ടും പഴയ അഹങ്കാരിയായ തനുവായി മാറിത്തുടങ്ങി…..

 

 

പാടവരമ്പിലൂടെയുള്ള നടത്തത്തിനിടയിലാണ് തൊട്ടടുത്ത കണ്ടത്തിൽ ആവേശകരമായ ചെളിപുരണ്ട ഫുട്ബോൾ മത്സരം നടക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടത്.

 

മഴ നനഞ്ഞുകുളിച്ചു നിൽക്കുന്ന ആ പച്ചപ്പിനിടയിലെ ആ കളി മനോഹരമായ ഒരു കാഴ്ചയായിരുന്നു. തനു പെട്ടെന്ന് തന്നെ തന്റെ വിലകൂടിയ ഫോണെടുത്ത് ആ ദൃശ്യം ക്യാമറയിൽ പകർത്താൻ തുടങ്ങി.

 

അതിനിടയിലാണ് കളിക്കാർക്കിടയിൽ നിന്നും ആഞ്ഞുതൊഴിച്ച ഫുട്ബോൾ ഉരുണ്ട് അവർ നിൽക്കുന്ന വരമ്പിന് താഴേക്ക് വന്നത്. ബോൾ എടുക്കാനായി ഒരു ചെറിയ പയ്യൻ ചെളിയിലൂടെ ഓടിവന്നു….

 

ആവേശത്തോടെയുള്ള അവന്റെ ഓട്ടത്തിനിടയിൽ ചെളിവെള്ളം തെറിച്ച് വരമ്പിൽ നിന്നിരുന്ന തനുവിന്റെ വെള്ള ചുരിദാറിൽ വീണു. രണ്ടുമൂന്ന് വലിയ ചെളിപ്പാടുകൾ അവളുടെ വേഷത്തിൽ തെളിഞ്ഞു കണ്ടു.

 

തന്റെ പ്രിയപ്പെട്ട വെള്ള ചുരിദാറിൽ ചെളിയായതും തനുവിന്റെ നിയന്ത്രണം വിട്ടു. ഉള്ളിലെ അഹങ്കാരവും ദേഷ്യവും ഒരുമിച്ച് പുറത്തുവന്നു. ആ ചെറിയ പയ്യനെ നോക്കി അവൾ രൂക്ഷമായി കയർത്തു.

 

​”Hey, are you blind? കണ്ണ് കണ്ടൂടെ നിനക്ക്? Look what you just did! എന്റെ ഡ്രസ്സ് മുഴുവൻ കൊളാക്കി വെച്ചേക്കുന്നു. Seriously, don’t you guys have any common sense?”

 

ദേഷ്യം കൊണ്ടവളുടെ മുഖം ചുവന്നുതുടുത്തു.

 

​അവളുടെ അപ്രതീക്ഷിതമായ ചൂടാവൽ കേട്ട് പാടത്ത് കളിച്ചുകൊണ്ടിരുന്ന ബാക്കി കുട്ടികളും കളി നിർത്തി വരമ്പിലേക്ക് അടുത്തു വന്നു.

 

അവർക്കൊപ്പം ആ ചെളിയിൽ കളിക്കാൻ ഉണ്ടായിരുന്ന ഒരു ചെറുപ്പക്കാരനും അവളിലേക്കടുത്തു…..

 

​ചെളിയിൽ കുളിച്ചു നിൽക്കുകയാണെങ്കിലും, ആരും ഒന്ന് നോക്കിപ്പോകുന്ന വശ്യമായ സൗന്ദര്യമായിരുന്നു അവന്….നനഞ്ഞൊട്ടിയ കറുത്ത ടീഷർട്ടിലൂടെ അവന്റെ വിരിഞ്ഞ നെഞ്ചും കരുത്തുറ്റ ശരീരപ്രകൃതിയും വ്യക്തമായി കാണാമായിരുന്നു. ചെളി പുരണ്ട മുഖത്തേയ്ക്ക് വീണുകിടക്കുന്ന നനഞ്ഞ മുടിയിഴകൾക്കിടയിലൂടെയുള്ള അവന്റെ കൂർത്ത നോട്ടത്തിൽ വല്ലാത്തൊരു ആകർഷണമുണ്ടായിരുന്നു. ആ ചെളിക്കുണ്ടിലും അവന്റെ പൗരുഷം നിറഞ്ഞ ആകാരഭംഗി ഒളിപ്പിച്ചുവെക്കാൻ കഴിഞ്ഞിരുന്നില്ല.

 

​എല്ലാവരും കൂടി തന്റെ അടുത്തേക്ക് വരുന്നത് കണ്ടപ്പോൾ തനുവിന്റെ ദേഷ്യം ഇരട്ടിച്ചു. ജാനകിയും കൂട്ടുകാരും അവളെ ശാന്തയാക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും അവൾ ആ ചെറുപ്പക്കാരനു നേരെയും തിരിഞ്ഞു.

 

“നീയാണോ ഇവന്മാരുടെ തല!… പോത്ത് പോലെ വളർന്നിട്ടും നിനക്കൊന്നും ഇതുവരെ ബോധം വച്ചില്ലേ..? അറ്റ്ലീസ്റ്റ് കുറച്ചു മര്യാധയെങ്കിലും ഇവറ്റകൾക്ക് പറഞ്ഞു കൊടുത്തൂടെ….?”

 

അവളുടെ ദേഷ്യപ്പെട്ടുള്ള മറുപടികേട്ടിട്ടും ​അതൊന്നും വകവെക്കാതെ അവൻ കുനിഞ്ഞ് നിലത്തുനിന്നും ചെളി പടർന്ന ആ ഫുട്ബോൾ കയ്യിലെടുത്തു…..

 

വായടയ്ക്കാതെ ദേഷ്യപ്പെടുന്ന തനുവിനെ നോക്കി അവൻ തികച്ചും ശാന്തമായി, കുസൃതി നിറഞ്ഞൊരു പുഞ്ചിരി നൽകി.

 

ശേഷം പെട്ടെന്ന്, “ക്യാച്ച്!” എന്ന് പറഞ്ഞുകൊണ്ട് ആ ചെളിപുരണ്ട ബോൾ തനുവിന് നേരെ ഒറ്റയേറ്….

 

​അപ്രതീക്ഷിതമായ ആ ഏറിൽ, തനു അറിയാതെ തന്നെ തന്റെ കൈകൾ മുന്നോട്ടേക്ക് നീട്ടി ആ ബോൾ പിടിച്ചുപോയി. ആ നിമിഷം തന്നെ ബോളിലുണ്ടായിരുന്ന ചെളി മുഴുവൻ തെറിച്ച് അവളുടെ മുഖത്തും ശരീരത്തും വസ്ത്രങ്ങളിലുമാകെ പടർന്നു. ഒരു നിമിഷത്തേക്ക് എന്തു സംഭവിച്ചു എന്നറിയാതെ തനു വായപൊളിച്ചു അത്ഭുതത്തോടെ അവനെ നോക്കി. എന്നാൽ അടുത്ത നിമിഷം ആ അത്ഭുതം അതിരൂക്ഷമായ ദേഷ്യത്തിലേക്ക് വഴിമാറി. അവളുടെ കണ്ണുകളിൽ അവനെ കൊന്നു കുഴിച്ചുമൂടാനുള്ള തീ പാറുന്നുണ്ടായിരുന്നു…..

 

തനുവിന്റെ ദേഹത്താകെ ചെളി പടർന്നത് കണ്ട് ഞെട്ടിത്തരിച്ചു നിൽക്കുകയായിരുന്നു കൂട്ടുകാർ.

 

പെട്ടെന്ന് ജാനകി വല്ലാത്തൊരു വെപ്രാളത്തോടെ മുന്നിലേക്ക് കയറിവന്നു. അവളുടെ മുഖത്ത് സങ്കടവും ജാള്യതയും ഒരുമിച്ചുണ്ടായിരുന്നു…..

 

“അയ്യോ! എന്ത് പണിയാ ആനന്ദേട്ടാ ഈ കാണിച്ചേ?”

 

ജാനകി വല്ലാത്തൊരു നിസ്സഹായതയോടെ അവനെ നോക്കി ചോദിച്ചു.

 

“ഇതെന്റെ ഫ്രണ്ട്സാ… കൊച്ചിയിൽ നിന്നും ഇവിടെ എന്റെ കൂടെ പഠിക്കാൻ വന്നതാ…”

 

ഇത് കേട്ടതും അവന്റെ ചുണ്ടിലൊരു കള്ളച്ചിരി വിരിഞ്ഞു. ദേഷ്യം കൊണ്ട് വിറച്ചുനിൽക്കുന്ന തനുവിനെ തന്നെ നോക്കിക്കൊണ്ട്, അവളെ തികച്ചും കളിയാക്കുന്ന മട്ടിൽ അവൻ പറഞ്ഞു, “ആണോ… അറിഞ്ഞില്ല ജാനു മോളെ.”

 

പറഞ്ഞതിനൊപ്പം അവൻ പതിയെ അവളിലേക്കടുത്തു. ശേഷം, ചെളിയിൽ കുളിച്ച തന്റെ വലിയ കൈപ്പത്തി തനുവിന്റെ വെളുത്ത ചുരിദാറിട്ട തോളിലേക്ക് അമർത്തി വെച്ചു. ആ സ്പർശനത്തിൽ അവളുടെ തോളിലും അവന്റെ വിരലുകളുടെ ചെളിപ്പാടുകൾ വ്യക്തമായി പതിഞ്ഞിരുന്നു…..

 

തനുവിന്റെ കണ്ണുകളിലെ തീപ്പൊരി കണ്ടിട്ടും യാതൊരു കുലുക്കവുമില്ലാതെ അവൻ വളരെ കൂളായി പറഞ്ഞു, “സോറി കേട്ടോ.”

 

അവൾ എന്തെങ്കിലും പ്രതികരിക്കുന്നതിന് മുൻപ് തന്നെ, അവളുടെ കൈകളിൽ ഇറുക്കിപ്പിടിച്ചിരുന്ന ആ ഫുട്ബോൾ അവൻ അനായാസം പിടിച്ചുവാങ്ങി. പിന്നെ അവിടെയൊന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ, തനുവിനെ ഒന്നു തിരിഞ്ഞുപോലും നോക്കാതെ ആ പീക്കിരിപ്പിള്ളേരെയും കൂട്ടി അവൻ വീണ്ടും പാടത്തെ ചെളിക്കുണ്ടിലേക്ക് കളി തുടരാനായി നടന്നുപോയി.

 

പുതിയതായി വന്ന നാട്ടിൽ, ആദ്യത്തെ ദിവസം തന്നെ തനിക്ക് കിട്ടിയ ഈ വലിയ അപമാനത്തിൽ എന്ത് ചെയ്യണമെന്നറിയാതെ, ദേഷ്യം പല്ലിറുമ്മി സഹിച്ചുകൊണ്ട് നിൽക്കുകയായിരുന്നു അപ്പോൾ തനു…

 

അവൻ തിരിഞ്ഞുപോയതും അപമാനം കൊണ്ട് തനുവിന്റെ മുഖം ചുവന്നു. ദേഷ്യം കൊണ്ട് വിറയ്ക്കുകയായിരുന്ന അവളുടെ കൈകളിൽ പിടിച്ച്, ജാനകി പതിയെ അവളെ മുന്നോട്ട് നടത്തി. ഒന്നും മിണ്ടാതെ മറ്റ് കൂട്ടുകാരും അവരുടെ പിന്നാലെ നടന്നു.

 

കുറച്ചു ദൂരം പാടവരമ്പിലൂടെ മുന്നോട്ട് പോയപ്പോൾ, പാടത്തിനോട് ചേർന്ന് കിടക്കുന്ന അതിവിശാലമായ ഒരു കുളം അവരുടെ കണ്ണിൽപ്പെട്ടു. പാലക്കാടിന്റെ ഗ്രാമീണഭംഗി മുഴുവൻ ആവാഹിച്ചെടുത്ത പോലൊരു കുളം! ചുറ്റുമുള്ള പച്ചപ്പിനെ അതേപടി പ്രതിഫലിപ്പിക്കുന്ന തെളിഞ്ഞ വെള്ളമായിരുന്നു അതിൽ. കുളത്തിന് ചുറ്റും പടർന്നു നിൽക്കുന്ന വലിയ മരങ്ങൾ അതിലേക്ക് ഒരു വലിയ തണൽ വിരിച്ചിട്ടുണ്ടായിരുന്നു. മഴ പെയ്തു തോർന്നതിന്റെ ആലസ്യത്തിൽ, മരച്ചില്ലകളിൽ നിന്ന് ഇറ്റുവീഴുന്ന വെള്ളത്തുള്ളികൾ കുളത്തിലെ ശാന്തമായ വെള്ളത്തിൽ ചെറിയ ഓളങ്ങൾ തീർക്കുന്നുണ്ട്. ഒരു വശത്തായി വിരിഞ്ഞു നിൽക്കുന്ന ചുവന്ന ആമ്പൽപ്പൂക്കളും അതിനിടയിലൂടെ നീന്തുന്ന പരൽമീനുകളും ആ കുളത്തിന്റെ ഭംഗി ഒന്നുകൂടി കൂട്ടി. ചെത്തിമിനുക്കിയ വലിയ കരിങ്കൽപ്പടവുകൾ താഴെ വെള്ളത്തിലേക്ക് ഇറങ്ങിക്കിടപ്പുണ്ടായിരുന്നു. കുളത്തിലെ വെള്ളം തൊട്ട് വീശുന്ന കാറ്റിന് വല്ലാത്തൊരു കുളിരുണ്ടായിരുന്നു.

 

ജാനകി തനുവിനെയും കൂട്ടി ആ കൽപ്പടവുകളിലേക്കിറങ്ങി. ശേഷം കുളത്തിലെ തണുത്ത വെള്ളം കൈക്കുമ്പിളിലെടുത്ത് തനുവിന്റെ വിലകൂടിയ ചുരിദാറിലും കൈകളിലും പറ്റിപ്പിടിച്ചിരുന്ന ചെളിപ്പാടുകൾ പതിയെ കഴുകിക്കളയാൻ തുടങ്ങി. എന്നാൽ തനുവിന്റെ മുഖത്തെ കോപം അപ്പോഴും ഒട്ടും കുറഞ്ഞിരുന്നില്ല. അവളുടെ ഉള്ളിലെ അഹങ്കാരവും പുച്ഛവും ആ നിമിഷം തിളച്ചുമറിയുകയായിരുന്നു.

 

“ആരാടീ ആ തെമ്മാടി? എന്ത് ധൈര്യത്തിലാ അവൻ എന്റെ ദേഹത്ത് കൈ വെച്ചത്? കണ്ടാൽ വല്ല തെരുവിൽ കൂലിപ്പണിക്ക് പോകുന്നവനാണെന്നേ തോന്നൂ… അവനൊക്കെ എന്താടീ ഇത്ര അഹങ്കാരം? എന്റെ ഡ്രസ്സ് നശിപ്പിച്ചതും പോരാതെ എന്നെ നോക്കി പുച്ഛിച്ച് ചിരിക്കുന്നു…. ഏത് കാട്ടുവാസി ആണവൻ?”

 

ചെളി കഴുകുന്നതിനിടയിൽ, പല്ലിറുമ്മിക്കൊണ്ട് വളരെ മോശമായ രീതിയിൽ തനു ചോദിച്ചു

 

തനുവിന്റെ ആ വാക്കുകൾ കേട്ട് ജാനകിയുടെ കൈകളൊന്നു നിശ്ചലമായി. അവളുടെ മുഖത്തൊരു വല്ലായ്മ നിറഞ്ഞു. കൂട്ടുകാരിയുടെ ദേഷ്യം മനസ്സിലാക്കാമെങ്കിലും, അവൾ അങ്ങനെ ചോദിച്ചത് ജാനകിക്ക് ഒട്ടും പിടിച്ചിരുന്നില്ല.

 

തനുവിന്റെ ആ ചോദ്യത്തിന് മറുപടി പറയാതെ ജാനകി മൗനം പാലിച്ചു.

 

അവളുടെ മുഖത്തെ വല്ലായ്മ തനു ശ്രദ്ധിച്ചില്ല.

 

ജാനകി വീണ്ടും ആ കൽപ്പടവിലിരുന്ന് കുളത്തിലെ തണുത്ത വെള്ളം കോരി തനുവിന്റെ വസ്ത്രത്തിലെ ചെളിപ്പാടുകൾ കഴുകിക്കളയുന്നതിൽ മാത്രം ശ്രദ്ധിച്ചു.

 

​എന്നാൽ, ആ വെള്ളം വീണ് നനഞ്ഞതോടെ തനുവിന്റെ വെള്ള ചുരിദാർ അവളുടെ ശരീരത്തോട് കൂടുതൽ ഒട്ടിപ്പിടിച്ചിരുന്നു.

 

ആ നിമിഷം, അവർക്ക് പിന്നിലായി നിന്നിരുന്ന ആ രണ്ട് ആൺസുഹൃത്തുക്കളുടെയും നോട്ടം അവളിലേക്കായിരുന്നു. കൊച്ചിയിലെ ക്യാമ്പസ് കാലം തൊട്ട് നല്ല സുഹൃത്തുക്കൾ എന്ന മുഖംമൂടി അണിഞ്ഞ് കൂടെ കൂടിയ അവരുടെ യഥാർത്ഥ ഉദ്ദേശം മറ്റൊന്നായിരുന്നു.

 

കഴുകക്കണ്ണുകളോടെ അവർ അവളുടെ നനഞ്ഞ വസ്ത്രത്തിലേക്കും അതിനുള്ളിൽ ഒളിച്ചിരിക്കുന്ന പൊന്മുലകളും ശരീരവടിവുകളിലേക്കും ഒളിഞ്ഞുനോക്കി….

 

​തനുവിനോടുള്ള സൗഹൃദമായിരുന്നില്ല, മറിച്ച് പെൺകുട്ടികളോടുള്ള ആസക്തിയും ദുരുദ്ദേശവും മാത്രമായിരുന്നു അവന്മാരെ ഈ പാലക്കാടൻ ഗ്രാമം വരെ എത്തിച്ചത്.

 

സൗഹൃദത്തിന്റെ മറവിൽ തങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചെടുക്കാനുള്ള അവസരം കാത്തിരിക്കുന്ന രണ്ട് ചെന്നായ്ക്കളായിരുന്നു അവർ. തനുവിന്റെ ദേഷ്യവും അഹങ്കാരവും ആസ്വദിക്കുന്നതിനേക്കാൾ, ഇപ്പോൾ അവളറിയാതെ അവളുടെ ശരീര സൗന്ദര്യം കണ്ണുകൾ കൊണ്ട് കൊത്തിവലിക്കുന്നതിലായിരുന്നു ആ കഴുകന്മാരുടെ ശ്രദ്ധ മുഴുവനും.

 

എന്നാൽ ആനന്ദേട്ടനോടുള്ള ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്ന തനുവോ, അവളെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്ന ജാനകിയോ തങ്ങൾക്ക് പിന്നിൽ പതുങ്ങി നിൽക്കുന്ന ആ വിഷസർപ്പങ്ങളുടെ നോട്ടം അറിഞ്ഞിരുന്നില്ല….

 

കുളക്കടവിലെ സംഭവങ്ങൾക്ക് ശേഷം കുളത്തിൽ നിന്നും കയറി അവർ വീണ്ടും നടന്നു തുടങ്ങി….

 

പാടവരമ്പ് പിന്നിട്ട്, വലിയ മരങ്ങൾ അതിരിട്ട ഒരു മൺപാതയിലേക്കാണ് അവർ കയറിയത്. പാടത്തിൽ നിന്നും അല്പം മാറി, പ്രകൃതിയുടെ പച്ചപ്പിനുള്ളിൽ ഒളിപ്പിച്ചുവെച്ചതുപോലെയുള്ള ഒരു കാഴ്ചയായിരുന്നു അവിടെ അവരെ കാത്തിരുന്നത്.

 

കുറച്ചു അകലെ അകലെയായി , ഒരു മതിലിന്റെ അതിരുകളോടെ തലയുയർത്തി നിൽക്കുന്ന രണ്ട് വലിയ വീടുകൾ!

 

അതിൽ ആദ്യത്തേത് അതിവിശാലമായ ഒരു നാലുകെട്ടായിരുന്നു. തനിമയാർന്ന കേരളീയ വാസ്തുവിദ്യയിൽ തീർത്ത സുന്ദരമായൊരു തറവാട്. വെളുത്ത മണൽ വിരിച്ച അതിവിശാലമായ മുറ്റത്തിന്റെ ഒത്ത നടുവിലായി തലയെടുപ്പോടെ നിൽക്കുന്ന കരിങ്കല്ലിൽ തീർത്ത തുളസിത്തറ. നാലുകെട്ടിന്റെ പൂമുഖത്തേക്ക് കയറാൻ വീതിയേറിയ പടവുകൾ. അവിടെ നീളത്തിൽ കൊത്തുപണികൾ ചെയ്ത മരത്തൂണുകളും തിളങ്ങുന്ന ചാരുപടിയും കാണാമായിരുന്നു. മുറ്റത്തിന്റെ വശങ്ങളിലായി ചെത്തിയും, നന്ത്യാർവട്ടവും, പിച്ചകവും പൂത്തുനിൽക്കുന്നുണ്ടായിരുന്നു. മഴ നനഞ്ഞ അവയിൽ നിന്നും ഇറ്റുവീഴുന്ന വെള്ളത്തുള്ളികൾക്ക് പോലും വല്ലാത്തൊരു ഭംഗിയുണ്ടായിരുന്നു.

 

എന്നാൽ ആ നാലുകെട്ടിനോട് ചേർന്ന് തന്നെ, അതിലും വലിയ ഗാംഭീര്യത്തോടെയായിരുന്നു ആ വലിയ മന സ്ഥിതി ചെയ്തിരുന്നത്.

 

ഒറ്റനോട്ടത്തിൽ തന്നെ ആരെയും ഭ്രമിപ്പിക്കുന്ന രാജകീയ പ്രൗഢിയുണ്ടായിരുന്നു അതിന്.

 

കാർമേഘങ്ങളെ തൊടാൻ നിൽക്കുന്നതുപോലെയുള്ള അതിന്റെ ഉയർന്ന മേൽക്കൂരയും മാളികപ്പുറവും കാലപ്പഴക്കത്തിന്റെ കഥകൾ വിളിച്ചോതുന്നതായിരുന്നു. മനയുടെ വലിയ ഇരുളൻ മരവാതിലുകളിലും ജനലുകളിലും അതിസൂക്ഷ്മമായ കൊത്തുപണികൾ ചെയ്തിട്ടുണ്ട്. ആ വിശാലമായ മുറ്റത്ത് തണൽ വിരിച്ച് വലിയ കൂറ്റൻ മാവുകളും പ്ലാവുകളും നിൽപ്പുണ്ട്. അതിനെല്ലാം നടുവിലായി പടർന്നു പന്തലിച്ചു നിൽക്കുന്ന ഒരു വലിയ ഇലഞ്ഞിമരം. മഴയത്ത് കൊഴിഞ്ഞുവീണ ഇലഞ്ഞിപ്പൂക്കളുടെ മത്തുപിടിപ്പിക്കുന്ന സുഗന്ധം ആ അന്തരീക്ഷത്തിലാകെ തങ്ങിനിൽക്കുന്നുണ്ടായിരുന്നു.

 

അഹങ്കാരത്തോടെ നടന്നു വന്ന തനുവിന്റെ കാലുകൾ ആ കാഴ്ചയ്ക്ക് മുന്നിൽ അറിയാതെ നിന്നുപോയി. അവളുടെ കൊച്ചിയിലെ വിലകൂടിയ കോൺക്രീറ്റ് ബംഗ്ലാവിനൊന്നും സ്വപ്നം കാണാൻ പോലും കഴിയാത്ത വല്ലാത്തൊരു വശ്യതയും പ്രൗഢിയുമായിരുന്നു ആ രണ്ട് തറവാടുകൾക്കും ഉണ്ടായിരുന്നത്.

 

താൻ കരുതിയത് പോലെയുള്ള ഒരു സാധാരണ ഗ്രാമമല്ല ഇതെന്ന സത്യം അവൾ പതിയെ തിരിച്ചറിയുകയായിരുന്നു….

 

ആ കാഴ്ച കണ്ട് വിസ്മയിച്ചു നിന്ന തനു ആകാംക്ഷയോടെ ജാനകിയുടെ കൈകളിൽ പിടിച്ചു വലിച്ചു.

 

“ജാനു… ഇതിൽ ഏതാഡി നിന്റെ വീട്?”

 

അവളുടെ ശബ്ദത്തിൽ ചെറിയൊരു നെഞ്ചിടിപ്പുണ്ടായിരുന്നു.

 

ജാനകി പുഞ്ചിരിച്ചുകൊണ്ട് അല്പം ദൂരെ മാറി രാജകീയ പ്രൗഢിയോടെ നിൽക്കുന്ന ആ വലിയ മനയ്ക്ക് നേരെ വിരൽ ചൂണ്ടി. “അതാണ് എന്റെ വീട്.”

 

അത് കേട്ടതും തനുവിന്റെ മുഖം വെട്ടിത്തിളങ്ങി. അവൾ കരുതിയത് പോലെയായില്ല.! നേരത്തെ മനസ്സിലുണ്ടായിരുന്ന ആശങ്കകളൊക്കെ കാറ്റിൽ പറന്നു.

 

സന്തോഷം അടക്കാനാവാതെ അവൾ കൊച്ചുകുട്ടികളെപ്പോലെ തുള്ളിച്ചാടി ജാനകിയെ വട്ടംപിടിച്ചു. തന്റെ കൂട്ടുകാരി ഇത്രയും വലിയൊരു തറവാട്ടിലെ കുട്ടിയാണെന്നറിഞ്ഞതിൽ അവളുടെ ഉള്ളിലെ അഹങ്കാരിയായ തനുവിന് വല്ലാത്തൊരു തൃപ്തി തോന്നി.

 

സന്തോഷത്തോടെ അവർ മനയുടെ വലിയ പൂമുഖത്തേക്ക് കയറി. കൊത്തുപണികൾ ചെയ്ത വലിയ വാതിലിനപ്പുറം ജാനകിയുടെ അച്ഛനും അമ്മയും അവർക്കായി കാത്തുനിൽപ്പുണ്ടായിരുന്നു.

 

കൊച്ചിയിൽ നിന്നും വന്ന മകളുടെ കൂട്ടുകാരെ അവർ അതിയായ സ്നേഹത്തോടെ സ്വീകരിച്ചു. തനുവിനെയും മറ്റുള്ളവരെയും പേരുചോദിച്ച് പരിചയപ്പെട്ട ശേഷം അമ്മ അവരെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. യാത്രയുടെ ക്ഷീണം മാറ്റാൻ എല്ലാവർക്കുമായി വിഭവസമൃദ്ധമായ നാടൻ ഊണ് തയ്യാറായിരുന്നു.

 

വലിയ ഡൈനിങ് ഹാളിലിരുന്ന്, തൂശനിലയിൽ വിളമ്പിയ ആ ചൂടുള്ള ചോറും കറികളും അവർ എല്ലാവരും വയറുനിറയെ ആസ്വദിച്ചു കഴിച്ചു.

ഊണ് കഴിഞ്ഞതും വിശ്രമിക്കാനായി ജാനകി തനുവിനെ മനയുടെ മുകളിലത്തെ നിലയിലേക്ക് കൂട്ടിക്കൊണ്ടുപോയി.

 

അത്രയും വലിയ ആ മനയിൽ ഒഴിഞ്ഞുകിടക്കുന്ന നിരവധി മുറികളുണ്ടായിരുന്നു. അതിൽ ഏറ്റവും വിശാലമായ, കാറ്റും വെളിച്ചവും നന്നായി ലഭിക്കുന്ന ഒരു മുറിയാണ് ജാനകി തനുവിനായി തുറന്നു കൊടുത്തത്.

 

പഴയ തറവാടാണെങ്കിലും ഒരു ആധുനിക വീടിന് സമാനമായ എല്ലാ സൗകര്യങ്ങളും അറ്റാച്ച്ഡ് ബാത്ത്റൂമും അവിടെ ഉണ്ടായിരുന്നു. തടിയിൽ തീർത്ത വലിയൊരു കട്ടിലും, വിലപിടിപ്പുള്ള ഫർണിച്ചറുകളും കണ്ടപ്പോൾ ആ മുറി തനുവിന് ഒരുപാട് ഇഷ്ടമായി. അവൾ സന്തോഷത്തോടെ തന്റെ ബാഗ് കട്ടിലിലേക്ക് വെച്ചു.

 

മുറിയിലെ ഭംഗി ആസ്വദിക്കുന്നതിനിടയിലാണ് ചുമരിനോട് ചേർന്നുള്ള വലിയ മരജ്ജനാല അവളുടെ ശ്രദ്ധയിൽപ്പെട്ടത്. അവൾ മെല്ലെ ആ ജനാലപ്പാളികൾ തുറന്നു. കുളിർമയുള്ള ഒരു ഇളംകാറ്റ് അവളുടെ മുഖത്തേക്ക് വീശി.

 

പുറത്തേക്കുള്ള കാഴ്ച കണ്ട് തനുവിന്റെ കണ്ണുകൾ വിസ്മയം കൊണ്ട് വിടർന്നു.

 

തൊട്ടടുത്തായി അവർ നേരത്തെ കണ്ട ആ മനോഹരമായ നാലുകെട്ട് തലയുയർത്തി നിൽക്കുന്നത് അവിടെ നിന്നാൽ വ്യക്തമായി കാണാമായിരുന്നു. അതിനു ചുറ്റുമായി കണ്ണെത്താദൂരത്തോളം പരന്നുകിടക്കുകയാണ് ഏക്കർ കണക്കിന് വരുന്ന വലിയ പറമ്പ്. തെങ്ങും കവുങ്ങും മറ്റു വലിയ മരങ്ങളും നിറഞ്ഞ ആ പച്ചപ്പിന് അതിരുകളില്ല എന്ന് തോന്നിപ്പോകും. എന്നാൽ അതിനെല്ലാം നടുവിലായി അവളുടെ കണ്ണുകളെ ഉടക്കി നിർത്തിയത് മറ്റൊരു കാഴ്ചയായിരുന്നു.

 

പറമ്പിന്റെ ഒരു ഭാഗത്തായി, ആകാശത്തിന്റെ നിറം അതേപടി പകർത്തിവെച്ചതുപോലെ, തെളിഞ്ഞ നീല നിറത്തിലുള്ള വെള്ളമുള്ള അതിമനോഹരമായ ഒരു കുളം! ചുറ്റുമുള്ള പച്ചപ്പിന്റെ നടുവിൽ, നീല വരമ്പുകൾ തീർത്ത ആ കുളം പ്രകൃതി വരച്ച ഒരു മനോഹര ചിത്രം പോലെ അവിടെ തെളിഞ്ഞുകിടക്കുന്നുണ്ടായിരുന്നു.

 

ജനലിലൂടെ പുറത്തെ ആ മനോഹരമായ കാഴ്ചകൾ കണ്ടുനിന്ന തനു, യാത്രാക്ഷീണം കാരണം അറിയാതെ ആ വലിയ കട്ടിലിലേക്ക് വീണുപോയി.

 

ആ വലിയ മുറിയിലെ തണുത്ത കാറ്റും പുതിയ അന്തരീക്ഷത്തിന്റെ ശാന്തതയും അവളെ പെട്ടെന്ന് തന്നെ ഗാഢനിദ്രയിലാക്കി.

 

വൈകുന്നേരത്തെ ഇളംവെയിൽ ജനൽപ്പാളികൾക്കിടയിലൂടെ മുഖത്തേക്ക് പതിച്ചപ്പോഴാണ് അവൾ ഉറക്കമുണർന്നത്.

 

താഴെ ഡൈനിങ് ഹാളിൽ എല്ലാവരും അവൾക്കായി കാത്തിരിപ്പുണ്ടായിരുന്നു. മേശപ്പുറത്ത് ആവി പറക്കുന്ന ചായയും, ജാനകിയുടെ അമ്മ സ്വന്തമായി ഉണ്ടാക്കിയ നാടൻ പലഹാരങ്ങളും നിരന്നിരിപ്പുണ്ട്. ചൂടുള്ള ഇലയടയും ഉണ്ണിയപ്പവും കൊറിച്ചുകൊണ്ട്, പഴയ ക്യാമ്പസ് തമാശകളും പറഞ്ഞ് അവരാ വൈകുന്നേരം മനോഹരമാക്കി.

 

ചായകുടി കഴിഞ്ഞതും, തന്റെ നാടിന്റെ ഭംഗി കൂട്ടുകാരെ മുഴുവനായി കാണിച്ചുകൊടുക്കാനായി ജാനകി എല്ലാവരെയും പുറത്തേക്ക് വിളിച്ചു. പുറത്തുപോകാൻ തയ്യാറായി താഴേക്ക് വന്ന തനുവിനെ കണ്ട് കൂട്ടുകാർ ഒന്ന് അമ്പരന്നു.

 

മോഡേൺ വേഷങ്ങളൊക്കെ മാറ്റി, അതിമനോഹരമായ ഒരു പട്ടുപാവാടയിലായിരുന്നു അവൾ. കടും ചുവപ്പും കസവും കലർന്ന ആ പരമ്പരാഗത വേഷത്തിൽ അവളുടെ മുഖത്തെ അഹങ്കാരമെല്ലാം എങ്ങോട്ടോ മാറി, ശരിക്കുമൊരു നാട്ടിൻപുറത്തുകാരിയെപ്പോലെ അവളെ തോന്നിപ്പിച്ചു.

 

അസ്തമയസൂര്യന്റെ സ്വർണ്ണവെയിലിൽ കുളിച്ച് നിൽക്കുന്ന പച്ചപ്പണിഞ്ഞ നെൽപ്പാടങ്ങൾക്ക് നടുവിലൂടെ അവർ ആറുപേരും വീണ്ടും നടക്കാൻ തുടങ്ങി….

 

വരമ്പിലൂടെ നടക്കുന്നതിനിടയിൽ, വഴിയിൽ കിടന്ന പച്ചതെങ്ങോലയിൽ നിന്നും ഒരു ഓലക്കീറ് വലിച്ചെടുത്ത് കാറ്റിൽ വീശിക്കൊണ്ടാണ് തനു നടന്നത്. അവളുടെ ആവേശം കണ്ടപ്പോൾ ബാക്കിയുള്ളവരും വെറുതെ നിന്നില്ല. കൊച്ചുകുട്ടികളെപ്പോലെ ഓരോരുത്തരും ഓരോ ഓലക്കീറുകൾ കയ്യിലേന്തി, പരസ്പരം കളിയാക്കിയും ചിരിച്ചുല്ലസിച്ചും ആ പാടവരമ്പിലൂടെ അവർ മുന്നോട്ട് നടന്നു നീങ്ങി.

 

പാടവരമ്പുകളിലൂടെയുള്ള ആ നടത്തം ചെന്നവസാനിച്ചത് ഗ്രാമത്തിന്റെ ഹൃദയഭാഗത്തുള്ള അതിപുരാതനമായ ഒരു ക്ഷേത്രത്തിന് മുന്നിലായിരുന്നു.

 

അസ്തമയസൂര്യന്റെ സ്വർണ്ണവെളിച്ചം ആ അമ്പലത്തിന്റെ ചെമ്പുമേഞ്ഞ മേൽക്കൂരയിൽ തട്ടി മങ്ങാൻ തുടങ്ങിയിരുന്നു. സന്ധ്യ മയങ്ങിയതോടെ ക്ഷേത്രത്തിൽ ദീപാരാധനയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ചുറ്റമ്പലത്തിലെ കൽവിളക്കുകളിൽ ഓരോന്നായി എണ്ണയൊഴിച്ച് തിരിതെളിയുന്ന കാഴ്ച ദൂരത്തുനിന്നേ അവരുടെ കണ്ണുകളെ ആകർഷിച്ചു.

 

അന്തരീക്ഷത്തിൽ ചന്ദനത്തിരിയുടെയും തുളസിയുടെയും സുഗന്ധം പതിയെ പടർന്നു തുടങ്ങി. അപ്പോഴാണ് ക്ഷേത്രത്തിലെ മൈക്കിലൂടെ വൈകുന്നേരങ്ങളിലെ ആ പതിവ് ഈശ്വരഗാനം ഒഴുകിയെത്തിയത്. വല്ലാത്തൊരു ഭക്തിയും ശാന്തതയും നിറഞ്ഞുനിൽക്കുന്ന ആ പാട്ടിന്റെ ഈണം ആ നാട്ടിൻപുറത്തെ സായാഹ്നത്തിന് കൂടുതൽ മിഴിവേകി.

 

കാറ്റിലൂടെ ഒഴുകിയെത്തുന്ന ആ ഗാനം കേട്ടപ്പോൾ തനുവിനു പോലും തന്റെ ഉള്ളിലെ ദേഷ്യവും അഹങ്കാരവുമെല്ലാം എങ്ങോട്ടോ മറഞ്ഞുപോകുന്നതുപോലെ തോന്നി.

അമ്പലത്തിന് മുൻവശത്തായി വർഷങ്ങളുടെ പഴക്കം തോന്നിക്കുന്ന, പടർന്നു പന്തലിച്ചു നിൽക്കുന്ന ഒരു വലിയ ആൽമരമുണ്ടായിരുന്നു.

 

അതിനുചുറ്റും കരിങ്കല്ല് പാകിയ വിസ്താരമുള്ള ഒരു ആൽത്തറ. അവിടെ ഇളംകാറ്റേറ്റ് കുറച്ചുനേരം ഇരിക്കാമെന്ന് ജാനകി പറഞ്ഞപ്പോൾ എല്ലാവർക്കും അത് സമ്മതമായി.

 

തങ്ങളുടെ കയ്യിലുണ്ടായിരുന്ന ഓലക്കീറുകൾ താഴെയിട്ട്, ആൽത്തറയുടെ വിശാലതയിലേക്ക് അവർ കയറി ഇരുന്നു.

ക്ഷേത്രത്തിൽ നിന്നുള്ള ഭക്തിഗാനവും കേട്ട്, ആൽമരച്ചില്ലകൾക്കിടയിലൂടെ വീശുന്ന തണുത്ത കാറ്റുമേറ്റ്, കത്തിനിൽക്കുന്ന കൽവിളക്കുകളുടെ വെളിച്ചത്തിലേക്ക് നോക്കിയിരിക്കുമ്പോൾ നഗരത്തിലെ തിരക്കുകളിൽ നിന്നും എത്രയോ അകലെയാണെന്ന സത്യം അവർ തിരിച്ചറിയുകയായിരുന്നു.

 

പട്ടുപാവാടയിട്ട് ആ കരിങ്കൽത്തറയിൽ കൂട്ടുകാർക്കൊപ്പം ഇരിക്കുമ്പോൾ, തന്റെ ജീവിതത്തിൽ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത വല്ലാത്തൊരു സമാധാനവും കുളിർമയും തനു അറിഞ്ഞു തുടങ്ങുകയായിരുന്നു.

 

ആൽത്തറയിലെ ആ ശാന്തത അധികനേരം നീണ്ടുനിന്നില്ല. അമ്പലപ്പറമ്പിലൂടെ നടന്നുപോകുന്ന ഒരാളിലേക്ക് പെട്ടെന്നാണ് തനുവിന്റെ കണ്ണുകൾ ഉടക്കിയത്.

 

രാവിലെ കണ്ട ആ ചെളിക്കുണ്ടിലെ രൂപമായിരുന്നില്ല അത്. നല്ല അസ്സൽ കസവുമുണ്ടും ഒരു കടും നീല ഷർട്ടുമായിരുന്നു വേഷം. ഈറൻ മുടി നെറ്റിയിലേക്ക് അലസമായി വീണുകിടപ്പുണ്ട്. നെഞ്ചിലെ ഷർട്ടിന്റെ രണ്ട് ബട്ടണുകൾ തുറന്നിട്ടിരിക്കുന്നു. ആ നാട്ടിലെ ഏതോ സാധാരണക്കാരൻ എന്നതിലുപരി, ആ വേഷത്തിൽ അവന് വല്ലാത്തൊരു ഗാംഭീര്യവും പൗരുഷവും ഉണ്ടായിരുന്നു. സാക്ഷാൽ ആനന്ദ്!

 

അവനെ കണ്ടതും തനുവിന്റെ ഉള്ളിലെ പക ഒന്നുകൂടി ആളിക്കത്തി. രാവിലത്തെ ആ അപമാനം അവൾക്ക് അത്രവേഗം മറക്കാൻ കഴിയുന്നതായിരുന്നില്ല. അവൾ ആൽത്തറയിൽ നിന്നും വേഗത്തിൽ എഴുന്നേറ്റു.

 

“ഡാ!”

 

ക്ഷേത്രമുറ്റത്തെ ആ ശാന്തതയെ കീറിമുറിച്ചുകൊണ്ട് അവൾ ഉറക്കെ വിളിച്ചു. എന്നിട്ട് വിരൽ ചൂണ്ടി അവനോട് ഇങ്ങോട്ട് വരാൻ ആവശ്യപ്പെട്ടു.

 

ആ വിളി കേട്ട് ആനന്ദ് നിന്നു. ചുറ്റുമൊന്ന് നോക്കി, ആ അഹങ്കാരി തന്നെത്തന്നെയാണോ വിളിക്കുന്നതെന്ന് ഒന്നുകൂടി ഉറപ്പുവരുത്തി. അതെ എന്ന് മനസ്സിലായതും, ചുണ്ടിലൂറിയ ആ സ്ഥിരം കള്ളച്ചിരിയോടെ അവൻ അവർക്കരികിലേക്ക് സാവധാനം നടന്നു ചെന്നു.

 

അവൻ അടുത്തേക്ക് എത്തിയതും തനുവിന് പിന്നിലായി നിന്നിരുന്ന ബാക്കി നാലുപേരും അവൾക്കൊപ്പം മുന്നോട്ട് കയറി നിന്നു. എന്താണ് നടക്കാൻ പോകുന്നതെന്ന ഭയത്തോടെ ജാനകി മാത്രം ഒന്നും മിണ്ടാതെ ഒരു വശത്തേക്ക് മാറിനിന്നു.

 

പിന്നെ അവിടെ നടന്നത് ശരിക്കുമൊരു റാഗിങ് ആയിരുന്നു. തനുവിന്റെ ആൺസുഹൃത്തുക്കൾ അവനെ അടിമുടി നോക്കി പുച്ഛത്തോടെ ചിരിച്ചു.

 

“എന്താടാ ലോക്കലേ… വൈകുന്നേരം ലൈൻ അടിക്കാൻ ഇറങ്ങിയേക്കുവാണോ?”

 

എന്ന് തുടങ്ങി തികച്ചും മോശമായ രീതിയിലുള്ള കമന്റുകൾ അവർ പാസാക്കാൻ തുടങ്ങി. അഞ്ജലിയും മായയും അവന്റെ നാടൻ വേഷത്തെയും രാവിലത്തെ ചെളി ഫുട്ബോളിനെയും പരിഹസിച്ച് പൊട്ടിച്ചിരിച്ചു. തനുവാകട്ടെ, രാവിലത്തെ ദേഷ്യം മുഴുവൻ തീർക്കാൻ കിട്ടിയ അവസരം പാഴാക്കാതെ, അവനെ എല്ലാവരുടെയും മുന്നിൽ വെച്ച് പരമാവധി അപമാനിക്കുന്ന രീതിയിൽ ഇംഗ്ലീഷിലും മലയാളത്തിലുമായി ഓരോന്ന് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. കൊച്ചിയിൽ നിന്നുവന്ന തങ്ങളുടെ വമ്പുകാണിക്കാൻ അവർ അഞ്ച് പേരും ചേർന്ന് അവനെ വരിഞ്ഞുമുറുക്കുകയായിരുന്നു.

 

എന്നാൽ, അവരുടെ ആ കൂവിവിളികൾക്കും കളിയാക്കലുകൾക്കും നടുവിൽ യാതൊരു ഭാവവ്യത്യാസവുമില്ലാതെ, കൈകൾ രണ്ടും നെഞ്ചിൽ പിണച്ചുവെച്ച്, കൂളായി അവരെത്തന്നെ നോക്കി നിൽക്കുകയായിരുന്നു ആനന്ദ്.

 

അവരുടെ പരിഹാസങ്ങളും കൂക്കിവിളികളും ആനന്ദിനെ തെല്ലും ബാധിച്ചില്ല.

 

ചുണ്ടിലെ ആ കള്ളച്ചിരി മായ്ക്കാതെ അവൻ നെഞ്ചിൽ പിണച്ചുവെച്ച കൈകൾ താഴേക്കിട്ടു. ശേഷം വളരെ പതിയെ തനുവിന് നേരെ ഒരടി മുന്നോട്ടുവെച്ചു. തീരെ പ്രതീക്ഷിക്കാത്ത ആ നീക്കത്തിൽ തനുവിന്റെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി.

 

പെട്ടെന്ന് തന്റെ സ്വകാര്യമായ ചുറ്റളവിലേക്ക് കയറിവന്ന അവനെ കണ്ട്, അവളുടെ വിടർന്ന പേടമാൻ മിഴികൾ ഒരു നിമിഷം പരിഭ്രമത്തോടെ ചാഞ്ചാടി. അവൾ ഒരടി പിന്നിലേക്ക് വെക്കാൻ ശ്രമിച്ചതും, ആനന്ദ് തന്റെ വലംകൈ ഉയർത്തി അവളുടെ മുഖത്തേക്ക് നീട്ടി.

 

വളരെ മൃദുവായി അവന്റെ വിരലുകൾ അവളുടെ വെളുത്ത താടിയെല്ലിലൂടെ ഒഴുകിയിറങ്ങി. ആ സ്പർശനത്തിൽ തനുവൊന്ന് ഞെട്ടിവിറച്ചു. അടുത്ത നിമിഷം, ആ വലിയ കൈപ്പത്തി അവളുടെ പിൻകഴുത്തിൽ മൃദുവായി, എന്നാൽ ദൃഢമായി അമർന്നു. അവൻ അവളെ ഒറ്റവലിക്കു തന്നിലേക്ക് ചേർത്തുനിർത്തി.

 

അവളുടെ നിശ്വാസം അവന്റെ നെഞ്ചിലടിക്കുന്നത്ര അടുപ്പത്തിൽ! അവന്റെ കണ്ണുകൾ ആ കാന്താരിയുടെ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു. തികച്ചും റൊമാന്റിക് ആയൊരു നോട്ടം. രാവിലെ ആ പാടവരമ്പിൽ വെച്ച് ദേഷ്യം കൊണ്ട് വിറച്ചുനിന്ന അവളെ കണ്ട നിമിഷം മുതൽ ആ പൗരുഷം നിറഞ്ഞ മനസ്സ് എന്തിനൊക്കെയോ കൊതിക്കുന്നുണ്ടായിരുന്നു.

 

പ്രണയം തുളുമ്പുന്ന ആ നോട്ടത്തിന് മുന്നിൽ, അഹങ്കാരിയായ തനുവിന് ചുറ്റുമുള്ള ലോകം തന്നെ ഒരു നിമിഷം നിശ്ചലമായതുപോലെ തോന്നി.

 

എന്നാൽ ആ മനോഹര നിമിഷത്തിന്റെ മരവിപ്പ് മാറുന്നതിന് മുൻപാണ്, പെട്ടെന്ന് പുറകിൽ നിന്നൊരു അലർച്ച കേട്ടത്.

 

“കയ്യെടുക്കടാ നായേ!”

 

നീരജായിരുന്നു അത് പറഞ്ഞത്….. അവൻ പാഞ്ഞുവന്ന്, തനുവിന്റെ കഴുത്തിൽ ചുറ്റിയിരുന്ന ആനന്ദിന്റെ കയ്യിൽ ദേഷ്യത്തോടെ കടന്നുപിടിച്ചു.

 

അത്രയും നേരം പ്രണയം മാത്രം നിറഞ്ഞുനിന്ന ആനന്ദിന്റെ മുഖഭാവം പെട്ടെന്നൊന്ന് മാറി. തനുവിന്റെ മുഖത്തുനിന്നും നോട്ടം മാറ്റാതെ തന്നെ അവൻ ചുണ്ടൊന്ന് കോട്ടി ചിരിച്ചു.

 

ശേഷം , തന്റെ കയ്യിൽ കടന്നുപിടിച്ചവന് നേരെ അവൻ പതുക്കെ മുഖം തിരിച്ചു.

ആ നോട്ടം… അതൊരു സാധാരണ നോട്ടമായിരുന്നില്ല. അതുവരെ ഒരു റൊമാന്റിക് ഹീറോയെപ്പോലെ ശാന്തമായി നിന്നവന്റെ കണ്ണുകളിൽ അപ്പോൾ വല്ലാത്തൊരു തീക്ഷ്ണതയായിരുന്നു. ഇരയെ റാഞ്ചാൻ ഒരുങ്ങുന്ന ഒരു വേട്ടമൃഗത്തിന്റെ ക്രൂരത ആ നോട്ടത്തിലുണ്ടായിരുന്നു. അവന്റെ കറുത്ത കൃഷ്ണമണികളിൽ അതുവരെയുണ്ടായിരുന്ന പ്രണയവും കുസൃതിയും പൂർണ്ണമായും മാഞ്ഞുപോയി, പകരം അവിടെ ചുട്ടുപൊള്ളുന്ന പകയും വല്ലാത്തൊരു വന്യതയും നിറഞ്ഞു.

 

ആർത്തലച്ചു വരുന്ന ഒരു കൊടുങ്കാറ്റിന് മുൻപുള്ള ഭയാനകമായ ശാന്തതയായിരുന്നു ആ മുഖത്ത്. ആ വലിയ നെഞ്ചൊന്ന് വികസിച്ച്, പുരികം ചെറുതായി ചുളിച്ച് അവൻ അവനെ നോക്കിയ ആ ഒറ്റ നോട്ടത്തിൽ തന്നെയുണ്ടായിരുന്നു, തൊട്ടാൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന വലിയൊരു മുന്നറിയിപ്പ്.

 

അവന്റെ ആ തീ പാറുന്ന നോട്ടത്തിന് മുന്നിൽ, തന്റെ കയ്യിൽ പിടിച്ചവന്റെ ധൈര്യം ചോർന്നുപോകുന്നതും വിരലുകളുടെ പിടി അയയുന്നതും ആനന്ദിന് വ്യക്തമായി അറിയാമായിരുന്നു.

 

കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് മനസ്സിലായ ജാനകി വേഗത്തിൽ ഓടിവന്ന് ആനന്ദിനും അവർക്കും ഇടയിൽ കയറി നിന്നു.

 

അവൾ വല്ലാത്തൊരു വെപ്രാളത്തോടെ അവനെ ഇറുകെ കെട്ടിപ്പിടിച്ചു.

ജാനകിയുടെ ആ സ്പർശനത്തിൽ ആനന്ദിലെ വേട്ടമൃഗം ശാന്തമായി. അവന്റെ മുഖത്തെ കോപം പെട്ടെന്ന് മാഞ്ഞു. പകരം, തന്റെ ആ പഴയ കുസൃതിച്ചിരി അവന്റെ ചുണ്ടുകളിൽ വീണ്ടും വിരിഞ്ഞു.

 

ജാനകിയെ മൃദുവായി അടർത്തിമാറ്റിയ ശേഷം, അവൻ വീണ്ടും തനുവിന് നേരെ തിരിഞ്ഞു. അപ്പോഴും പേടിയും ദേഷ്യവും കാരണം കിതച്ചുനിൽക്കുകയായിരുന്നു അവൾ.

 

“സോറി…”

 

അവളുടെ കണ്ണുകളിലേക്ക് നോക്കി വളരെ മൃദുവായി അവൻ പറഞ്ഞു….

 

യാതൊരു കുറ്റബോധവുമില്ലാത്ത ആ വാക്ക് പറഞ്ഞിട്ട്, അവിടെയൊന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ അവൻ തിരിഞ്ഞു നടന്നു.

 

തനിക്കിഷ്ടമുള്ള ഏതോ പഴയൊരു പാട്ടിന്റെ ഈണം പതിയെ മൂളിക്കൊണ്ട്, കസവുമുണ്ടും മടക്കിക്കുത്തി ആ അമ്പലപ്പറമ്പിലൂടെ അവൻ നടന്നു മറയുന്നത് വരെ അവിടെ ആരും ഒന്നും മിണ്ടിയില്ല.

 

അവൻ കണ്ണിൽ നിന്നും മാഞ്ഞതും തനുവിന്റെ അടക്കിവെച്ച ദേഷ്യം മുഴുവൻ ജാനകിക്ക് നേരെ തിരിഞ്ഞു. ചുവന്ന കണ്ണുകളോടെ, പല്ലിറുമ്മിക്കൊണ്ട് അവൾ ജാനകിയോട് ചോദിച്ചു:

“അവൻ നിന്റെ ആരാടി? എന്ത് അധികാരത്തിലാ അവൻ എന്റെ ദേഹത്ത് തൊട്ടതും, എന്റെ ഫ്രണ്ട്സിനെ പേടിപ്പിച്ചതും?”

 

തനുവിന്റെ ദേഷ്യം കണ്ട് ജാനകി ഒന്നു നെടുവീർപ്പിട്ടു. ശേഷം വളരെ ശാന്തമായി അവളോട് പറയാൻ തുടങ്ങി:

 

“തനു… ആനന്ദേട്ടൻ നീ വിചാരിക്കുന്ന പോലെയല്ല, ഉള്ളിൽ ഭയങ്കര പാവമാ. ജനിച്ചു ഒരു വർഷം തികയുന്നതിന് മുൻപേ ഏട്ടന്റെ അച്ഛനും അമ്മയും ഒരു ആക്സിഡന്റിൽ മരിച്ചുപോയതാ. പിന്നെ ആകെ ഉണ്ടായിരുന്നത് മുത്തശ്ശനും മുത്തശ്ശിയുമാ. അവരാ ഏട്ടനെ പൊന്നുപോലെ വളർത്തി വലുതാക്കിയത്. പക്ഷേ, ഏട്ടന് പതിനെട്ട് വയസ്സ് തികയുന്നതിന് മുൻപ് അവരും പോയി. ഇപ്പോൾ ഈ ലോകത്ത് ഏട്ടൻ തീർത്തും ഒറ്റയ്ക്കാ…”

 

ജാനകി അല്പനേരം നിർത്തി, പിന്നെ തനുവിന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു,

 

“പിന്നെ… ഇന്ന് ഉച്ചയ്ക്ക് എന്റെ മനയുടെ തൊട്ടടുത്ത് നീ മനോഹരമായൊരു വീട് കണ്ടില്ലേ? ആ വലിയ നാലുകെട്ട്… അത് ആനന്ദേട്ടന്റെ വീടാ.”

 

ജാനകി ഇത്രയൊക്കെ പറഞ്ഞിട്ടും തനുവിന്റെ ഉള്ളിൽ അവനോട് ഒരു തരി പോലും സഹതാപം തോന്നിയില്ല. ജനിച്ചുവളർന്ന ചുറ്റുപാടുകളുടെയും സമ്പത്തിന്റെയും അഹങ്കാരം തലയ്ക്ക് പിടിച്ച അവൾക്ക് ആ സത്യങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല.

 

ജാനകി പറഞ്ഞതൊന്നും കേൾക്കാത്ത മട്ടിൽ അവൾ മുഖം തിരിച്ചു. ഇരുട്ടു വീണു തുടങ്ങിയ ആ അമ്പലപ്പറമ്പിൽ നിന്നും ഒന്നും മിണ്ടാതെ അവർ തിരികെ മനയിലേക്ക് നടന്നു.

 

രാത്രി ഭക്ഷണമെല്ലാം കഴിഞ്ഞ് തന്റെ മുറിയിലെത്തിയ തനു ഒന്ന് കുളിച്ച് ഫ്രഷായി.

 

കുളി കഴിഞ്ഞ് നനഞ്ഞ മുടി ടവൽ കൊണ്ട് തോർത്തുന്നതിനിടയിൽ അവൾ അറിയാതെ ആ വലിയ മരജ്ജനാലയ്ക്കടുത്തേക്ക് നടന്നു.

 

പുറത്ത് നല്ല ഇരുട്ടുണ്ട്. അവളുടെ കണ്ണുകൾ ഇരുട്ടിലൂടെ തിരഞ്ഞത് പകൽ കണ്ട ആ വലിയ നാലുകെട്ടിനെയായിരുന്നു. ആ വലിയ തറവാട്ടിൽ മുകൾനിലയിലെ ഒരു മുറിയിൽ മാത്രമേ അപ്പോൾ വെളിച്ചമുണ്ടായിരുന്നുള്ളൂ.

നനഞ്ഞ മുടിയും കോതി ആ വെളിച്ചത്തിലേക്ക് നോക്കി നിൽക്കുമ്പോഴാണ്, പെട്ടെന്ന് ആ മുറിയുടെ ജനാലയ്ക്കരികിലേക്ക് ഒരു രൂപം കടന്നുവന്നത്.

 

വെളിച്ചത്തിന്റെ പശ്ചാത്തലത്തിൽ ആ രൂപം അവൾക്ക് വ്യക്തമായി കാണാമായിരുന്നു. അത് ആനന്ദായിരുന്നു! അവൻ ജനാലയ്ക്കൽ നിന്നു കൊണ്ട് അപ്പുറത്ത് നിൽക്കുന്ന അവളെ നോക്കി കുസൃതിയോടെ ഒന്ന് കൈ വീശി കാണിച്ചു.

 

അവനെ കണ്ട മാത്രയിൽ തന്നെ തനുവിന്റെ സകല നിയന്ത്രണവും പോയി. ദേഷ്യം കൊണ്ട് വിറച്ച അവൾ സർവ്വ ശക്തിയുമെടുത്ത് വലിയ ശബ്ദത്തോടെ ആ ജനൽപ്പാളികൾ വലിച്ചടച്ചു കുറ്റിയിട്ടു.

 

എന്നാൽ, അപ്പുറത്ത് വലിയ ശബ്ദത്തോടെ ജനലടയുന്നത് കണ്ട് നിൽക്കുകയായിരുന്ന ആനന്ദിന് തന്റെ ചിരിയടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

 

അവന്റെ ചുണ്ടിൽ ആ കള്ളച്ചിരി വീണ്ടും വിരിഞ്ഞു. അവൻ ജനലരികിൽ നിന്നും മാറി മുറിയിലെ തന്റെ ചെറിയ മേശയ്ക്കരികിലേക്ക് നടന്നു.

 

എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിന് മുൻപ് ഡയറി എഴുതുന്ന ശീലം അവനുണ്ടായിരുന്നു.

 

മേശപ്പുറത്തിരുന്ന ആ ഡയറി തുറന്ന് അവൻ പേന കയ്യിലെടുത്തു.

 

പക്ഷേ, അന്ന് ആ താളുകളിൽ എന്തെഴുതണം എന്നവന് അറിയില്ലായിരുന്നു. ഇന്ന് പകൽ മുഴുവൻ കണ്ട ആ കുറുമ്പിയുടെ ദേഷ്യം പിടിച്ച മുഖം മാത്രമായിരുന്നു അവന്റെ മനസ്സിൽ നിറയെ.

 

വെറുപ്പും അഹങ്കാരവും നിറഞ്ഞ അവളുടെ കണ്ണുകൾ ഓർക്കുംതോറും അവന്റെ ഉള്ളിൽ പ്രണയമെന്ന വലിയൊരു കൊടുങ്കാറ്റ് പതിയെ രൂപപ്പെടാൻ തുടങ്ങി…..

 

ഒരിക്കലും സ്വന്തമാകില്ലെന്നറിഞ്ഞിട്ടും ആഗ്രഹിച്ചുപോകുന്ന വല്ലാത്തൊരു പ്രണയം! ആ ചിന്തകളുടെ മാസ്മരികതയിൽ അവന്റെ വിരലുകളിലെ പിടി അയഞ്ഞു, കയ്യിൽ നിന്നും പേന താഴേക്ക് വീണു. ഡയറിത്താളുകൾ ശൂന്യമായി കിടന്നെങ്കിലും, ഹൃദയത്തിൽ പ്രണയത്തിന്റെ പുതിയൊരേട് തുന്നിച്ചേർത്ത്, ചുണ്ടിലൊരു പുഞ്ചിരിയോടെ അവൻ ആ രാത്രിയിലെ സുഖനിദ്രയിലേക്ക് വഴുതിവീണു…

 

 

******************

 

 

പിറ്റേന്ന് രാവിലെ. ഗ്രാമത്തിലേക്ക് വെളിച്ചം വീണുതുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ.

 

പതിവ് തെറ്റിക്കാതെ ജോഗിങ്ങിനായി ട്രാക്ക് സ്യൂട്ടും ഷൂസുമണിഞ്ഞ് തനു മുറ്റത്തേക്കിറങ്ങി.

 

ചെറിയൊരു മഞ്ഞുള്ള ആ പ്രഭാതത്തിൽ ഗേറ്റിന് പുറത്തേക്ക് നടക്കാൻ തുടങ്ങുമ്പോഴാണ് അവളുടെ കണ്ണുകൾ യാദൃശ്ചികമായി ആ വലിയ നാലുകെട്ടിന്റെ മുറ്റത്തേക്ക് നീണ്ടത്.

 

അവിടെ വെളുത്ത ബനിയനും കാവി മുണ്ടുമുടുത്ത് അലസമായി പല്ലുതേച്ചുകൊണ്ട് നിൽപ്പുണ്ടായിരുന്നു ആനന്ദ്. എന്നാൽ തനുവിന്റെ നോട്ടം അവനിൽ മാത്രമായിരുന്നില്ല ഉടക്കിയത്. അവനോടൊപ്പം എന്തൊക്കെയോ തമാശകൾ പറഞ്ഞ് ചിരിച്ചും കളിച്ചും കൊഞ്ചിക്കുഴഞ്ഞ് നിൽക്കുന്ന ജാനകിയെ കണ്ടതും അവളുടെ നെറ്റി ചുളിഞ്ഞു.

 

എന്തുകൊണ്ടോ ആ കാഴ്ച കണ്ടപ്പോൾ തനുവിന് അടക്കാനാവാത്ത ദേഷ്യമാണ് വന്നത്.

 

താൻ ഇത്രത്തോളം വെറുക്കുന്ന, തന്നെ അപമാനിച്ച ഒരാളോട് തന്റെ ഏറ്റവും അടുത്ത കൂട്ടുകാരി ഇത്ര അടുപ്പം കാണിക്കുന്നത് കണ്ടിട്ടാണോ, അതോ മറ്റെന്തെങ്കിലും കാരണമാണോ എന്ന് അവൾക്കറിയില്ലായിരുന്നു.

 

ദേഷ്യം കൊണ്ട് പല്ലിറുമ്മി, മുഖം വെട്ടിത്തിരിച്ച് അവൾ വേഗത്തിൽ ഗേറ്റുകടന്ന് പുറത്തേക്ക് ഓടാൻ തുടങ്ങി.

 

ഗ്രാമവഴികളിലൂടെയുള്ള ഓട്ടം. തണുത്ത കാറ്റും, പച്ചപ്പും, നാട്ടിൻപുറത്തിന്റെ ആ പ്രഭാതഭംഗിയുമെല്ലാം കണ്ടും ആസ്വദിച്ചും അവളങ്ങനെ കുറച്ചുദൂരം ഓടി. ദേഷ്യമൊക്കെ മാറി മനസ്സ് ശാന്തമായപ്പോൾ അവൾ തിരികെ മന ലക്ഷ്യമാക്കി ഓടാൻ തുടങ്ങി.

 

എന്നാൽ പാടവരമ്പിനോട് ചേർന്നുള്ള വഴിയിലൂടെ ഓടിവരികയായിരുന്ന അവൾ പെട്ടെന്ന് ബ്രേക്കിട്ടത് പോലെ നിന്നുപോയി. ദേ… തൊട്ടുമുന്നിൽ കൈകൾ രണ്ടും മാറിൽ പിണച്ചുവെച്ച്, ചുണ്ടിൽ ആ സ്ഥിരം കള്ളച്ചിരിയുമായി നിൽക്കുന്നു നമ്മുടെ നായകൻ ആനന്ദ്!

 

വഴിയിൽ തീരെ പ്രതീക്ഷിക്കാതെ അവനെ മുന്നിൽ കണ്ടപ്പോൾ തനു ശരിക്കും ഒന്നമ്പരന്നു. എങ്കിലും ആ ഞെട്ടൽ പുറത്തുകാണിക്കാതെ, അവന് യാതൊരു വിലയും കൊടുക്കാത്ത മട്ടിൽ മുഖം വെട്ടിത്തിരിച്ച് അവൾ ഓട്ടം തുടർന്നു.

 

അവനെ വകവെക്കാതെ വേഗത്തിൽ കടന്നുപോകാൻ ശ്രമിക്കുന്നതിനിടയിലാണ് ആ അപകടം പിണഞ്ഞത്.

 

ഇന്നലെ പെയ്ത മഴയുടെ ബാക്കിയായി വരമ്പിലെ മണ്ണിൽ നല്ല വഴുവഴുപ്പുണ്ടായിരുന്നു. അവനെ മൈൻഡ് ചെയ്യാതിരിക്കാനുള്ള തത്രപ്പാടിൽ അവളുടെ കാലുകൾ കൃത്യമായി ചെന്നുവീണത് ആ ചെളിനിറഞ്ഞ വഴുവഴുപ്പിലേക്കാണ്.

 

തെന്നിമാറിയ കാലുകൾക്ക് ബാലൻസ് കിട്ടാതെ വന്നതും കാറ്റ് പോയ ബലൂൺ പോലെ തനു താഴേക്ക് പതിച്ചു.

 

“അമ്മേ…!” എന്നൊരു വലിയ അലർച്ചയോടെ, കൈകാലുകളിട്ടടിച്ച് അവൾ നേരെ ചെന്ന് വീണത് താഴെ വെള്ളവും ചെളിയും കെട്ടിക്കിടക്കുന്ന ആ പാടത്തേക്കാണ്!

 

നല്ല കിടിലൻ ഒരു വീഴ്ച!

അവൾപെട്ടെന്ന് തന്നെ എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷേ ആ വഴുവഴുപ്പിൽ ചേറിൽ കാൽ ഉറയ്ക്കുന്നുണ്ടായിരുന്നില്ല. വീണ്ടും വീഴാൻ പോയതും, മുന്നിലേക്ക് നീണ്ടുവന്ന ഒരു വലിയ കൈപ്പത്തി അവൾ കണ്ടു.

 

അവൻ അവൾക്കായി കൈ നീട്ടി നിൽക്കുകയായിരുന്നു!

 

അവന്റെ ആ സഹായം വകവെക്കാതെ, മുഖം വെട്ടിത്തിരിച്ച് അവൾ സ്വന്തമായി എഴുന്നേൽക്കാൻ ഒന്നുകൂടി ശ്രമിച്ചു നോക്കി. പക്ഷേ ഫലമുണ്ടായില്ല, ചെളിയിൽ വീണ്ടും വഴുതി അവൾ മുട്ടുകുത്തി വീണു.

 

ഇനി സ്വന്തമായി എഴുന്നേൽക്കാൻ കഴിയില്ലെന്ന് തീർത്തും ബോധ്യമായതോടെ, അവളുടെ ഈഗോ അല്പമൊന്ന് താഴ്ന്നു. മനസ്സില്ലാമനസ്സോടെ, അനിഷ്ടം മുഴുവൻ മുഖത്ത് കാണിച്ച് അവൾ ആനന്ദിന്റെ കയ്യിൽ പിടിച്ചു.

 

അവൻ ഒറ്റവലിക്ക് അവൻ അവളെ വരമ്പിലേക്ക് കയറ്റി നിർത്തി. വസ്ത്രം മുഴുവൻ ചെളിയിൽ കുളിച്ച് നിൽക്കുകയായിരുന്നു തനു. ദേഹത്ത് പറ്റിപ്പിടിച്ച ആ ചെളിയുടെ രൂക്ഷഗന്ധം മൂക്കിലടിച്ചതും അവൾക്ക് വല്ലാത്തൊരു അറപ്പ് തോന്നി.

 

അവൾ ദേഷ്യത്തോടെ മുഖമുയർത്തി നോക്കിയപ്പോൾ കണ്ടത്, ചുണ്ടുകൾ കടിച്ചുപിടിച്ച് ചിരി അടക്കാൻ പാടുപെടുന്ന ആനന്ദിനെയാണ്!

 

തന്നെ നോക്കിയുള്ള അവന്റെ ആ ചിരി കണ്ടതും തനുവിന്റെ സമനില തെറ്റി. പിന്നെ ഒന്നും ആലോചിച്ചില്ല, സർവ്വ ശക്തിയുമെടുത്ത് അവൾ ആനന്ദിന്റെ നെഞ്ചിൽ ആഞ്ഞൊന്നു തള്ളി. തീരെ പ്രതീക്ഷിക്കാതിരുന്ന ആ തള്ളലിൽ, അവനും ബാലൻസ് തെറ്റി നേരെ പോയി വീണത് അവൾ കിടന്നിരുന്ന അതേ ചെളിക്കുണ്ടിലേക്കാണ്!

 

കൈകാലുകൾ വിടർത്തി ചെളിയിൽ വീണുകിടക്കുന്ന ആനന്ദിനെ കണ്ട്, ഇതുവരെ അനുഭവിച്ച അപമാനമെല്ലാം മറന്ന് തനു ഉറക്കെ ഉറക്കെ പൊട്ടിച്ചിരിച്ചു. വരമ്പിൽ അവളുടെ ആ ചിരി മുഴങ്ങിക്കേട്ടു.

 

ചെളിവെള്ളത്തിൽ നിന്നും മുഖം തുടച്ചുക്കൊണ്ട് എഴുന്നേറ്റ ആനന്ദിന്റെ കണ്ണുകളിൽ അപ്പോൾ വല്ലാത്തൊരു ദേഷ്യമുണ്ടായിരുന്നു. തന്നെ നോക്കി പൊട്ടിച്ചിരിക്കുന്ന അവളെ നോക്കിയപ്പോൾ അവന്റെ മനസ്സിൽ ആ നിമിഷം ഒരൊറ്റ പേര് മാത്രമേ അവൾക്കായി ഉയർന്നുവന്നുള്ളൂ… “പൂറി…!”

Leave a Comment

Your email address will not be published. Required fields are marked *