ഹോം ← മുൻ ഭാഗങ്ങൾ

ശ്യാമയും സുധിയും 1

മാനേജർ സുന്ദരന്റെ ഓഫീസ് റൂമിൽ ഇരിക്കുകയായിരുന്നു ശ്യാമ. അപ്പോഴും ശ്യാമയുടെ മനസ്സ് രാവിലെ നടന്ന അപകടത്തെ കുറിച്ചാണ്. താൻ കാരണം അയാൾക്ക് എന്തെങ്കിലും പറ്റിയിട്ടുണ്ടാകുമോ എന്നതായിരുന്നു അവളുടെ ചിന്ത.

അയാൾ ആരെന്നോ എന്തെന്നോ ഒന്നും അറിയില്ല. അയാൾ തന്നെ കണ്ടു കാണുമോ എന്നും അറിയില്ല. അയാളെ ആരൊക്കെയോ ചേർന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോയിരുന്നു. ഇവിടെ നിന്നും ഇറങ്ങിയിട്ട് വേണം ഹോസ്പിറ്റലിൽ പോയി അയാളെ ഒന്ന് കാണാൻ.

വലിയ പരിക്ക് ഒന്നും ഇല്ലെങ്കിൽ ഒരു സോറി പറയണം. അല്ലെങ്കിൽ തനിക്കു മനഃസമാധാനം കിട്ടില്ല.

അതിന് ഈ മാനേജർ സാർ ഒന്ന് വിട്ടിട്ടു വേണ്ടേ പോകാൻ.

 

“സാർ ഞാൻ.. എനിക്ക് അത്യാവശ്യം ഒന്ന് പുറത്തേക്ക് പോകാൻ ഉണ്ടായിരുന്നു. ഞാൻ നാളെ നേരത്തെ വന്നോളാം” ശ്യാമ മാനേജർ സുന്ദരനോട് പറഞ്ഞു. സുന്ദരൻ എന്നത് മാനേജറുടെ പേര് ആണ്.

 

“അതേ ശ്യാമേ… ഞാൻ ശ്യാമയെ വിളിപ്പിച്ചത് ഒരു കാര്യം പറയാൻ ആണ്. അത് ശ്യാമയ്ക്ക് വിഷമം ഉണ്ടാക്കുന്നതാണ്.. അതാണ് പറയാൻ എനിക്ക് ഒരു വിഷമം.”

 

“എന്താണ് സാർ പ്രശ്നം.. എന്ത് വിഷമം ഉണ്ടാക്കുന്നതാണ് സാർ… എന്റെ അമ്മയ്ക്ക് എന്തെങ്കിലും പറ്റിയോ സാർ..”

 

“അതൊന്നും അല്ല. ഈ സ്കൂളും ഇവിടെയുള്ള മറ്റു സ്ഥാപനങ്ങളും എല്ലാം വലിയ പറമ്പ് കാരുടെ ആണ് എന്നറിയാലോ ശ്യാമയ്ക്ക്.? ഞാൻ വെറും മേനേജർ മാത്രം. അവര് പറയുന്നത് മാനേജ് ചെയ്യുന്ന മാനേജർ. ”

 

“സാർ കാര്യം എന്താണെങ്കിലും പറയു ഇങ്ങനെ ടെൻഷൻ ആക്കാതെ.”

 

“തുറന്നു പറയാലോ.. ശ്യാമേ.. ഇവിടെ ശ്യാമയുടെ സ്ഥാനത്ത് പുതിയ ഒരാൾ ചാർജ് എടുക്കാൻ വരുന്നുണ്ട്. അതുവരെയേ ശ്യാമയ്ക്ക് ഇവിടെ ജോലി ഉണ്ടാവൂ. അയാൾ ഇന്നോ നാളെയോ വരാൻ സാധ്യത ഉണ്ട്.”

 

“സാർ… അപ്പോൾ ഞാൻ… ഞാൻ ഇനി എന്ത് ചെയ്യും സാർ.? ”

 

“അതിപ്പോൾ ഞാൻ എന്താ പറയുക.. ഞാൻ ഒന്ന് സംസാരിച്ചു നോക്കാം.. എന്നേ പറയാൻ പറ്റു. അല്ലങ്കിൽ ശ്യാമ തന്നെ മുതലാളിമാരെ പോയി കണ്ടു നോക്ക്. കാര്യം പറഞ്ഞാൽ ചിലപ്പോൾ അവരുടെ മനസ്സ് മാറിയാലോ ”

 

“സാർ ഞാൻ പറഞ്ഞാൽ… അവർ സമ്മതിക്കുമോ? ഈ ജോലി ഇല്ലെങ്കിൽ എന്റെ വീട്ടിലെ കാര്യങ്ങൾ ആകെ കുഴയും. വീട്ടു ചിലവ് , അമ്മയുടെ ചികിത്സ, കടം, എല്ലാം ആകെ തെറ്റും..”

 

“എന്നാൽ മറ്റൊരു കാര്യം ഞാൻ മുൻപ് സൂചിപ്പിച്ചിരുന്നു.. അന്ന് അത് ശ്യാമ കേട്ടില്ല. അത് ഒന്ന് നോക്കിയാലോ? ശ്യാമക്ക് ഇഷ്ട്ടപെട്ടാൽ മാത്രം മതി. എന്ത് പറയുന്നു. ”

 

“അത് വേണ്ട സാർ . ഞാൻ മുതലാളിയെ പോയി കണ്ടു നോക്കാം. അതിന് മുൻപ് എനിക്ക് ഹോസ്പിറ്റലിൽ വരെ ഒന്ന് പോകണം. ഞാൻ പോയിക്കോട്ടെ സാർ” ”

 

“എന്ത് പറ്റി. ? ശ്യാമയ്ക്ക് എന്തെങ്കിലും അസുഖം? അതോ അമ്മയ്ക്ക് വീണ്ടും..?” ”

 

“അല്ല സാർ . അതൊന്നും അല്ല. എന്റെ ഒരു സുഹൃത്തിനു ഒരു ആക്സിഡന്റ് ഉണ്ടായെന്നു അറിഞ്ഞു ഒന്ന് പോയി കാണണം. ”

 

“അണോ? എന്നാൽ ശരി.. ശ്യാമ പോയിക്കൊള്ളു. ഞാൻ പറഞ്ഞ കാര്യം മറക്കണ്ട. അതു പോലെ മറ്റേ കാര്യവും. മനസ്സിൽ ഉണ്ടായാൽ മതി.”

 

ശ്യാമ വേഗം ഓഫീസിൽ നിന്നും ഇറങ്ങി. അതുവഴി വന്ന ഓട്ടോയ്ക്ക് കൈ നീട്ടി. ഓട്ടോ നിർത്തിയപ്പോൾ അതിൽ കയറി. നേരെ ഹോസ്പിറ്റലിലേക്ക് പോയി. അവളുടെ ഉള്ളിൽ രാവിലെ ഉണ്ടായ കാര്യം തെളിഞ്ഞു വന്നു.

 

രാവിലെ ഓഫീസിൽ പോകുമ്പോൾ നേരം വൈകിയിരുന്നു. അമ്മയ്ക്ക് അസുഖം ആയത് കൊണ്ട് പലപ്പോഴും നേരം വൈകാറുണ്ട്. അതിന്റെ പേരിൽ ശകാരം കേൾക്കാറും ഉണ്ട്. അങ്ങനെ വൈകിയ സമയം ഒരു ഓട്ടോ പോലും കിട്ടാതായപ്പോൾ.. വേഗം എത്താൻ കുറുക്ക് വഴി കുടയും ചൂടി ഓടിയതാ. ഞാൻ ശ്രദ്ധിക്കാതെ ഓടി റോഡിൽ കയറിയപ്പോൾ അതുവഴി വന്ന ബൈക്കുകാരൻ തന്നെ ഇടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ചു. നേരെ മറ്റൊരു വണ്ടിയിൽ തട്ടി മറിഞ്ഞു വീണു. കണ്ടപ്പോൾ തന്നെ അറിയാം നല്ല പരിക്ക് കാണും എന്ന്.

 

അയാൾ ഹെൽമെറ്റ്‌ വെച്ചത് കൊണ്ട് മിന്നായം പോലെയേ അയാളുടെ കണ്ണുകൾ മാത്രം കണ്ടിരുന്നുള്ളൂ.. അവിടെ കൂടിയ ആരൊക്കെയോ എടുത്ത് അയാളെ ഹോസ്പിറ്റലിൽ കൊണ്ട് ചെന്നു. അയാൾക്ക് ഒന്നും പറ്റി കാണരുതേ അതിന്റെ പാപം തന്റെ തലയിൽ ആകരുതേ ശ്യാമ മനസുരുകി പ്രാർത്ഥിച്ചു.

 

അവൾ ഹോസ്പിറ്റലിൽ എത്തി അന്വേഷിച്ചു. വലതു കൈക്ക് പൊട്ടൽ ഉണ്ടെന്നും ചിലപ്പോൾ ഓപ്പറേഷൻ വേണ്ടി വരുമെന്നും കുറേ നാൾ റസ്റ്റ്‌ എടുക്കേണ്ടി വരും എന്നും അറിഞ്ഞു. അതുപോലെ കാലിനും പരിക്കുണ്ട് പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ് എന്നുകൂടെ അറിഞ്ഞു.

 

ശ്യാമയ്ക്ക് അത് വലിയ സങ്കടം ആയി. കാരണം ഇത് പോലീസ് കേസ് ആയിരിക്കുകയാണ്. ആ സമയം അത് കണ്ടവർ ആരെങ്കിലും തന്റെ പേര് പറഞ്ഞാൽ താനും കുടുങ്ങും. ഒന്നുമില്ലെങ്കിലും പോലിസ് സ്റ്റേഷൻ കയറി ഇറങ്ങേണ്ടി വരും. ഈ അവസ്ഥയിൽ ഇനി അതിന് കൂടെ വയ്യ. ഇപ്പോൾ ജോലി കൂടെ നഷ്ട്ടപ്പെടും എന്ന അവസ്ഥയിൽ ആണ്.

 

പുതുതായി വരുന്ന ആളെ കണ്ട് സങ്കടം പറഞ്ഞു . അയാളോട് ജോലി വേണ്ടന്ന് പറഞ്ഞു തിരിച്ചു പോകാൻ അപേക്ഷിച്ചു നോക്കാം എന്ന് ചിന്തിച്ചിരിക്കുകയാണ്. അതിനിടയിൽ ആണ് ഇങ്ങനെ ഒരു കാര്യം കൂടെ.

 

ശ്യാമ അയാളെ കാണാനായി നടന്നു. ജനറൽ വാർഡിൽ ആണ് അയാൾ കിടക്കുന്നത് എന്നാണ് അറിഞ്ഞത്. അങ്ങനെ അവിടെയുള്ള ഒരു സിസ്റ്ററോട് ചോദിച്ചപ്പോൾ അവർ പറഞ്ഞു.

 

“നിങ്ങൾ അയാളുടെ ആരാണ്. ഭാര്യ ആണോ? ആരൊക്കെയോ ചേർന്ന് ഇവിടെ കൊണ്ട് ചെന്നാക്കിയ ശേഷം കടന്നു കളഞ്ഞു..”

 

“അയ്യോ അല്ല ഞാൻ അയാളുടെ ആരും അല്ല. അപകടം നടക്കുമ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു. അതുകൊണ്ട് അന്വേഷിച്ചു വന്നതാ..”

 

” നിങ്ങൾ അയാളെ അന്വേഷിച്ചു വന്ന സ്ഥിതിക്ക് ഓപ്പറേഷൻ നടത്താൻ ഉള്ള സമ്മത പത്രത്തിൽ ഒപ്പ് ഇട്ട് തന്നിട്ട് പോയാൽ മതി. പിന്നെ ഇത് പോലീസ് കേസ് ആയിട്ടുണ്ട്. ഇവിടെ ആര് അന്വേഷിച്ചു വന്നാലും പോലീസിൽ അറിയിക്കണം എന്ന് പറഞ്ഞാണ് അവർ പോയത്. അതുകൊണ്ട് ഞങ്ങൾക്ക് ഇത് പോലീസിൽ അറിയിക്കാതെ വേറെ വഴിയില്ല. നിങ്ങളുടെ പേരും അഡ്രസ്സും മറ്റു ഡീറ്റെയിൽസും എല്ലാം എഴുതി തരണം.”

 

അന്വേഷിച്ചു പോകാൻ തോന്നിയ സമയത്തെ ശ്യാമ ശപിച്ചു.

 

ഏത് നശിച്ച നേരത്ത് ആണാവോ ഇങ്ങോട്ട് വരാൻ തോന്നിയത്. ഇന്ന് ആരെ കണി കണ്ടാണ് എഴുന്നേറ്റത്.

 

സിസ്റ്റർ കൊടുത്ത പേപ്പറിൽ ശ്യാമ പേരും അഡ്ഡ്രസും എഴുതി കൊടുത്തു. അതോടൊപ്പം അവർ കൊടുത്ത മറ്റൊരു പേപ്പറിൽ അവൾ പേര് എഴുതി ഒപ്പ് ഇട്ടു. അത് എന്താണെന്ന് ശ്യാമ നോക്കിയത് പോലും ഇല്ല. ആ സമയം ഉണ്ടായ ദേഷ്യത്തിലും സങ്കടത്തിലും ടെൻഷനിലും അവൾ ഒന്നും നോക്കാതെ ഒപ്പ് ഇട്ട് കൊടുത്തു പോയതാണ്.

 

ഓപറേഷൻ സമ്മത പത്രത്തിൽ ഭാര്യയുടെ കോളത്തിൽ ആണ് ശ്യാമ ഒപ്പ് ഇട്ടത്. ആ പേപ്പറിലെ അയാളുടെ പേര് അവൾ നോക്കിയിരുന്നു. അവൾ ഒന്ന് ഞെട്ടി. ‘സുധി’ അതായിരുന്നു അയാളുടെ പേര്. ആ പേര് കണ്ടപ്പോൾ പിന്നെ ഒന്നും വായിക്കാൻ കഴിഞ്ഞില്ല. കണ്ണ് നിറഞ്ഞു മൂടിയിരുന്നു.

 

ശ്യാമ അവിടെ നിന്നും ഇറങ്ങി നടന്നു. ബസ് സ്റ്റോപ്പിൽ എത്തിയതും ബസ്സിൽ കയറിയതും ടിക്കറ്റ് എടുത്തതും ഇറങ്ങി നടന്നു വീട്ടിൽ എത്തിയതും.. ഒന്നും തന്റെ അറിവോടെ അല്ല എന്ന പോലെ ആണ് ശ്യാമയിൽ ആ സമയം ഉണ്ടായിരുന്നത്.

 

വീട്ടിൽ എത്തി വാതിൽ തുറന്നു അകത്തു കയറി വാതിൽ ചാരുക പോലും ചെയ്യാതെ അകത്തു കിടക്കുന്ന അമ്മയെ നോക്കാതെ അവൾ നടന്നു പോയത് നേരെ ബെഡ്‌റൂമിൽ ഉള്ള ബാത്‌റൂമിൽ ആയിരുന്നു. ബാത്‌റൂമിന്റെ വാതിൽ പോലും ശരിക്കും ചാരാതെ ഉടുത്തിരുന്ന സാരി അഴിച്ചു നിലത്ത് ഇട്ട് അവൾ ഷവർ തുറന്ന് അതിന്റെ അടിയിൽ നിന്നു.

 

കുറേ സമയം അങ്ങനെ നിന്നപ്പോഴാണ് ശ്യാമയ്ക്ക് സുബോധം ഉണ്ടായത്. അവൾ ഷവർ പൂട്ടിയ ശേഷം വാതിലിലേക്ക് നോക്കി. വാതിൽ തുറന്നു കിടക്കുന്നു. അവൾ ഓടി ചെന്ന് വാതിൽ അടച്ചു കുറ്റിയിട്ടു. സ്വന്തം ശരീരത്തിലേക്ക് നോക്കി. സാരിയും ബ്ലൗസും പാവാടയും ഇല്ലാതെ വെറും ഷഡ്ഢിയും ബ്രായും മാത്രമിട്ടാണ് താൻ നിൽക്കുന്നത് എന്ന തിരിച്ചറിവ് അവൾക്ക് ഉണ്ടായി.

 

സാരിയും ബ്ലൗസും പാവാടയും നിലത്ത് വീണു കിടക്കുന്നു. ആരെങ്കിലും കയറി വന്നിരുന്നെങ്കിൽ തന്റെ മാനം കൂടെ പോയേനെ. ഇനി ആകെ ബാക്കി ഉള്ളത് മാനം മാത്രമാണ്. വീടിന്റെ ആധാരം പോലും പണയത്തിൽ ആണ്. ഇപ്പോഴിതാ ജോലിയും പോകാറായി കിടക്കുന്നു. കൂടെ ഒരു കേസും.

 

ശ്യാമയ്ക്ക് സങ്കടം വന്നു അവൾ പൊട്ടി കരഞ്ഞു. അപ്പോഴാണ് ആ പേര് അവൾക്ക് ഓർമ്മ വന്നത്. ‘സുധി ‘ തനിക്കു എല്ലാം എല്ലാം ആയിരുന്ന ആളുടെ പേരും സുധി എന്നായിരുന്നു.

 

അവൾ വേഗം കുളിച്ചു വേഷം മാറി വന്നു. നേരെ അമ്മ കിടക്കുന്ന മുറിയിലേക്ക് പോയി.

 

“മോൾ ഇന്ന് നേരത്തെ വന്നോ? ” ശ്യാമയെ കണ്ട ഉടനെ അമ്മ ചോദിച്ചു.

 

” ആ ഇന്ന് കുറച്ചു നേരത്തെ വന്നു. അമ്മ മരുന്ന് കഴിച്ചാരുന്നോ? അതോ മറന്നോ? ”

 

“ഇല്ല മോളെ ഞാൻ മറന്നൊന്നും ഇല്ല. ഞാൻ കഴിച്ചു. മോളെ നാളായല്ലേ ഡോക്ടറെ കാണേണ്ടത്? മോള് ടോക്കൺ എടുത്തിരുന്നോ?”

 

“ഇല്ല അമ്മേ ഞാൻ മറന്നു പോയി. ഞാൻ ഇപ്പോൾ വിളിച്ചു ബുക്ക്‌ ചെയ്യാം. ”

 

ശ്യാമ ഫോൺ എടുക്കാൻ തന്റെ റൂമിലേക്ക് പോയി. അപ്പോൾ ശ്യാമയുടെ ഫോണിൽ നിന്നും ബെൽ അടിക്കുന്നുണ്ടായിരുന്നു.

 

ശ്യാമ വേഗം ഫോൺ എടുത്തു.

 

“ഹലോ ഇത് ശ്യാമ അല്ലേ…? സുധിയുടെ ഭാര്യ?”

 

“അതേ ഇതാരാണ്?”

 

“ഇത് പോലീസ് സ്റ്റേഷനിൽ നിന്നാണ് വിളിക്കുന്നത്. നിങ്ങൾ നാളെ സ്റ്റേഷൻ വരെ ഒന്ന് വരണം. ഞങ്ങൾ ഹോസ്പിറ്റലിൽ പോയിരുന്നു. അപ്പോഴാണ് അറിഞ്ഞത് സുധിയുടെ ഭാര്യ വന്നിരുന്നു ഓപ്പറേഷൻ നടത്താൻ ഉള്ള പേപ്പർ ഒപ്പിട്ടത് സുധിയുടെ ഭാര്യ ആണെന്ന്. നിങ്ങൾ അപകടം നടക്കുമ്പോൾ അവിടെ ഉണ്ടായിരുന്നു എന്ന് ഹോസ്പിറ്റലിൽ പറഞ്ഞെന്നും. അവിടെ നിന്നാണ് നിങ്ങളുടെ അഡ്രെസ്സും ഫോൺ നമ്പറും കിട്ടിയത്. നിങ്ങൾ എന്തെങ്കിലും ആവശ്യത്തിന് വീട്ടിൽ പോയതായിരിക്കും എന്നാണ് അവർ പറഞ്ഞത്”

 

അത് കൂടെ കേട്ടതോടെ ശ്യാമ തല കറങ്ങി വീണുപോയി.

 

ശ്യാമ കുറച്ചു സമയം അങ്ങനെ കിടന്നു. ഇനി എന്ത് ചെയ്യും. താൻ വലിയ മണ്ടത്തരം ആണ് കാണിച്ചത്. ആ സമയം ഒന്നും ആലോച്ചിക്കാതെ അഡ്രസ്സും ഫോൺ നമ്പറും കൊടുത്തു എന്ന് മാത്രം അല്ല അവർ കാണിച്ചു തന്ന പേപ്പറിൽ ഒപ്പ് ഇട്ട് കൊടുക്കുകയും ചെയ്തു. അത് പക്ഷെ അയാളുടെ ഭാര്യ ആണെന്നോ അത് ഓപറേഷൻ നടത്താൻ ഉള്ള പേപ്പർ ആണെന്നോ താൻ നോക്കിയില്ല. ഇപ്പോൾ താൻ ഏതോ സുധിയുടെ ഭാര്യ ആയിരിക്കുന്നു. അത് പോലീസിൽ സമ്മതിക്കുകയും ചെയ്തു. ഇന്നത്തെ ദിവസം കാരണം ഇനി എന്തൊക്കെ അനുഭവിക്കണം ആവോ.

 

ശ്യാമ എഴുനേറ്റ് ഫോൺ എടുത്തു ഹോസ്പിറ്റലിൽ വിളിച്ചു അമ്മയെ കാണിക്കാൻ ഉള്ള ഡോക്ടറുടെ ടോക്കൺ ബുക്ക്‌ ചെയ്തു.

 

ഇനി നാളെ അമ്മയെ കൂട്ടി ഹോസ്പിറ്റലിൽ പോകണം. പോലീസ് സ്റ്റേഷനിൽ പോകണം . അവരോട് ഇനി എങ്ങനെ സത്യം പറയും. തനിക്കു ഇതിൽ ഒരു ബന്ധവും ഇല്ല എന്ന് ഇനി എങ്ങനെ പറയും. അങ്ങനെ എങ്കിൽ അവിടെ ഒപ്പ് ഇട്ട് കൊടുത്തതും അഡ്ഡ്രസ്സും ഫോൺ നമ്പറും കൊടുത്തത് എന്തിന് എന്ന് ചോദിച്ചാൽ ഞാൻ എന്ത് പറയും. ‘ സുധി’ അത് തന്റെ ഭർത്താവിന്റെ പേര് തന്നെയാണ്. പക്ഷെ അപകടത്തിൽ പെട്ടത് തന്റെ ഭർത്താവ് അല്ല..

ഇതൊക്കെ എങ്ങനെ ബോധ്യപെടുത്തും.

 

അവൾ നേരെ അമ്മയുടെ അടുത്ത് പോയി. അമ്മയോട് നടന്നത് മുഴുവനും പറഞ്ഞലോ എന്ന് അവൾക്ക് തോന്നി. പക്ഷെ പറഞ്ഞാൽ അമ്മയും വേദനിക്കും. ഈ അവസ്ഥയിൽ അമ്മയ്ക്ക് അത് താങ്ങാൻ പറ്റിയെന്നു വരില്ല. എന്റെ തെറ്റാ എല്ലാം.. ഒരുപക്ഷെ അയാൾക്ക് അങ്ങനെ ഒരു അപകടം സംഭവിക്കാൻ കാരണവും ഞാൻ തന്നെയാണ്.

 

നാളെ ആദ്യം അമ്മയെ കൊണ്ട് ഹോസ്പിറ്റലിൽ പോകാം. അമ്മയെ കാണിച്ച ശേഷം അയാളെ കാണാൻ പോകാം. അയാൾക്ക് തന്നെ മനസ്സിലായില്ലെങ്കിൽ അയാളോട് കാര്യം പറഞ്ഞു നോക്കാം. അപകടം നടന്നപ്പോൾ താൻ അവിടെ ഉണ്ടായിരുന്നെന്നും. അതുകൊണ്ട് ഒന്ന് കാണാൻ വന്നതാണെന്നും. സിസ്റ്റർ നിർബന്ധിച്ചപ്പോൾ ഒപ്പ് ഇട്ട് കൊടുത്തു പോയതാണെന്നും. തന്നെ ഇതിൽ നിന്നും ഒഴിവാക്കി തരണം എന്നും പറഞ്ഞു നോക്കാം. അയാൾ നല്ലവൻ ആണെങ്കിൽ

 

അങ്ങനെ പിറ്റേന്ന് ശ്യാമ അമ്മയേയും കൂട്ടി ഹോസ്പിറ്റലിൽ എത്തി. ഡോക്ടറെ കാണാൻ ഒരുപാട് ആളുകൾ ഉണ്ടായിരുന്നു

 

“അമ്മേ ഒരുപാട് ആളുകൾ ഉണ്ടല്ലോ? അമ്മ ഇവിടെ ഇരിക്കാമോ? ഞാൻ സിസ്റ്ററെ കണ്ടിട്ട് വരാം.”

 

“ശരി മോളെ. മോള് പോയിട്ട് വാ ഞാൻ ഇവിടെ ഇരിക്കാം. മോള് വേഗം വന്നാൽ മതി.”

 

ശ്യാമ വേഗം നടന്നു. ഇന്നലെ സംസാരിച്ച സിസ്റ്ററെ കണ്ടു സംസാരിച്ച സിസ്റ്ററെ കണ്ടു രണ്ടു പറയണം. എന്ന് കരുതിയാണ് ശ്യാമ പോയത്. ആ സിസ്റ്ററെ കണ്ടപ്പോൾ ശ്യാമ ചോദിച്ചു.

 

“സിസ്റ്ററെ എന്നോട് ഈ ചതി വേണ്ടായിരുന്നു. ഞാൻ എന്ത് ചെയ്തിട്ടാ എന്നോട് ഇങ്ങനെ കാണിച്ചത്”

 

“നിങ്ങൾ എന്താ പറയുന്നത്? ഞാൻ എന്ത് ചെയ്തു.?”

 

“സിസ്റ്റർ പറഞ്ഞിട്ടല്ലേ ഞാൻ അഡ്ഡ്രസ് എഴുതി തന്നത്. അതും പോരാഞ്ഞിട്ട് എന്നോട് ഒപ്പ് ഇടാൻ പറഞ്ഞ ആ പേപ്പറിൽ ഞാൻ ഒപ്പിട്ടും തന്നു. എന്നിട്ട് പിന്നെ സിസ്റ്റർ എന്തിനാ അത് പോലീസിനോട് പറഞ്ഞത്. ഇപ്പോൾ ഞാൻ ആരുടെയോ ഭാര്യവരെ ആയില്ലേ?!

 

“ഞാൻ അപ്പോഴേ പറഞ്ഞില്ലേ ഇത് പോലീസ് കേസ് ആയിട്ടുണ്ടെന്ന്.. ഒരു ബന്ധവും ഇല്ലെങ്കിൽ പിന്നെ നിങ്ങൾ എന്തിനാ അയാളെയും അന്വേഷിച്ചു ഇവിടെ വന്നത്. ഞങ്ങൾക്ക് ഈ വിവരം പോലീസിൽ അറിയിക്കാതെ പറ്റില്ല”

 

“അപ്പോൾ അയാളെ അന്വേഷിച്ചു. വേറെ ആരും വന്നില്ലേ.. പിന്നെ അയാളുടെ പേര് എങ്ങനെ നിങ്ങൾക്ക് കിട്ടി.? ”

 

“അത് അയാളുടെ ബോധം പോകുന്നതിനു മുൻപ് അയാൾ പറഞ്ഞതാ.. കൂടുതൽ അറിയാൻ ഇനി അയാൾക്ക് ബോധം വരണം.. പിന്നെ പോലിസ് വരാതെ ഞങ്ങൾക്ക് ഈ കാര്യത്തിൽ കൂടുതൽ ഒന്നും പറയാൻ പറ്റില്ല. ”

 

 

“എന്നിട്ട് അയാൾക്ക് ഇപ്പോൾ എങ്ങനെ ഉണ്ട്.? എനിക്കൊന്നു കാണാൻ പറയുമോ? ”

 

“അതിനെന്താ.. ഇപ്പോൾ കാണാം.. അയാളെ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്”

 

ശ്യാമ അയാളെ കാണാൻ പോയി. അയാളുടെ മുന്നിൽ പോകാതെ മറഞ്ഞു നിന്ന് നോക്കി. സുന്ദരമായ ഒരു ചെറുപ്പക്കാരൻ.. കണ്ടാൽ ഏതാണ്ട് മുപ്പത്തിനോട് അടുത്ത് പ്രായം തോന്നും ഇടത് കാലിനും വലതു കൈക്കും പ്ലാസ്റ്റർ ഇട്ടിട്ടുണ്ട് . വേറെ കുഴപ്പം ഒന്നും കാണുന്നില്ല. ഹെൽമെറ്റ്‌ വെച്ചത് കൊണ്ട് തലയ്ക്ക് ഒന്നും പറ്റി കാണില്ല. ശ്യാമ കരുതി. അയാളുടെ മുന്നിൽ പോയി നോക്കി.

 

അയാൾ ഉറങ്ങുകയാണ്.. അവൾ കുറച്ചു സമയം അയാളെ നോക്കി നിന്നു. പാവം നല്ല വേദന കാണും. ക്ഷീണവും.

 

അവൾ തിരിച്ചു പോയി . അയാളോട് സംസാരിക്കാതെ പോലീസിനെ കാണുന്നത് ബുദ്ധിയല്ല. പോലീസിനോട് എന്തെങ്കിലും വിളിച്ചു പറയാം.

 

ശ്യാമ പോലിസ് സ്റ്റേഷനിലേക്ക് വിളിച്ചു.

 

അവൾക്ക് ഇന്ന് വരാൻ ബുദ്ധിമുട്ട് ഉണ്ടെന്നും. രണ്ടു ദിവസം കഴിഞ്ഞു വന്നാൽ മതിയോ എന്നും ചോദിച്ചു.

 

എന്തോ അവളുടെ നല്ല സമയമോ അതൊ മോശം സമയമോ എന്നറിയില്ല. പോലീസ് അതിനു സമ്മതിച്ചു. അവൾ അമ്മയെ ഡോക്ടറെ കാണിച്ചു മടങ്ങുമ്പോൾ ഉച്ച കഴിഞ്ഞിരുന്നു. ശ്യാമയ്ക്ക് ക്ഷീണം തോന്നി വീട്ടിൽ എത്തിയ ശേഷം കുറച്ചു സമയം കിടന്നു. പിന്നെ അന്ന് അവൾ എവിടേയും പോയില്ല.

 

പിറ്റേന്ന് അവൾ സ്കൂളിൽ പോയി.

 

” മുതലാളിമാരെ പോയി കണ്ടിരുന്നോ ? ശ്യാമയ്ക്ക് പകരം വരും എന്ന് പറഞ്ഞയാൾ ഇതുവരെ വന്നിട്ടില്ല. തന്ന നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നും ഇല്ല. ചിലപ്പോൾ അയാൾ വരുന്നുണ്ടാവില്ല അങ്ങനെ ആണെങ്കിൽ ശ്യാമയ്ക്ക് തല്ക്കാലം ജോലി നഷ്ടപ്പെടില്ല. എന്നാലും മുതലാളിമാരെ പോയി ഒന്ന് കണ്ടേക്ക്. അവർ തന്നെ ചിലപ്പോൾ അയാളോട് വേരേണ്ടാന്ന് പറഞ്ഞെങ്കിലോ? ” മേനേജർ സുന്ദരൻ പറഞ്ഞു.

 

“ഞാൻ പോയി കാണാം സാറെ.. പക്ഷെ എനിക്ക് ഒന്ന് രണ്ടു ദിവസത്തെ സാവകാശം വേണം. ” ശ്യാമ പറഞ്ഞു.

 

“അതൊക്കെ ശ്യാമയുടെ ഇഷ്ട്ടം ഞാൻ പറഞ്ഞെന്നെ ഉള്ളൂ. ശ്യാമ എന്തായാലും ജോലി ചെയ്തോളു. ”

 

“സാർ എനിക്ക് ഇന്നും നേരത്തെ പോകണമായിരുന്നു. അമ്മയ്ക്ക് സുഖമില്ല. അതാ.”

 

“ഇത് തന്നെയാണ് ശ്യാമയുടെ ജോലി പോകാൻ ഉള്ള പ്രധാന പ്രശ്നം. വരുന്നതോ വൈകി പോകുന്നതോ നേരത്തെ. പല ദിവസവും ലീവ്. പിന്നെ എങ്ങനെയാ അവർ വേറെ ആളെ നോക്കാതിരിക്കും.”

 

“സാർ പ്ലീസ് ഒന്ന് രണ്ടു ദിവസം കൂടി മാത്രം. അത് കഴിഞ്ഞാൽ ഞാൻ കൃത്യമായി വന്നോളാം. സാർ ഒന്ന് എനിക്ക് വേണ്ടി മുതലാളിയോട് സംസാരിക്കാമോ?”

 

“ഞാൻ ശ്യാമയോട് പറഞ്ഞിട്ടില്ലേ എന്റെ കാര്യം. എനിക്ക് ഇവിടെ വലിയ റോൾ ഒന്നും ഇല്ല. എല്ലാം അവർ പറയുന്നപോലെ ആണ് ഇവിടെ നടക്കൂ. അതാ ഞാൻ ശ്യാമയോട് മുതലാളിമാരെ ചെന്ന് കാണാൻ പറഞ്ഞത്. പിന്നെ ഞാൻ പറഞ്ഞില്ലെന്നു പറയരുത്. ഞാൻ പലപ്പോഴും മുതലാളിമാരോട് സംസാരിച്ചത് കൊണ്ടാണ് ശ്യാമ ഇന്നും ഇവിടെ ജോലി ചെയ്യുന്നത്. മുൻപ് തന്നെ ശ്യാമയെ പറഞ്ഞുവിടാൻ മുതലാളിമാർ ഒരുങ്ങിയതാ . എന്തായാലും ശ്യാമ പോയി ജോലി നോക്ക്.”

 

ശ്യാമ അവളുടെ സീറ്റിലേക്ക് പോയി.

അന്ന് വൈകുന്നേരവും അവൾ ഹോസ്പിറ്റലിൽ പോയി. ഇന്നെങ്കിലും അയാളെ കാണണം എല്ലാം പറയണം. അയാൾ തന്നെ തിരിച്ചറിഞ്ഞെങ്കിൽ മാപ്പ് പറഞ്ഞിട്ടായാലും അയാളുടെ കാല് പിടിച്ചിട്ടായാലും ഈ പ്രശ്നത്തിൽ നിന്നും തല ഊരണം.

 

എന്നാൽ ഇന്നും അയാൾ ഉറക്കത്തിൽ ആയിരുന്നു. അയാളെ കുറച്ചു സമയം നോക്കി നിന്ന ശേഷം തിരിച്ചു പോകാൻ നോക്കി.

 

” എവിടെ പോകുന്നു.? ഇങ്ങനെ വന്നു നിന്ന് ഒന്നും പറയാതെ പോയാൽ മതിയോ? ആരാണെന്നെങ്കിലും പറഞ്ഞിട്ട് പോയാൽ നന്നായിരുന്നു. ” അയാൾ പറഞ്ഞു.

 

“അത് ഞാൻ ശ്യാമ. വെറുതെ ഇത് വഴി പോയപ്പോൾ ഒന്ന് നോക്കിയെന്നെ ഉള്ളൂ.’

 

“ആണോ? എന്നെ മുൻപ് എവിടെ വെച്ചെങ്കിലും കണ്ടിട്ടുണ്ടോ? എന്റെ പേരെങ്കിലും അറിയാമോ?”

 

“ഇല്ല. എനിക്ക് അറിയില്ല. ഞാൻ ഇതിന് മുൻപ് കണ്ടിട്ടില്ല”

 

“എന്നാൽ എന്റെ പേര് ‘ ‘ സുധി’ ശ്യാമയെ ഞാൻ കണ്ടിട്ടുണ്ട്. വ്യക്തമായി കണ്ടിട്ടുണ്ട്. എവിടുന്നാണെന്ന് ഞാൻ പറയണോ?”

 

ശ്യാമ പേടിച്ചു പോയി.

 

“എന്നെ എവിടുന്ന് എവിടുന്ന് കണ്ടെന്ന..? ഞാൻ നിങ്ങളെ കണ്ടിട്ടില്ലല്ലോ?”

 

“ശ്യാമ എന്നെ കണ്ടെന്നു ഞാൻ പറഞ്ഞില്ലല്ലോ പറഞ്ഞോ?.എന്നെ കണ്ടോ ഇല്ലയോ എന്ന് പറയേണ്ടത് ഞാൻ അല്ല ശ്യാമയാണ്. . പക്ഷെ ഞാൻ ശ്യാമയെ കണ്ടിട്ടുണ്ടോ എന്ന് പറയേണ്ടത് ഞാൻ അല്ലേ? ഞാൻ ശ്യാമയെ കണ്ടിട്ടുണ്ട്. ”

 

“എവിടുന്ന് ? എവിടുന്നാ എന്നെ കണ്ടത്? ചുമ്മാ കള്ളം പറയരുത്”

 

“എവിടുന്നെന്ന് ചോദിച്ചാൽ ഇവിടുന്ന്. ഇവിടുന്ന് തന്നെ . ഇന്നലെ ഇവിടെ വന്നില്ലേ? എന്നെ നോക്കി നിന്നില്ലേ? അപ്പോൾ കണ്ടു “

 

ശ്യാമക്ക്‌ സമാധാനമായി . ഇവിടുന്നാണ് തന്നെ കണ്ടത്. അപ്പോൾ മുൻപ് കണ്ടിട്ടില്ല. ഇനി ഒപ്പ് ഇട്ട് കൊടുത്തത് കൂടി ഒഴിവാക്കിയാൽ തല്ക്കാലം രക്ഷപെട്ടു.

 

“അത്… അത് ഇതു വഴി പോയപ്പോൾ വെറുതെ നോക്കി എന്നെ ഉള്ളൂ.”

 

“ഓഹ്! അങ്ങനെ ആണോ.. ഞാൻ കരുതി. സോറി. കേട്ടോ ”

 

“ഓഹ്!!! അത് സാരമില്ല. ഇത് എങ്ങനെയാ പറ്റിയത് ? ”

 

“അതോ!! അത് ഒരു വട്ട് പെണ്ണ് വണ്ടിയുടെ കുറുകെ ചാടിയതാ . അവളെ രക്ഷിക്കാൻ വണ്ടി വെട്ടിച്ചപ്പോൾ ഇങ്ങനെ സംഭവിച്ചു. ”

 

 

“അപകടം നടക്കുമ്പോൾ ആ പെണ്ണിനെ ശരിക്കും കണ്ടിരുന്നോ?”

 

 

” ഏയ്‌ ഇല്ല.. ഞാൻ ശരിക്കും കണ്ടിട്ടില്ല. അത് ഞാൻ കണ്ടു പിടിച്ചോളാം. ഈ ആക്സിഡന്റെ കാരണം എനിക്ക് ഉണ്ടായ നഷ്ട്ടം വളരെ വലുതാണ്. അത് ഞാൻ അവളെക്കൊണ്ട് വീട്ടിക്കും. പക്ഷെ ഇനി ഇവിടുന്ന് എങ്ങനെ ഇറങ്ങും എന്നാ ഞാൻ ചിന്തിക്കുന്നത്?”

 

 

“അതെന്താ.. ഇവിടുന്ന് ഇറങ്ങാൻ പ്രശ്നം ?

 

“അത് പിന്നെ ഇവിടുന്ന് ഇറങ്ങാൻ ഇവിടെ കൊടുക്കാൻ ഉള്ള പൈസ ഇപ്പോൾ എന്റെ കൈയിൽ ഇല്ല. സഹായിക്കാനും ആരും ഇല്ല പിന്നെ എങ്ങനെ ഇറങ്ങും”

 

” എല്ലാം ശരിയാകും. എന്തെങ്കിലും വഴിയുണ്ടാകും. പേടിക്കാതെ ഇരിക്ക് ”

 

“ഏയ്‌! എനിക്ക് പേടി ഒന്നും ഇല്ല. കാരണം എനിക്ക് ഇവിടെ ഇപ്പോൾ ഒരു ഭാര്യ ഉണ്ട്. അവൾ ആണ് എനിക്ക് വേണ്ടി ഓപ്പറേഷൻ ചെയ്യാൻ ഇവിടെ ഒപ്പ് ഇട്ട് കൊടുത്തത്. അപ്പോൾ അവൾ തന്നെ ഇവിടുത്തെ പണവും അടക്കും .. ഇല്ലേ അടക്കില്ലേ?” അയാൾ ശ്യാമയോട് ചോദിച്ചു.

 

അയാൾ അല്ല സുധി. അതാണല്ലോ അയാളുടെ പേര്. സുധി

 

ഇപ്പോൾ ശ്യാമ ഞെട്ടി. വീണ്ടും ഞെട്ടി.

 

 

തുടരും

 

പക്ഷെ ടൈം വേണം

 

 

 

 

ഇങ്ങനെ ഒരു കഥ ഇപ്പോൾ എഴുതാൻ ഉള്ള സമയം ഇല്ല. പക്ഷെ എന്നോട് എന്റെ ഒരു വായനക്കാരൻ ചോദിച്ചു. ഒരു കഥ എഴുതാമോ എന്ന്. ഒരു വിധവയുടേയും അവളെ ആദ്യം മോഹിക്കുകയും പിന്നെ സ്നേഹിക്കുകയും ചെയ്യുന്ന തരത്തിൽ ഉള്ള കഥ.

 

ഞാൻ മുൻപ് എഴുതിയ അർജുന്റെ റിയ കുട്ടി എന്ന മോഡലിൽ.. അങ്ങനെ എഴുതാൻ കഴിയും എന്ന് ഉറപ്പില്ല. എങ്കിലും അതിനുള്ള ഒരു ശ്രമം മാത്രമാണ് ഇത്. ഇത് ചെറിയൊരു തുടക്കം മാത്രം. ബാക്കി എഴുതാൻ സമയം വേണം ഒരുപാട് സമയം. കാരണം എന്റെ കഥകൾ തന്നെ ഒരുപാട് ഉണ്ട്. പകുതിക്ക് നിൽക്കുന്നത്. അതൊക്കെ എഴുതി ഒന്ന് കഴിയട്ടെ . അതുകഴിഞ്ഞു ഇതിന്റെ ബാക്കി നോക്കാം.. ഇതിന്റെ ബാക്കി മനസ്സിൽ വരുന്നുണ്ട്.

 

തുടക്കം ഇഷ്ട്ടം ആയാൽ പറയുക. ‘നല്ല ബെസ്റ്റ് ടൈം ‘ എന്നാണ് ആദ്യം മനസ്സിൽ കണ്ട പേര്. പിന്നെ അത് മാറ്റി ‘ശ്യാമയും സുധിയും ‘ എന്നാകുന്നു

Leave a Comment

Your email address will not be published. Required fields are marked *